വിളപ്പില്‍: ഉളിയും തടിയും കൂട്ടിമുട്ടുമ്പോഴുള്ള താളാത്മകമായ ശബ്ദം പൊട്ടന്‍കാവുകാര്‍ കേട്ടുതുടങ്ങിയിട്ട് അഞ്ച് പതിറ്റാണ്ട് പിന്നിടുന്നു. പഴയകാലത്തിന്റെ ശേഷിപ്പുപോലെ കാട്ടാക്കട മലയിന്‍കീഴ് റോഡില്‍ പൊട്ടന്‍കാവ് ജംഗ്ഷനിലെ മണ്‍കട്ട കെട്ടിയ ഒറ്റമുറി കട.
സുകുമാരന്‍ ആശാരി ആന നിര്‍മ്മാണത്തില്‍
ഇവിടെ നിന്നാണ് പുലര്‍ച്ച മുതല്‍ സന്ധ്യവരെ ഈ താളം ഇടതടവില്ലാതെ കേള്‍ക്കുന്നത്. വാര്‍ദ്ധക്യം വഴിമാറിക്കൊടുത്ത സുകുമാരന്‍ ആശാരി(74) യെന്ന ആനചന്തത്തിന്റെ ഉടയോന്റെ പണിശാലയാണത്.
കഴിഞ്ഞ 50 കൊല്ലമായി തടിയില്‍ ആനകളെ നിര്‍മ്മിക്കുകയാണ് സുകുമാരന്‍ ആശാരിയുടെ തൊഴില്‍. നീണ്ട കൊമ്പും തുമ്പിക്കയ്യും കരിവീരന്റെ അഴകാകുമ്പോള്‍, കാലത്തിനൊപ്പം മാറ്റമില്ലാതെ മലയാളികളുടെ ആനക്കമ്പം നിലനില്‍ക്കുന്നു. കേരളീയരുടെ ഈ ആനഭ്രമത്തിന്റെ പിന്‍ബലത്തിലാണ് സുകുമാരന്‍ ആശാരിയുടെ ഉപജീവനം. പാഴ്തടി ചെത്തിമിനുക്കി ഈ വയോധികന്റെ കരവിരുതില്‍ പിറക്കുന്നത് കരയിലെ ഏറ്റവും വലിയ ജീവി. കണ്ണും കൊമ്പും ചായവും പൂശി വിറ്റാല്‍ 150 രൂപ കിട്ടും. ആരെയും ആശ്രയിക്കാതെ കഴിയുവാന്‍ സുകുമാരന്‍ ആശാരി ദിവസേന ഒരു ആനയെ നിര്‍മ്മിക്കും.
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിനു മുന്നിലാണ് സുകുമാരന്‍ ആശാരി ആനകളെ വില്‍ക്കാന്‍ എത്തിയിരുന്നത്. വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ കാരണം ഇപ്പോള്‍ വില്‍പ്പന പണിശാലയ്‌ക്ക് മുന്നിലാക്കി. രണ്ട് ആണ്മക്കളാണ് സുകുമാരന്‍ ആശാരിക്ക്. അച്ഛന്റെ പാരമ്പര്യം നിലനിര്‍ത്താന്‍ ആനചന്തത്തിന് പിന്നാലെ പോകാന്‍ ഇവര്‍ കൂട്ടാക്കിയില്ല. വരുമാനമുള്ള ഫര്‍ണിച്ചര്‍ നിര്‍മ്മാണത്തിലേക്ക് അവര്‍ വഴിമാറി. മാറ്റങ്ങള്‍ക്ക് വഴിമാറാന്‍ കൂട്ടാക്കാത്ത മനസുമായി ഇന്നും കര്‍മ്മനിരതനാണ് പൊട്ടന്‍കാവുകാരുടെ ഈ ആനശില്‍പ്പി.
















