അമ്പലപ്പുഴ: ധനുമാസത്തിന്റെ പകല്‍ചൂടിനും രാത്രിയിലെ തണുപ്പിനും ആവേശം വിതറേണ്ട കൗമാര മാമാങ്കത്തിന് മഴ നനഞ്ഞ പ്രതീതി. വീറും പ്രസരിപ്പും ഒട്ടുമില്ലാത്ത മൂന്നു ദിനങ്ങളാണ് അമ്പലപ്പുഴയില്‍ നടക്കുന്ന റവന്യൂ കലോത്സവം താണ്ടിയത്. അവിഷ്‌ക്കാര കലകളുടേയും സംഗീതത്തിന്റേയും നാലുകെട്ടായ അമ്പലപ്പുഴയിലെ ഈ കൗമാര കലോത്സവം നിറം മങ്ങിയതിന്റെ ഉത്തരവാദിത്വം സംഘാടക സമിതിയുടെ കഴിവുകേടാണെന്നാണ് പരക്കെയുള്ള ആക്ഷേപം.
കുഞ്ചന്റെ കേളിരംഗമായ അമ്പലപ്പുഴയില്‍ ഇത്ര നിറം മങ്ങിയ കലോത്സവം കലാപ്രേമികളെ തീര്‍ത്തും നിരാശരാക്കിയിരിക്കുകയാണ്. പ്രോഗ്രാമില്‍ വരുത്തിയ പരിഷ്‌ക്കാരവും സംഘാടക സമിതിയിലെ ഭിന്നിപ്പും മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കെല്ലാം ഒരേ ഗ്രേഡ് നിശ്ചയിച്ചതും മത്സരത്തിന്റെ മാറ്റ് കുറയ്‌ക്കുന്നു. മത്സരങ്ങള്‍ കൃത്യസമയത്ത് തുടങ്ങാത്തതും മണിക്കൂറോളം മത്സരാര്‍ത്ഥികള്‍ മേക്കപ്പണിഞ്ഞ് വേദികള്‍ തോറും ഓടിനടക്കുന്നതും മത്സരാര്‍ത്ഥികളുടെ ആവേശത്തെ കുറച്ചു.
ഇനിയുള്ള രണ്ടു ദിവസങ്ങളിലെ മത്സരങ്ങളെങ്കിലും പടലപിണക്കങ്ങള്‍ മാറ്റിവച്ച് കൃത്യതയോടെ ക്രമീകരിക്കാന്‍ കഴിഞ്ഞില്ലങ്കില്‍ ഏറെ കൊട്ടിഘോഷിക്കപ്പെട്ട് സംഘടിപ്പിച്ച കൗമാര കലോത്സവം വെള്ളത്തില്‍ വീണ കോഴിയെപ്പോലെയാകുമെന്നാണ് ആസ്വാദകരുടെ പക്ഷം.
ഇന്നലെ രാവിലെ പ്രധാന മത്സരങ്ങള്‍ നടന്ന നൃത്തവേദികളില്‍ മത്സരാര്‍ത്ഥികള്‍ എല്ലാം തന്നെ മികച്ച പ്രകടനമാണ് നടത്തിയത് എന്നാല്‍ ഇത് കാണുവാനും വിദ്യാര്‍ത്ഥികള പ്രോല്‍സാഹിപ്പിക്കുവാനും കാണികള്‍ ആരും തന്നെ ഇല്ലാത്ത അവസ്ഥ.
സുരക്ഷയ്‌ക്ക് എത്തിയ പോലീസുകാരും സംഘാകരും മത്സരങ്ങള്‍ പകര്‍ത്തുവാന്‍ എത്തിയ മാദ്ധ്യമ പ്രവര്‍ത്തകരുമാണ് ഉണ്ടായിരുന്നത്. വേദി ഒന്നില്‍ മോഡല്‍ എച്ച്എസ്എസ് ആഡിറ്റോറിയത്തില്‍ ഇന്നലെ കുച്ചുപ്പുടി മത്സരം നടന്നത് കാണാന്‍ രാവിലെ എത്തിയത് വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. ഗവ. കോളേജിന് വടക്ക് വശമുളള വേദി രണ്ടില്‍ കേരളനടനം കാണാന്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. വട്ടപ്പാട്ട്, കോല്‍കളി എന്നിവ അവതരിപ്പിക്കുവാന്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ കുടുതല്‍ ഉണ്ടായിരുന്നതിനാല്‍ ഇവര്‍ തന്നെ കാണികളായി. പ്രസംഗം, പദ്യംചൊല്ലല്‍ തുടങ്ങി മത്സരങ്ങളുടെയും സ്ഥിതി മറിച്ചല്ല. കാണികള്‍ ആരും തന്നെ ഇല്ല. എന്നിട്ടും പ്രകടനം ഒട്ടും മേശമാകാതെ മുന്‍ വര്‍ഷങ്ങളില്‍ നിന്നും മികച്ച പ്രകടനമാണ് വേദികളില്‍ കണ്ടത്.
















