ഇസ്താംബുള്‍: തുര്‍ക്കിയിലെ പ്രമുഖ നഗരങ്ങളിലൊന്നായ ഇസ്താംബുളിലെ നിശാക്ലബ്ബില്‍ പുതുവര്‍ഷ രാത്രിയില്‍ 39 പേരെ വെടിവച്ചു കൊന്ന സംഭവത്തിലെ പ്രധാനപ്രതി പിടിയില്‍. അബ്ദുള്‍ ഖാദിര്‍ മഷാരിപോവ് എന്നയാളാണ് ഇസ്താംബുളിലെ ഒരു അപ്പാര്‍ട്‌മെന്റില്‍ നിന്നും പിടിയിലായത്. ഇയാളോടൊപ്പം നാലുപേരെക്കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിയിലായവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്
ഇസ്താംബുളിലെ റെയ്‌ന നിശാക്ലബില്‍ നടന്ന വെടിവെപ്പില്‍ രണ്ട് ഇന്ത്യക്കാരടക്കം 39 പേരാണ് കൊല്ലപ്പെട്ടത്. സാന്താക്ലോസിന്റെ വേഷത്തിലെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം പിന്നീട് ഐഎസ് ഏറ്റെടുത്തിരുന്നു.
കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആണ് ഇക്കാര്യം പുറത്തുവിട്ടത്.
രാജ്യസഭാ മുന്‍ എംപി അക്തര്‍ ഹസന്‍ റിസ്വിയുടെ മകന്‍ അബീസ് റിസ്വി, ഗുജറാത്ത് സ്വദേശി ഖുഷി ഷാ എന്നിവരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. റിസ്വി ബില്‍ഡേഴ്സിന്റെ സിഇഒയും സിനിമ സംവിധായകനുമാണ് അബീസ് റിസ്വി. മരിച്ചവരില്‍ ഒരാള്‍ പോലീസുകാരനും 16 പേര്‍ വിദേശികളുമാണ്. 40 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പുതുവത്സരാഘോഷത്തോടനുബന്ധിച്ച് 700ഓളം പേരാണ് ക്ലബ്ബില്‍ ഉണ്ടായിരുന്നത്. വെടിവെപ്പിനിടെ ക്ലബ്ബിലുണ്ടായിരുന്നവരില്‍ പലരും തൊട്ടടുത്തുള്ള നദിയിലേക്ക് ചാടിയാണ് രക്ഷപ്പെട്ടത്. നഗരത്തിലെ പ്രമുഖ നിശാ ക്ലബ്ബുകളില്‍ ഒന്നാണ് ഇത്. അതുകൊണ്ടു തന്നെ പുതുവര്‍ഷത്തോടനുബന്ധിച്ച് ഇവിടെ നിരവധി ആളുകളാണ് എത്തിയിരുന്നത്.
കഴിഞ്ഞ ഡിസംബര്‍ 10ന് ഇസ്താംബൂളില്‍ ഫുട്ബോള്‍ മാച്ചിനിടെ നടത്തിയ ഇരട്ട ബോംബ് സ്ഫോടനത്തില്‍ 44 പേരാണ് കൊല്ലപ്പെട്ടത്. ജൂണില്‍ അതതുര്‍ക് വിമാനത്താവളത്തില്‍ ഉണ്ടായ വെടിവെപ്പില്‍ 47 പേരാണ് കൊല്ലപ്പെട്ടത്. ആഗസ്റ്റിലെ ആക്രമണത്തില്‍ 57 പേര്‍ മരിച്ചിരുന്നു. ഐഎസ് ഇതിന്റെയെല്ലാം ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.
















