തിരുവനന്തപുരം: നാലുദിവസത്തെ സിപിഎം ഉന്നതതലയോഗം ഇന്നാരംഭിക്കുകയാണ്. ഇന്ന് പോളിറ്റ് ബ്യൂറോ യോഗവും ബാക്കി ദിവസങ്ങളില്‍ സെന്‍ട്രല്‍ കമ്മിറ്റിയും. പിബിയോഗം എകെജി സെന്ററിലാണെങ്കില്‍ സെന്‍ട്രല്‍ കമ്മിറ്റിയാകട്ടെ തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലിലും.
വിമതസ്വരം ഉയര്‍ത്തിക്കൊണ്ടിരുന്ന വി.എസ്. അച്യുതാനന്ദനെതിരെ സംസ്ഥാന ഘടകം നല്‍കിയ പരാതി അന്വേഷിച്ച പിബി കമ്മീഷന്‍ റിപ്പോര്‍ട്ട് സെന്‍ട്രല്‍ കമ്മിറ്റിയിലെത്തും. വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടി അച്ചടക്കത്തിന്റെ സീമ ലംഘിച്ചു എന്നു തന്നെയാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിഎസ് വിഷയത്തില്‍ സ്വീകരിക്കുന്ന നിലപാട് എന്താകുമെന്നാണ് പരക്കെ ഉയരുന്ന ചോദ്യം. ‘വിഎസിനെ തല്ലുമോ അതോ തലോടുമോ ?’ അതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഒരു ദശാബ്ദത്തിലധികമായി വിഎസും സിപിഎം കേരള ഘടകവും വടംവലിയിലാണ്. വിഎസിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരളത്തിലെ പാര്‍ട്ടി ശക്തമായി ആവശ്യപ്പെടുമ്പോള്‍ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് മറിച്ചുള്ള അഭിപ്രായമാണ്. പാര്‍ട്ടി ഘടകത്തിന്റെ നിര്‍ബന്ധത്തെ മറികടന്ന് ജനറല്‍ സെക്രട്ടറിക്ക് ഒരു വ്യക്തിയെ കണ്ണുമടച്ച് രക്ഷിക്കാന്‍ കഴിയില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭിന്നിച്ച് സിപിഎം രൂപം കൊള്ളുന്നതില്‍ പങ്കാളിയായവരില്‍ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയാണ് വിഎസ് എന്നത് അനുകൂല ഘടകമാണ്. പുതിയ തലമുറയ്‌ക്ക് അതൊന്നും വലിയ കാര്യമല്ല. പരമാവധി ശിക്ഷ വിഎസിന് നല്‍കണമെന്ന ആവശ്യംപോലും വിഎസിന്റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഉയര്‍ന്നിരുന്നു.
വിഎസിന്റേത് സമാന്തര പ്രവര്‍ത്തനമാണെന്നും ഇത് ഒരു കാരണവശാലും വച്ചുപൊറുപ്പിക്കാനാവില്ലെന്നും വിഎസിനെ പരസ്യമായി തള്ളിപ്പറഞ്ഞ് സംസ്ഥാന കമ്മിറ്റി വ്യക്തമാക്കിയിരുന്നു. നേരത്തെ പാര്‍ട്ടി പരിശോധിച്ച പരാതികള്‍ ആവര്‍ത്തിക്കുന്ന വിഎസ് വിഭാഗീയത സൃഷ്ടിക്കാനാണ് നോക്കുന്നതെന്ന സെക്രട്ടേറിയറ്റിന്റെ പ്രമേയം പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരസ്യപ്പെടുത്തുകപോലും ചെയ്തിട്ടുണ്ട്. ലാവ്‌ലിന്‍ കേസിന് വീണ്ടും ജീവന്‍ വച്ചത് വിഎസിന്റെ ഇടപെടലാണെന്നാണ് സിപിഎം വിലയിരുത്തുന്നത്. ആ കേസില്‍ പ്രതിയായ പിണറായി വിജയന്‍ ഒരു തരത്തിലും വിഎസിനോട് മൃദു സമീപനം സ്വീകരിക്കുന്നത് അംഗീകരിക്കില്ല.
സിപിഎമ്മിനെതിരെ വലതുപക്ഷ മാധ്യമങ്ങള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ സ്ഥിരീകരിക്കുന്നതുപോലെയാണ് വിഎസ് പ്രതികരിക്കുന്നതെന്ന് നേരത്തെ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്. ഇതൊന്നും മറക്കാനോ മായ്ച്ച് കളയാനോ കേരളഘടകം തയ്യാറാകാത്ത സാഹചര്യത്തില്‍ വിഎസിനെതിരെ നടപടി സ്വീകരിക്കാതിരിക്കാന്‍ കേന്ദ്രകമ്മിറ്റിക്കാവില്ല. നടപടി എടുത്താലും എടുത്തില്ലെങ്കിലും സിപിഎമ്മില്‍ അപസ്വരം വളരുകതന്നെ ചെയ്യും. ഇ.പി. ജയരാജന്‍, പി.കെ. ശ്രീമതി എന്നിവര്‍ക്കെതിരായ നടപടികളും യോഗം ചര്‍ച്ച ചെയ്യും.
സെന്‍ട്രല്‍ കമ്മിറ്റിയുടെ വേദിയും പാര്‍ട്ടിയില്‍ സജീവ ചര്‍ച്ചയാവുമെന്നും ഉറപ്പാണ്. സമ്മേളനങ്ങള്‍ നടത്താന്‍ പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും ശീതീകരിച്ച വേദികള്‍ ഉണ്ടായിരുന്നിട്ടും സ്റ്റാര്‍ ഹോട്ടലിനെ ആശ്രയിച്ചത് ശരിയായില്ലെന്ന അഭിപ്രായം ഉയര്‍ന്നു കഴിഞ്ഞു.
















