പൂനെ: 62-ാമത് ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന് ഇന്ന് പൂനെയിലെ ശിവ് ഛത്രപതി ശിവാജി സ്റ്റേഡിയത്തില്‍ തുടക്കം. മൂന്നായി വിഭജിച്ച ശേഷം ആദ്യമായി നടക്കുന്ന മീറ്റില്‍ സീനിയര്‍’വിഭാഗത്തില്‍ തുടര്‍ച്ചയായ 20-ാം കിരീടത്തിലേക്കാണ് കേരളം ഇന്ന് ട്രാക്കിലും ഫീല്‍ഡിലുമായി ഇറങ്ങുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കായിക മാമാങ്കം മൂന്നായി വിഭജിച്ചതോടെ പഴയ ആരവവും മേളക്കൊഴുപ്പും ഇത്തവണയില്ല.
ആണ്‍കുട്ടികളുടെ 5,000 മീറ്ററോടെയാണ് മീറ്റിന് തുടക്കമാകുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും പുറമേ നവോദയ, സിബിഎസ്ഇ, ഐപിഎസ്ഇ, വിദ്യാഭാരതി, ഡിഎവി കോളജ് മാനേജിങ് കമ്മിറ്റി അടക്കം 32 ടീമുകള്‍ മേളയില്‍ മാറ്റുരയ്‌ക്കാനിറങ്ങും. നിലവിലെ സീനിയര്‍ വിഭാഗം ചാമ്പ്യന്മാരായ കേരളത്തിനായി 41 ആണ്‍കുട്ടികളും 38 പെണ്‍കുട്ടികളും ഉള്‍പ്പെട്ട 79 അംഗ സംഘമാണ് ഇറങ്ങുന്നത്. കേരളത്തിന് വെല്ലുവിളി ഉയര്‍ത്തി ആതിഥേയരായ മഹാരാഷ്‌ട്രയ്‌ക്ക് പുറമേ തമിഴ്‌നാടും ഹരിയാനയുമാണ് വലിയ സംഘമായി എത്തിയിട്ടുള്ളത്.
ഔദ്യോഗിക ഉദ്ഘാടനം മഹാരാഷ്‌ട്ര കായിക മന്ത്രി ഷിംനാജി താവ്—ഡേ നിര്‍വഹിക്കും. ഒളിംപ്യന്‍ ലളിത ബാബര്‍ മുഖ്യാതിഥിയാകും. മേളയ്‌ക്ക് തുടക്കം കുറിച്ച് നടക്കുന്ന മാര്‍ച്ച് പാസ്റ്റില്‍ സി. ബബിത കേരളത്തിന്റെ പതാകയേന്തും.
സംഘാടകര്‍ ഒരുക്കിയ താമസ സൗകര്യങ്ങളില്‍ കേരള ടീം സന്തുഷ്ടരാണ്. ഇന്നലെ പുലര്‍ച്ചെയോടെ പൂനെയില്‍ തീവണ്ടിയിറങ്ങിയ സംഘത്തിന് മികച്ച താമസസൗകര്യം ലഭിച്ചു. ടീമിനൊപ്പം ആയുര്‍വേദ മെഡിക്കല്‍ സംഘവും പാചക സംഘവുമുണ്ട്.
സംഘാടനത്തില്‍ പാളിച്ച
മൂന്നായി വിഭജിച്ചിട്ടും മേള നടത്തിപ്പില്‍ താളം കണ്ടെത്താനാവാതെ ദേശീയ സ്‌കൂള്‍ ഗെയിംസ് ഫെഡറേഷനും സംഘാടകരും. മീറ്റിന്റെ മത്സരക്രമങ്ങള്‍ സംബന്ധിച്ച കൃത്യമായ തീരുമാനമെടുക്കാന്‍ സംഘാടകര്‍ക്കായിട്ടില്ല. ആദ്യം പുറത്തിറക്കിയ ഷെഡ്യൂളില്‍ 5000 മീറ്റര്‍ ഹീറ്റ്‌സ് മത്സരങ്ങളാണ് നിശ്ചയിച്ചിരുന്നത്. സംഘാടകരുടെ അനാസ്ഥ കേരള അധികൃതര്‍ ചൂണ്ടിക്കാട്ടിയതോടെ ഇത് ആദ്യ ദിനത്തിലെ ഫൈനലാക്കി മാറ്റി മുഖം രക്ഷിച്ചു. തുടര്‍ന്നുള്ള മത്സരക്രമങ്ങള്‍ നിശ്ചയിക്കാന്‍ ഇന്ന് രാവിലെ 11 ന് സംഘാടക സമിതി യോഗം ചേരും. സാധാരണ ദീര്‍ഘദൂര മത്സരങ്ങള്‍ പുലര്‍ച്ചെയാണ് സംഘടിപ്പിക്കാറുള്ളത്. എന്നാല്‍, പൂനെയുടെ ട്രാക്കില്‍ മത്സരക്രമങ്ങളുടെ താളംതെറ്റി.
ദീര്‍ഘദൂര ഓട്ടത്തോടെയാണ് ട്രാക്ക് ഉണരുന്നത്. ഇന്ന് രണ്ട് ഫൈനലുകള്‍ മാത്രം. 5000 മീറ്റര്‍ ഇരുവിഭാഗങ്ങളിലും ഫൈനല്‍ നടക്കും. മത്സരപ്പട്ടിക ഒരുക്കുന്നതില്‍ സംഘാടകര്‍ക്ക് കൈപ്പിഴ പറ്റി. 5000 മീ. ഹീറ്റ്‌സ് എന്നാണ് കേരള സംഘത്തിന് കിട്ടിയ മത്സരപ്പട്ടികയില്‍ ഉണ്ടായിരുന്നത്. പിന്നീട് സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന്‍ പ്രതിനിധികള്‍ ഫൈനലെന്ന് തിരുത്തി. ആകെ 40 ഫൈനലുകളാണ് നടക്കേണ്ടത്. ആദ്യദിനം രണ്ട് ഫൈനലായി ഒതുക്കിയതോടെ മറ്റുള്ള ദിവസങ്ങളില്‍ മത്സരത്തിന്റെ തിരക്കേറും. ഇന്ന് മാനേജര്‍മാരുടെ യോഗത്തില്‍ കേരളം ഇക്കാര്യം ഉന്നയിക്കും.
ബിബിന്‍ ജോര്‍ജ് (5000, 1500, 800 മീറ്റര്‍ ), വി.എസ്. സുനീഷ് (ഹാമര്‍ ത്രോ), അനീഷ്. എ, സി.ടി. നിധീഷ് (അഞ്ച് കിലോമീറ്റര്‍ നടത്തം), അമല്‍ പി. രാഘവ് (ഡിസ്‌ക്കസ് ത്രോ), അബിത മേരി മാനുവല്‍ (800 മീറ്റര്‍), സി. ബബിത (3000, 1500, 800), സാന്ദ്ര സുരേന്ദ്രന്‍ (മൂന്ന് കിലോമീറ്റര്‍ നടത്തം), അനുമോള്‍ തമ്പി (5000 മീറ്റര്‍), നിവ്യ ആന്റണി (പോള്‍വോള്‍ട്ട്) തുടങ്ങിയവരാണ് കേരളത്തിന്റെ ഉറച്ച സുവര്‍ണ മെഡല്‍ പ്രതീക്ഷകള്‍. എന്നാല്‍ സ്പ്രിന്റ്, ജമ്പ് ഇനങ്ങളില്‍ തമിഴ്‌നടാകും വെല്ലുവിളി. ദീര്‍ഘ, മധ്യദൂരങ്ങളില്‍ മഹാരാഷ്‌ട്രയുമായി കടുത്ത പോരാട്ടം നടത്തേണ്ടിവരും.
ഇന്ന് രണ്ട് ഫൈനല്‍
ആദ്യ ദിനത്തില്‍ രണ്ടു ഫൈനലുകള്‍ മാത്രമാണ് നടക്കുന്നത്. ഉച്ചകഴിഞ്ഞ് 2.30ന് 5000 മീറ്റര്‍ ആണ്‍കുട്ടികളുടെയും 3.10 ന് പെണ്‍കുട്ടികളുടെയും ഫൈനല്‍. കേരളത്തിന്റെ അഭിമാനതാരങ്ങളായ ബിബിന്‍ ജോര്‍ജും അഭിനന്ദ് സുന്ദരേശനും ആണ്‍കുട്ടികളുടെ വിഭാഗത്തിലും, അനുമോള്‍ തമ്പിയും സാന്ദ്ര എസ്. നായരും പെണ്‍കുട്ടികളുടെ വിഭാഗത്തിലും ട്രാക്കിലിറങ്ങും. നാലു ദിനങ്ങളിലായി ക്രോസ് കണ്‍ട്രി ഉള്‍പ്പടെ 40 ഫൈനലുകള്‍.
















