ശബരിമല: കാലത്തെയും പ്രായത്തെയും തോല്‍പ്പിച്ച് അറുപതാമത്തെ വര്‍ഷവും മണിസ്വാമി അയ്യനെ തൊഴാന്‍ ശബരിമലയിലെത്തി. തൃശ്ശൂരിലെ കൊക്കാല വറോട്ടിയില്‍ നിന്നും 1957ല്‍ തുടങ്ങിയ ഈ യാത്ര ഇപ്പോഴും മുടങ്ങിയിട്ടില്ല. എണ്‍പത് വയസ്സ് പിന്നിട്ടെങ്കിലും ഇതിന്റെ അവശകതകളെല്ലാം പമ്പകടത്തി നീലിമല കയറിയാണ് ഇത്തവണയും ഇരുമുടിക്കെട്ടുമായി ഈ ഗുരുസ്വാമിയുടെ യാത്ര.
നാല്‍പ്പത് വര്‍ഷത്തിലധികം കാനനപാതയിലൂടെയായിരുന്നു യാത്ര. കിലോമീറ്ററുകളോളം നടന്ന് അഴുതയിലും മറ്റും വിശ്രമിച്ചും ക്ഷീണമകറ്റാന്‍ കഞ്ഞിവെച്ച് കുടിച്ചും വന്നെതെല്ലാം മനസ്സില്‍ മായാതെ നില്‍ക്കുന്നു. അക്കാലത്ത് വഴിയലുടനീളം വന്യമൃഗങ്ങളുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. കാട്ടാനയും ചെന്നായ്‌ക്കളുമെല്ലാം വിഹരിക്കുന്ന കാടിന്റെ നടുവിലൂടെയായിരുന്നു ഈ യാത്രകളെല്ലാം. ആയിരക്കണക്കിന് കന്നിസ്വാമികളെയും ഈ വഴികാട്ടുകയും ചെയ്തു. ഇതെല്ലാം ശബരീനാഥന്‍ തന്നില്‍ ഏല്‍പ്പിച്ച നിയോഗമെന്നാണ് മണി സ്വാമി വിശ്വസിക്കുന്നു.
കാലം ഏറെ മാറി. പുതിയ നടപ്പാതകള്‍ വന്നു. മലകയറ്റത്തില്‍ വിശ്രമിക്കാനുള്ള ഇടങ്ങളും ധാരാളമായി. വെയിലും മഴയും കൊള്ളാതെ കയറി നില്‍ക്കാനും സൗകര്യങ്ങളായി. ഇതൊന്നുമില്ലാത്ത പഴയകാലത്തെയും കൂട്ടിവായിക്കുമ്പോള്‍ മാറുന്ന ശബരിമലയുടെ ചരിത്രം കൂടിയാണ് ഈ പെരിയ സ്വാമിക്ക് പങ്കുവെക്കാനുള്ളത്. നാടിന്റെ തലമുതിര്‍ന്ന ഏറ്റവും കൂടുതല്‍ പതിനെട്ടാം പടികയറിയ ഗുരുസ്വാമിയായതോടെ മണിസ്വാമിക്കൊപ്പം ശബരിമലയിലേക്ക് വരാന്‍ ഒട്ടേറെ പേര്‍ ഇപ്പോഴുമുണ്ട്. അറുപത് വര്‍ഷങ്ങളുടെ മകര സംക്രാന്തിയുടെയും സ്വാമി ദര്‍ശനത്തിന്റെയും പുണ്യം നിറഞ്ഞ ജീവിതാനുഭവങ്ങളുമായി ഒരിക്കല്‍ കൂടി വന്നു മടങ്ങുമ്പോള്‍ മനസ്സില്‍ നിറഞ്ഞ സന്തോഷം മാത്രം.
















