ന്യൂദല്‍ഹി: സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഠേയ കട്ജുവിന് എതിരായ കോടതിയലക്ഷ്യ നടപടികള്‍ സുപ്രീം കോടതി അവസാനിപ്പിച്ചു. കട്ജുവിന്റെ മാപ്പപേക്ഷ സ്വീകരിച്ചാണ് ജസ്റ്റിസ്മാരായ രഞ്ജന്‍ ഗോഗോയ്, യുയു ലളിത് എന്നിവരടങ്ങിയ ബെഞ്ച് കേസ് അവസാനിപ്പിച്ചത്.
കോടതിയോട് പൂര്‍ണ്ണ ബഹുമാനം ആണെന്നും ജഡ്ജിമാര്‍ക്ക് എതിരായ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബ്ലോഗുകളും ഫെയ്സ്ബുക്ക് പോസ്റ്റുകളും നീക്കിയതായും കട്ജു കോടതിയെ അറിയിച്ചിരുന്നു.
സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരേ വിമര്‍ശനം ഉന്നയിച്ചതാണ് കട്ജുവിനെതിരേ കോടതിയലക്ഷ്യ നടപടി വരാന്‍ കാരണമായത്. വിധി ചോദ്യം ചെയ്ത് സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടത് കോടതി ഹര്‍ജിയായി സ്വീകരിച്ച് കട്ജുവിനെ വിളിച്ചുവരുത്തി.
കേസ് പരിഗണിച്ച ദിവസം ബഞ്ചിലുണ്ടായിരുന്ന ജഡ്ജിമാരുമായി കട്ജു രൂക്ഷമായ വാക്കേറ്റത്തിലും ഏര്‍പ്പെട്ടു. തുടര്‍ന്നാണ് അദ്ദേഹത്തിന്റെ കുറിപ്പ് കോടതിയലക്ഷ്യമാണെന്ന് വിധിച്ച് സുപ്രീംകോടതി കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: