തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകളുണ്ടായാലും പോസ്റ്റിനു മുകളില്‍ പണിയെടുക്കുന്ന സംസ്ഥാനത്തെ വൈദ്യുതി വകുപ്പ് ജീവനക്കാരുടെ ജീവന് തുലാസില്‍ തന്നെ. സുരക്ഷാമാനദണ്ഡങ്ങള്‍ കടലാസിലൊതുങ്ങുമ്പോള്‍ ഇക്കൂട്ടര്‍ പോസ്റ്റിനു മുകളില്‍ പണിയെടുക്കുന്നത് യാതൊരു സുരക്ഷയുമില്ലാതെ. ഇവര്‍ക്ക് അമിത ജോലിഭാരവും ചുമലിലേറ്റേണ്ടി വന്നിരിക്കുന്നു. തൊഴിലാളി വര്‍ഗ്ഗ യൂണിയന്റെ സമ്മര്‍ദത്തിനു വഴങ്ങി പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കിയവര്‍ ജീവനക്കാര്‍ക്ക് സുരക്ഷിതത്വം ഒരുക്കുന്ന കാര്യം മറന്നുപോയി.
കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ലൈനില്‍ അറ്റകുറ്റ പണികള്‍ക്കിടെ മരിച്ചവരുടേയും ഗുരുതര പരിക്കേറ്റ് കഴിയുന്നവരുടേയും കണക്ക് ഞെട്ടിക്കുന്നതാണ്. 2014 ല്‍ 13 ജീവനക്കാരും 16 കരാര്‍ തൊഴിലാളികളുമടക്കം 19 പേരാണ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചത്. 2015 ല്‍ മരണം ആറില്‍ ഒതുങ്ങിയെങ്കിലും ഇപ്പോഴും ചലിക്കാനാവാതെ ഗുരുതര പരിക്കേറ്റ് കഴിയുന്നത് 223 ജീവനക്കാരാണ്.
2016 ല്‍ ഒരു ഡസനിലേറെ തൊഴിലാളികള്‍ ഷോക്കേറ്റ് മരിച്ചു. പരിക്കേറ്റവര്‍ നൂറിന് മുകളിലും. പോസ്റ്റില്‍ കയറി ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്നത് നിലവാരമില്ലാത്ത സേഫ്റ്റി ബെല്‍റ്റും ഹെല്‍മറ്റുകളും. ഇതോടെ ജീവനക്കാര്‍ അപകടത്തില്‍ പെടുന്നതും മരണമടയുന്നതും നിത്യസംഭവമായി.
2010 വരെ വൈദ്യുതി വകുപ്പ് കേന്ദ്രീകൃത സംവിധാനത്തിലൂടെയാണ് ലൈനിലെ അറ്റകുറ്റ പണികള്‍ നടത്തിയിരുന്നത്. ഇപ്പോള്‍ മെയിന്റിനന്‍സ്, റവന്യൂ, ബ്രേക് ഡൗണ്‍ എന്നിങ്ങനെ മൂന്ന് സെക്ഷനായി തിരിച്ചാണ് അറ്റകുറ്റപണികള്‍ നടത്തുന്നത്. ഇത്തരത്തില്‍ മോഡല്‍ സെക്ഷന്‍ രൂപീകരിച്ചതോടെ ഒരു ഇലക്ട്രിക്കല്‍ സെക്ഷനുകീഴിലുള്ള 35000 മുതല്‍ 50000 വരെയുള്ള കണ്‍സ്യൂമര്‍മാരുടെ വൈദ്യുതി സംബന്ധമായ പരാതികള്‍ പരിഹരിക്കേണ്ട ചുമതല അതാതു സെക്ഷനിലെ നാലോ അഞ്ചോ ലൈന്മാന്മാരുടെ തലയിലായി.
മെയിന്റിനന്‍സ് സെക്ഷനൊഴികെ ലൈനില്‍ അറ്റകുറ്റ പണികള്‍ നിര്‍വ്വഹിക്കുന്ന ജീവനക്കാര്‍ക്കൊന്നും ഏണിയോ വാഹനമോ നല്‍കിയിട്ടില്ല. ബ്രേക് ഡൗണ്‍ സെക്ഷനിലേയും റവന്യൂവിലേയും ജീവനക്കാര്‍ പോസ്റ്റില്‍ തടിക്കഷണം വച്ചുകെട്ടിയാണ് ലൈനിലെ പണികള്‍ ചെയ്യുന്നത്.
പോസ്റ്റിനുമുകളില്‍ കയറി ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന സേഫ്റ്റി ബെല്‍റ്റുകള്‍ അശാസ്ത്രീയമായി നിര്‍മ്മിച്ചവയാണെന്ന് ആക്ഷേപമുണ്ട്. പോസ്റ്റില്‍ ഘടിപ്പിച്ചിട്ടുള്ള ക്രോസ്സ് ഹാമിലാണ് സേഫ്റ്റി ബെല്‍റ്റ് ബന്ധിപ്പിക്കേണ്ടത്. ക്രോസ്സ് ഹാമില്‍ ബന്ധിപ്പിച്ചാല്‍ പോസ്റ്റിനു താഴ്ഭാഗത്തുള്ള ഫ്യൂസ് ബോര്‍ഡിലെ തകരാര്‍ പരിഹരിക്കാന്‍ കഴിയില്ലെന്ന് ജീവനക്കാര്‍ തന്നെ പറയുന്നു. നിലവാരമില്ലാത്ത ഫൈബര്‍ ഹെല്‍മറ്റാണ് ജീവനക്കാര്‍ക്ക് നല്‍കിയിട്ടുള്ളത്. പോസ്റ്റിലിരുന്ന് താഴേക്ക് നോക്കിയാല്‍ ഹെല്‍മറ്റ് തലയില്‍ നിന്ന് ഊര്‍ന്ന് താഴെ വീഴും. മഴക്കാലത്ത് ധരിക്കാന്‍ ഒരു മഴക്കോട്ടുപോലും ജീവനക്കാര്‍ക്കില്ല.
സ്വകാര്യ സ്ഥാപനങ്ങളില്‍ പോലും സുരക്ഷാ സംവിധാനങ്ങള്‍ നിരീക്ഷിക്കാന്‍ സേഫ്റ്റി വിംഗ് നിലവിലുണ്ട്. എന്നാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒന്നായ കെഎസ്ഇബിക്ക് ഇത്തരം സംവിധാനങ്ങളൊന്നുമില്ല. വൈദ്യുതി വകുപ്പില്‍ സേഫ്റ്റി കോ ഓര്‍ഡിനേറ്റര്‍മാരെ ഉടന്‍ നിയോഗിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം കടലാസിലൊതുങ്ങി.
സംസ്ഥാനത്തെ 25 ഡിസ്ട്രിബ്യൂഷന്‍ സര്‍ക്കിള്‍ ഓഫീസുകളിലെ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍മാരെ ഇതിനായി ചുമതലപ്പെടുത്തുമെന്ന് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ പറഞ്ഞിരുന്നു. നിലവില്‍ സബ് ഡിവിഷന് എഇമാര്ക്കാണ് സേഫ്റ്റി ഓഫീസര്‍മാരുടെ ചുമതല നല്‍കിയിട്ടുള്ളത്. സേഫ്റ്റി കോ ഓര്‍ഡിനേറ്റര്‍ വരുന്നതോടെ ഇവരുടെ ഏകോപനമാണ് ലക്ഷ്യമിട്ടത്. എന്നാല്‍ പിടിപ്പത് ജോലിയുള്ള സെക്ഷന്‍ എഇമാര്ക്ക് ജീവനക്കാരുടെ സുരക്ഷാ ക്രമീകരണങ്ങള്‍ നിരീക്ഷിക്കാന്‍ സമയം കിട്ടാറില്ല.
വൈദ്യുതി വകുപ്പു പോലെ നിരന്തര അപകട സാദ്ധ്യതയുള്ള മേഖലയില്‍ പണിയെടുക്കുന്നവര്‍ക്ക് സുരക്ഷയ്ക്ക് പ്രത്യേക വിംഗ് വേണമെന്ന ജീവനക്കാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വൈദ്യുതി വകുപ്പിന്റെ വീഴ്ച മൂലം വര്‍ഷം തോറും അപകടത്തില്‍ പൊലിയുന്നത് നിരവധിപേരാണ്. വൈദ്യുതി പോസ്റ്റുകളില്‍ സ്വകാര്യ ചാനലുകള്‍ക്ക് കേബിള്‍ വലിക്കാന്‍ അനുമതി നല്കിയിരിക്കുന്നതിനാല് ലൈനിലെ അറ്റകുറ്റപണികള്‍ ചെയ്യാന്‍ വലിയ പ്രയാസമാണെന്ന് ജീവനക്കാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: