കൊച്ചി: തൃപ്തി ദേശായി ശബരിമലയില്‍ എത്തിയാല്‍ വിശ്വാസികളെ അണിനിരത്തി തടയുമെന്ന് അയ്യപ്പ ധര്‍മസേന ദേശീയ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. കോടതി വിധി വരും മുമ്പ് ശബരിമലയില്‍ പ്രവേശിക്കുമെന്ന് പറയുന്നതിന് പിന്നില്‍ ദേശവിരുദ്ധമനോഭാവമാണ്. തൃപ്തി ദേശായിയെ തടയുന്നതിനായി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ അണിനിരത്തി മനുഷ്യച്ചങ്ങല തീര്‍ക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ശബരിമലയില്‍ പ്രവേശിക്കുന്നതിന് മുമ്പ് തൃപ്തിദേശായി വാവര് പള്ളിയില്‍ കയറുമോ എന്ന് വ്യക്തമാക്കണം.
ശബരിമലയില്‍ സ്ത്രീകളെ നിരോധിച്ചിട്ടുണ്ടെന്ന് പറയുന്നതിന് പിന്നില്‍ അജണ്ടയുണ്ട്. അയ്യപ്പന് നിത്യ ബ്രഹ്മചാരിയായതിനാല്‍ ശബരിമലയില്‍ സ്ത്രീകള്‍ക്ക് നിയന്ത്രണമുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ 10 ലക്ഷം സ്ത്രീകള്‍ ശബരിമലയില്‍ എത്തിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. ശബരിമലയിലെ ആചാര അനുഷ്ഠാന സംരക്ഷണത്തിനായി അയ്യപ്പ ധര്‍മ്മസേന നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ദേശീയ സെക്രട്ടറി ഷെല്ലി രാമന് പുരോഹിത്, സംസ്ഥാന സെക്രട്ടറി പ്രേംകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: