വെള്ളത്തില്‍ ഹൈഡ്രജനും ഓക്‌സിജനുമുണ്ടെന്ന് ശാസ്ത്രം നമ്മെ പഠിപ്പിച്ചു. പക്ഷെ ലാബിലിരിക്കുന്ന ഹൈഡ്രജനും ഓക്‌സിജനും കൂട്ടിയോജിപ്പിച്ച് വെള്ളമാക്കി നാടിന്റെയും നാട്ടാരുടേയും ദാഹമകറ്റാനാവില്ല. ഒരിഞ്ചുകനത്തില്‍ മണ്ണുണ്ടാകുവാന്‍ ആയിരം വര്‍ഷം വേണം. മണ്ണും വെള്ളവുമൊന്നും മാനവര്‍ക്ക് കൃത്രിമമായി സൃഷ്ടിക്കാനാവിെല്ലന്ന സാമൂഹ്യശാസ്ത്രം നാം പഠിപ്പിച്ചുമില്ല. ആരെയും പഠിപ്പിക്കുന്നുമില്ല. കാലം മാറി.
മണ്ണ്, ജലം, ജൈവ സമ്പത്തുകളെല്ലാം രൂപപ്പെടുന്നത് പ്രകൃതിയുടെ തനതായ താളക്രമത്തില്‍ നിരവധി വസ്തുക്കളുടെ പ്രവര്‍ത്തന പ്രതിപ്രവര്‍ത്തന ഫലമായിട്ടാണെന്ന് തിരിച്ചറിയേണ്ട കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.
നാം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഭൂമിക്ക് ചൂട് കൂടുകയാണ്. ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും കണ്‍മുന്നിലെ യാഥാര്‍ത്ഥ്യമാവുകയാണ്. കാലം മാറുന്നു. മഴയുടെ രീതിയും സ്വഭാവവും പ്രവചനങ്ങള്‍ക്കതീതമാകുമ്പോള്‍ വരാനിരിക്കുന്നത് വേനലിന്റെ, വറുതിയുടെ നാളുകളാണ്. നൂറ്റിപതിനഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം തുലാവര്‍ഷ മഴയില്‍ 61 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. കാലവര്‍ഷത്തിലെ 34 ശതമാനം കുറവ് കൂടിയായപ്പോള്‍ വരള്‍ച്ചയും ജലക്ഷാമവും രൂക്ഷമാവുന്ന സ്ഥിതിയാണുള്ളത്.
ലോകത്തിലേറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശങ്ങളിലുള്‍പ്പെട്ട കേരളത്തിലെ മഴയിലെ കുറവ് നാം ഇനിയും പഠനവിധേയമാക്കിയിട്ടില്ല. കണിക്കൊന്ന കാലം മാറി പൂക്കുന്നു. മാവും പ്ലാവുമെല്ലാം സമയം തെറ്റി കായ്‌ക്കുന്നതും നാട്ടില്‍ മയിലിറങ്ങുന്നതും വരാനിരിക്കുന്ന വരള്‍ച്ചയുടേയും മരുവല്‍ക്കരണത്തിന്റെയും സൂചനകളാണെന്ന നിരീക്ഷണവും മുന്നിലുണ്ട്.
ദേശീയ ശരാശരിയേക്കാള്‍ മൂന്നിരിട്ടി മഴ, 1100 മി.മീറ്റര്‍, ലഭിക്കുന്ന കേരളത്തില്‍ മഴക്കാലത്ത് വെള്ളപ്പൊക്കം, ദുരിതാശ്വാസ ക്യാമ്പുകള്‍. വേനലില്‍ ടാങ്കര്‍ ലോറി വെള്ളം എന്നതാണ് സ്ഥിരം പരിപാടി. ഈ വര്‍ഷം ടാങ്കര്‍ ലോറികളില്‍ നല്‍കാനെങ്കിലും വെള്ളമുണ്ടാകുമോ? 38,555 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള കേരളത്തില്‍ ഒരു വര്‍ഷം 11650 കോടി ഘനമീറ്റര്‍ മഴ ലഭിക്കുമായിരുന്നു. ഇവയില്‍ 88.3 കോടി ഘനമീറ്റര്‍ വെള്ളം മാത്രമെ കുടിവെള്ളത്തിനായി വേണ്ടിവരുന്നുള്ളൂ. ആകെ മഴയുടെ 0.75% മഴവെള്ളം കരുതിയാല്‍പോലും കുടിവെള്ള സമൃദ്ധി നേടാമെന്നിരിക്കെ ഓരോ വേനലിലും ഗ്രാമീണ ജനങ്ങളുള്‍പ്പെടെ ദാഹനീരിനായി കേഴുന്ന കാഴ്ച വികലമായ നയസമീപനങ്ങളുടെകൂടി ഫലമായാണ്.
രണ്ടായിരത്തിനുശേഷം 2004, 2006, 2009, 2013 എന്നീ വര്‍ഷങ്ങളിലും കഠിനമായ വരള്‍ച്ചയുണ്ടായി. എന്നിട്ടും നാം പാഠങ്ങള്‍ ഒന്നും പഠിച്ചില്ലെന്നുമാത്രമല്ല, ടാങ്കര്‍ മാഫിയകള്‍ക്ക് സുവര്‍ണ്ണാവസരങ്ങള്‍ കൂടുകയുമാണ്.
ആയിരം ചതുരശ്ര അടി വിസ്തൃതിയുള്ള പുരപ്പുറത്ത് 3000 മി.മീറ്റര്‍ ശരാശരി മഴ കണക്കില്‍ 3 ലക്ഷം ലിറ്റര്‍ മഴയാണ് പെയ്യുന്നത്. ഒരു ഹെക്ടര്‍ മണ്ണില്‍ ഒരു കോടി ഇരുപതു ലക്ഷം ലിറ്ററും. കേരളത്തില്‍ ഒരു കോടിയിലധികം കെട്ടിടങ്ങളുണ്ട്. അവയില്‍ 70 ശതമാനവും ഓടും ടെറസുമായിട്ടുണ്ട്. ഗ്രാമീണ ജനങ്ങളുടെ 69 ശതമാനം ജനങ്ങള്‍ക്കും പ്രധാന കുടിവെള്ള സ്‌ത്രോതസ് തുറന്ന കിണറുകളാണ്. ഇവ മൂന്നു മാസക്കാലം വറ്റിപ്പോകാറുണ്ട്. പുരപ്പുറങ്ങളിലെ മഴവെള്ളമുപയോഗിച്ച് കിണര്‍ റീ-ചാര്‍ജ് ചെയ്യാനുള്ള വലിയ സാദ്ധ്യതയാണുള്ളത്. മഴകൊയ്‌ത്ത് കേരളത്തില്‍ ഇനിയും കാര്യമായി നടപ്പിലാക്കിയിട്ടില്ല. മഴവെള്ള സംഭരണത്തില്‍ തമിഴ്‌നാട് വലിയ മുന്നേറ്റമാണ് നടത്തിയത്. ഭൂജല സംരക്ഷണത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞത് വലിയ കാര്യമാണ്.
കേരളത്തില്‍ സമഗ്രവും ശാസ്ത്രീയവുമായ ജലസംരക്ഷണ പരിപാടികള്‍ ഏറ്റെടുത്തു മാത്രമെ ജലസുരക്ഷയെന്ന ലക്ഷ്യം നേടാനാവുകയുള്ളൂ. മഴയാണ് എല്ലാ ജലത്തിന്റെയും പ്രാഥമികവും പ്രധാനവുമായ സ്‌ത്രോതസെന്ന് നാം മനസിലാക്കണം. ഭൂമിശാസ്ത്രപരമായ പ്രതേ്യകതകള്‍ കാരണം നല്ലൊരു ശതമാനം മഴയും വേഗത്തില്‍ കടലിലെത്തുന്നു. എന്നാല്‍ ഒരു ഹെക്ടര്‍ വനം 30,000 ഘന കിലോ മീറ്ററും, ഒരു ഹെക്ടര്‍ വയല്‍ 3 ലക്ഷം ലിറ്ററും മഴയെ ഉള്‍ക്കൊള്ളും.
ജലകുംഭങ്ങളായ മലകളും വയലുകളും കാടും തണ്ണീര്‍ത്തടവും കാവുകളുമെല്ലാം വ്യാപകമായി നശിപ്പിച്ചതിലൂടെ ഇല്ലാതാവുന്നത് ഒരു ജനതയുടെ ദാഹനീരാണ്. ശുദ്ധജല തടാകമായ ശാസ്താംകോട്ട ഉള്‍പ്പെടെ നാശത്തിന്റെ ഭീഷണിയിലാണ്. നമുക്ക് വേണ്ടത് ജലജാഗ്രതയാണ്. ജല സംരക്ഷണത്തില്‍ നാം കാണിക്കുന്ന അക്ഷന്തവ്യമായ കുറ്റങ്ങള്‍ക്കും അനാസ്ഥക്കും വലിയ വിലയാണ് നല്‍കേണ്ടിവരുന്നത്.
കേരളത്തില്‍ പെയ്‌തൊഴിയുന്ന ഓരോ തുള്ളി മഴയും നമുക്ക് കരുതുവാന്‍ കഴിയണം. ജലസംരക്ഷണവും ജലപരിപാലനവും വ്യാപകമായി ജനപങ്കാളിത്തത്തോടെ ഏറ്റെടുക്കുവാനാണ് ജലസ്വരാജ് ലക്ഷ്യമിടുന്നത്. നമ്മുടെ ഭവനങ്ങളും നാടും നഗരവുമെല്ലാം ജല സൗഹൃദമാക്കേണ്ടതുണ്ട്. എല്ലാ ജലസ്‌ത്രോതസുകളും വൃത്തിയാക്കി നിലനിര്‍ത്തുവാനുള്ള കര്‍മ്മപരിപാടികള്‍ പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കുന്നതാണ്.
18000 ബൂത്തുകളിലായി 4,50,000 ജലമിത്രങ്ങളെ പരിശീലിപ്പിക്കുന്നതും, അവരുടെ നേതൃത്വത്തില്‍ ജലജാഗ്രതാ സമിതികളുടെ രൂപീകരണം, ഗൃഹയാത്ര, ജലസംരക്ഷണ സന്ദേശ പരിപാടികള്‍ എന്നിവയും നിശ്ചയിച്ചിട്ടുണ്ട്. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5ന് സംസ്ഥാനത്താകെ 10 ലക്ഷം ഫലവൃക്ഷ തൈകള്‍ നടുന്നതിനുള്ള തൈകളുടെ ഉല്‍പാദനം വിത്തുകള്‍ പാകികൊണ്ട് ജനുവരിയില്‍ ആരംഭിക്കും. ഓരോ പഞ്ചായത്തിലും 1000 വീതം കുളങ്ങളും തടയണകളും സജ്ജമാക്കി ജലസംരക്ഷണ വര്‍ദ്ധനവിനായി രൂപപ്പെടുത്തുന്നതാണ്.
പരിപാടികളുടെ ഭാഗമായി 10 ലക്ഷം മഴക്കുഴികള്‍ നിര്‍മ്മിക്കും. കിണര്‍ റീ-ചാര്‍ജ്, വിവിധ ജലസംരക്ഷണ മാര്‍ഗ്ഗങ്ങള്‍, അവശിഷ്ട സംസ്‌കരണരീതികള്‍ എന്നിവ വ്യാപിപ്പിക്കുവാന്‍ ഹെല്‍പ്പ് ഡെസ്‌കുകളും പ്രതേ്യകം വെബ് സൈറ്റും മൊബൈല്‍ നമ്പരുകളും സജ്ജമാക്കും. സംസ്ഥാനത്ത് 1000 ഫാക്കല്‍റ്റികളെയും 10,000 സാങ്കേതിക പരിശീലനം ലഭിച്ചവരേയും ചുമതലകള്‍ക്കായി നിയോഗിക്കും.
ഭാരതത്തിലാദ്യമായി ഒരു രാഷ്‌ട്രീയ പാര്‍ട്ടി വിഭാവനം ചെയ്യുന്ന ഏറ്റവും വലിയ ജനകീയ കര്‍മ്മ പരിപാടിയായി ജലസ്വരാജ് മാറുകയാണ്. പ്രശസ്ത കലാകാരന്‍ കാനായി കുഞ്ഞിരാമന്‍ ചെയര്‍മാനും, സംവിധായകന്‍ രാജസേനന്‍ കണ്‍വീനറുമായി സംസ്ഥാനതല സംഘാടക സമിതിയും, സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തിയുള്ള സമിതിയുമായിരിക്കും പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. വിവിധതല സമിതികള്‍ കര്‍മ്മപരിപാടികള്‍ക്കാവശ്യമായ നേതൃത്വം നല്‍കുവാനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചുകഴിഞ്ഞു. പദ്ധതിയുടെ ഭാഗമായി 5 ലഘു പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കും.
വരാനിരിക്കുന്നത് വേനലിന്റെ നാളുകളാണ്; ജലക്ഷാമത്തിന്റെയും. മഴയെ കരുതുവാനും ജലസംരക്ഷണത്തിനുമായി നിരവധി മാര്‍ഗ്ഗങ്ങളും രീതികളും വ്യാപകമായി പ്രചരിപ്പിച്ച് കര്‍മ്മ പരിപാടികള്‍ ഏറ്റെടുക്കേണ്ടത് കാലത്തിന്റെ കടമകൂടിയാണ്. നാടിനേയും നാട്ടാരേയും സ്‌നേഹിക്കുന്ന എല്ലാവരുടേയും കൂട്ടായ്‌മയില്‍ നടക്കുന്ന ഈ ജനകീയ ജലസംരക്ഷണ പരിപാടിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു. നമുക്കുവേണം ഒരു ജലസമൃദ്ധ ശുദ്ധജല സമൃദ്ധ ശുദ്ധജല കേരളം. അതിനായൊരു ജലസ്വരാജും.
















