കാട്ടാക്കട: ‘രോഗവും പട്ടിണിയും പിടിമുറുക്കിയ ആദിവാസി കുടുംബത്തെ എംഎല്‍എ പുനരധിവസിപ്പിച്ചു…..’. മാസങ്ങള്‍ക്ക് മുമ്പ് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന വാര്‍ത്തയായിരുന്നു ഇത്. പുനരധിവസിപ്പിക്കപ്പെട്ട കുടുംബം ഇന്ന് പട്ടിണി സഹിക്കാനാകാതെ ആത്മഹത്യയുടെ വക്കിലാണ്. പുനരധിവസിപ്പിച്ച ദിവസം വാങ്ങി
പുരവിമല സര്‍ക്കാര്‍ കെട്ടിടത്തില്‍
മാറ്റിപ്പാര്‍പ്പിച്ച ആദിവാസി കുടുംബം
നല്‍കിയ മാവും മുട്ടയും കുറച്ച് ഭക്ഷണസാധനങ്ങളുമല്ലാതെ എംഎല്‍എയോ പഞ്ചായത്ത് അധികൃതരോ ഈ കുടുംബത്തെ തിരിഞ്ഞുനോക്കിയിട്ടില്ല.
ആദിവാസി സെറ്റില്‍മെന്റുകളില്‍ മരാസ്മസ് രോഗം പടരുന്നെന്ന വാര്‍ത്തയെ തുടര്‍ന്ന് അമ്പൂരിയിലെ കൊമ്പൈ സെറ്റില്‍മെന്റില്‍ നിന്ന് പാറശാല എംഎല്‍എ സി.കെ. ഹരീന്ദ്രന്‍ ഇടപെട്ടു മാറ്റിപാര്‍പ്പിച്ച ആദിവാസി കുടുംബമാണ് പട്ടിണിയില്‍ നരകിക്കുന്നത്. കൊമ്പൈ കുന്നിന്‍പുറത്ത് വീട്ടില്‍ എം. വിശ്വംഭരന്‍ കാണി (59), ഭാര്യ നീലമ്മ (41), മക്കളായ നന്ദന (10), വിനോദ് (7), വിപിന്‍ (5) എന്നിവരാണ് ഒരു നേരത്തെ ഭക്ഷണത്തിനും മരുന്നിനും ഗതിയില്ലാതെ ദുരിതമനുഭവിക്കുന്നത്. ആണ്‍കുട്ടികളായ വിപിനും വിനോദിനുമാണ് പോഷകാഹാരക്കുറവുമൂലം എല്ലുകള്‍ പുറത്തേക്കു തള്ളി ശരീരഭാരംകുറയുന്ന മരാസ്മസ് രോഗം ഉള്ളത്. അച്ഛന്‍ വിശ്വംഭരന്‍ കുഷ്ഠരോഗിയുമാണ്.
കൊമ്പൈ ആദിവാസി സെറ്റില്‍മെന്റില്‍ നിന്ന് ഈ കുടുംബത്തെ പുനരധിവാസമെന്ന ഓമനപ്പേരില്‍ പുരവിമല സര്‍ക്കാര്‍ വക കെട്ടിടത്തിലേക്കാണ് എംഎല്‍എ മാറ്റി പാര്‍പ്പിച്ചത്. വിഭവസമൃദ്ധമായ ഭക്ഷണം, തുടര്‍ചികിത്സ, സുരക്ഷിതതാമസം എന്നിങ്ങനെ വലിയ വാഗ്ദാനങ്ങളാണ് അന്ന് എംഎല്‍എയും പരിവാരങ്ങളും ഈ പാവങ്ങള്‍ക്ക് നല്‍കിയത്. എന്നാലിന്ന് അടിസ്ഥാനസൗകര്യങ്ങള്‍ ഒന്നുമില്ലാത്ത സര്‍ക്കാര്‍ കെട്ടിടത്തിനുള്ളില്‍ പട്ടിണി കിടക്കുകയാണ് അഞ്ചംഗ കുടുംബം. ഈ സ്ഥിതി തുടര്‍ന്നാല്‍ അധികൃതരുടെ അനാസ്ഥമൂലം കുട്ടികളുടെ ആരോഗ്യം പൂര്‍ണമായും നശിക്കും. പ്രശ്‌നത്തില്‍ എംഎല്‍എയുടെയോ അമ്പൂരി പഞ്ചായത്ത് അധികൃതരുടെയോ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഇവര്‍ പറയുന്നു.
ഇക്കഴിഞ്ഞ നവംബറിലാണ് ആദിവാസികുടുംബത്തെ ഇവിടെ എത്തിച്ചത്. അന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍ തന്റെ മഹാമനസ്‌കത തെളിയിക്കാന്‍ അഞ്ചുകിലോ മാവും അരകിലോ പയറും പതിന്നാലു മുട്ടയും നൂറുരൂപയുടെ പച്ചക്കറിയും നൂറ്റിഅമ്പതു രൂപയുടെ മീനും എംഎല്‍എ വാങ്ങിനല്‍കി. വാഗ്ദാനപ്പെരുമഴ നടത്തിപ്പോയ എംഎല്‍എയോ ഒപ്പമുണ്ടായിരുന്ന പഞ്ചായത്തധികൃതരോ എസ്ടി പ്രൊമോട്ടര്‍മാരോ പിന്നിടിങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ല.
ഊരില്‍ കഴിയുമ്പോള്‍ അസുഖവും കഷ്ടപാടുമായിരുന്നെങ്കിലും പട്ടിണി കിടക്കേണ്ട ഗതികേടുണ്ടായിട്ടില്ലെന്ന് നീലമ്മ പറയുന്നു. കഴിഞ്ഞ ഒരാഴ്ചയായി നാട്ടുകാരില്‍ ചിലര്‍ നല്‍കുന്ന ആഹാരമാണ് ജീവന്‍ നിലനിര്‍ത്തുന്നത്. വൈദ്യുതിയോ കുടിവെള്ളമോ കക്കൂസോ ഇല്ലാത്ത സര്‍ക്കാര്‍ കെട്ടിടത്തില്‍ തങ്ങളെ കൊണ്ടാക്കിയതു കൂട്ട ആത്മഹത്യയിലേക്കു തള്ളിവിടാനാണോ എന്നും ഇവര്‍ ചോദിക്കുന്നു. ഒരിക്കല്‍ പ്രൊമോട്ടറുമായി ബന്ധപ്പെട്ടപ്പോള്‍ വിവരങ്ങള്‍ ഊരുമൂപ്പനെയോ മറ്റുള്ളവരെയോ അറിയിക്കുകയോ കാണുകയോ ചെയ്യരുതെന്ന് വിലക്കിയതായും ഇവര്‍ പറയുന്നു. ഗതികേടില്‍ മുങ്ങിത്താഴ്ന്ന ഇവര്‍ നിവൃത്തിയില്ലാതെ ഊരുമൂപ്പനെ കണ്ടു കാര്യം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ആദിവാസി ഊരുകളില്‍ രോഗങ്ങള്‍ പടരുമ്പോള്‍ ആരോഗ്യമേഖലയിലെ സമ്പൂര്‍ണവികസനം എന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാഴ്‌വാക്കാകുകയാണ്. മാറ്റിപ്പാര്‍പ്പിച്ച കുടുംബത്തിന് പോലും സംരക്ഷണം നല്‍കാനാകാത്ത സ്ഥിതിയാണ് അധികൃതര്‍ക്കുള്ളത്.
















