കണ്ണൂര്‍: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ഭക്ഷ്യസുരക്ഷാ പദ്ധതി അട്ടിമറിച്ച ഇടത് സര്‍ക്കാര്‍ നിപാടില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച കലക്ട്രേറ്റ് പടിക്കല്‍ വെള്ളം തിളപ്പിക്കല്‍ സമരം നടത്തി. ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യസുരക്ഷാ പദ്ധതി അട്ടിമറിച്ചതിലൂടെ കേരളത്തിലെ ഇടത് സര്‍ക്കാര്‍ പാവപ്പെട്ട ജനങ്ങളെ പട്ടിണിക്കിടുകയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഭക്ഷ്യസപരക്ഷാ പദ്ധതി നടപ്പാക്കിയത്. പദ്ധതി പ്രാവര്‍ത്തികമാക്കുന്നതുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെതന്നെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ പദ്ധതിക്ക് അര്‍ഹരായ കേരളത്തിലെ ജനങ്ങളുടെ ബിപിഎല്‍ ലിസ്റ്റ് നല്‍കാതെ എല്‍ഡിഎഫ് സര്‍ക്കാര്‍ നാടകം കളിക്കുകയും അതുവഴി ആടിനെ പട്ടിയാക്കുന്ന നുണപ്രചാരണം നടത്തി കേന്ദ്രസര്‍ക്കാരിനെ കരിവാരിത്തേക്കുകയുമാണ് ചെയ്തത്. ഈ ലിസ്റ്റ് കൃത്യമായി നല്‍കാത്ത സംസ്ഥാനമായി കേരളം മാറിയതിനാലാണ് സാധാരണക്കാരന് ലഭിക്കേണ്ട സൗജന്യ റേഷന്‍ അട്ടിമറിക്കപ്പെട്ടത്. ഇതിന് പിന്നില്‍ ഇടത് സര്‍ക്കാരാണെന്ന യാഥാര്‍ത്ഥ്യം വെളിച്ചത്ത് വരാതിരിക്കാനാണ് ഇടതു സര്‍ക്കാരിന്റെ കപടനാടകം. മറ്റെല്ലാ സംസ്ഥാനങ്ങളും പാവപ്പെട്ട ജനങ്ങള്‍ക്ക് റേഷന്‍ നല്കുന്ന സമയത്ത് കേരളത്തില്‍ മാത്രം എന്തുകൊണ്ട് നല്‍കുന്നില്ലെന്ന് ജനങ്ങള്‍ക്കറിയാം. കേരളത്തിലെ ഗോഡൗണുകളില്‍ ഭക്ഷ്യധാന്യങ്ങള്‍ കുന്നുകൂടിയിരിക്കുന്ന സമയത്താണ് സിപിഎം നേതൃത്വത്തിലുള്ള കയറ്റിറക്ക് തൊഴിലാളികള്‍ സമരം നടത്തിയത്. പാവപ്പെട്ട ജനങ്ങളെ വെല്ലുവിളിച്ച് കൊണ്ട് ഭരണം നടത്തുന്ന ഇടതു സര്‍ക്കാരിനെതിരെ സമരം ശക്തമാക്കുമെന്നും സത്യപ്രകാശ് പറഞ്ഞു.
യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് കെ.പി.അരുണ്‍ അധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ സമിതി അംഗം പി.കെ.വേലായുധന് സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സി.സി.രതീഷ് സ്വാഗതവും ട്രഷറര്‍ സച്ചിന് പി.രാജ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: