കണ്ണൂര്‍: കല്ല്യാശ്ശേരി വയക്കര പാലം മുതല്‍ ചുങ്കം വരെ ബൈപ്പാസ് നിര്‍മ്മിക്കാനുളള അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് പാപ്പിനിശ്ശേരി ബൈപ്പാസ് വിരുദ്ധ ആക്ഷന്‍ കമ്മിറ്റി വരും ദിവസങ്ങളില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജനവാസ മേഖലയിലൂടെ ബൈപ്പാസ് നിര്‍മ്മിക്കാനുളള നീക്കത്തിനെതിരെ കഴിഞ്ഞ ദിവസം സമരപ്രഖ്യാപന കണ്‍വെന്‍ഷനും സായാഹ്ന ധര്‍ണ്ണയും സംഘടിപ്പിച്ചിരുന്നു. മൂന്ന് വര്‍ഷം മുമ്പ് ബൈപ്പാസിനായി സര്‍വ്വേ നടത്തിയ സ്ഥലം ഒഴിവാക്കിയാണ് ഇപ്പോള്‍ പുതിയ സര്‍വ്വെ നടത്തുന്നതെന്ന് ഇവര്‍ പറഞ്ഞു. ചില വ്യാപാരികള്‍ക്കും ഭൂമാഫിയകള്‍ക്കു 200 ഓളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ സര്‍വ്വേ. പിലാത്തറ മുതല്‍ കല്ല്യാശ്ശേരിവരെ നിലവിലുളള പാത വികസിപ്പിക്കുമ്പോള്‍ പാപ്പിനിശ്ശേരിയില്‍ മാത്രം ബൈപ്പാസ് നിര്‍മ്മിക്കുന്നത് ജനദ്രാഹപരമായ തീരുമാനമാണ്. ഹൈവേ വികസിപ്പിക്കുമ്പോള്‍ താരതമ്യേന നാശനഷ്ടം കുറവാണ്. 45 മീറ്റര്‍ വീതിയിലാണ് നാടിനെ നടുകെ മുറിച്ച് കടന്നുപോകാന്‍ ഉദ്ദേശിക്കുന്ന ബൈപ്പാസിന്റെ അലൈന്‍മെന്റ് ബൈപ്പാസ് എന്ന ആശയം അധികൃതര്‍ ഉപേക്ഷിക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് .ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. പ്രദേശത്തെ കുടിവെളള സ്രോതസ്സായ, ജൈവ വൈവിദ്ധ്യമുളള ക്ഷേത്രവുമായി ബന്ധപ്പെട്ട പൗരാണികമായ ഗുഹയുളള കീച്ചേരിക്കുന്ന് ബൈപ്പാസ് യാതാര്‍ത്ഥ്യമാകുന്നതോടെ ഇല്ലാതാവുമെന്നും ഇവര്‍ പറഞ്ഞു. തീരുമാനം പുനഃപരിശോധിക്കാന്‍ ജില്ലാ ഭരണകൂടം തയ്യാറാവണമെന്നും ഇവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പ്രൊഫ കൃഷ്ണന്‍ വണ്ണാരത്ത്, ഡോ.കെ.ജി.രാജേഷ്, ബാബു മനോഹര്‍, നാരായണി, കെ.ടി.ശോഭന എന്നിവര്‍ പങ്കെടുത്തു.
















