നോട്ടുമരവിപ്പിക്കല്‍ ജനദ്രോഹമെന്നാണ് പ്രതിപക്ഷം ആവര്‍ത്തിക്കുന്നത്. ജനങ്ങളുടെമേല്‍ തീ കോരിയിടുകയാണ് നരേന്ദ്രമോദി ചെയ്തതെന്ന് മൈതാന പ്രസംഗങ്ങളില്‍ മാത്രമല്ല ആരോപിക്കുന്നത്. പാര്‍ലമെന്റില്‍ ശീതകാല സമ്മേളനം മുഴുവന്‍ പ്രതിപക്ഷം അലങ്കോലപ്പെടുത്തി. 21 ദിവസം സിറ്റിംഗ് നിശ്ചയിച്ചിരുന്നുവെങ്കിലും ഒരു ദിവസംപോലും സമാധാനപൂര്‍വ്വം സഭ നടന്നില്ല.
അട്ടഹാസങ്ങളും പോര്‍വിളികളുമായി തുടക്കം മുതല്‍ സ്തംഭിച്ച സഭയില്‍ പ്രധാനമന്ത്രിയെ പ്രസ്താവന നടത്താന്‍പോലും അനുവദിച്ചില്ല. പാര്‍ലമെന്റില്‍ താന്‍ സംസാരിച്ചാല്‍ ഭൂമി കുലുങ്ങുമെന്ന് വീമ്പടിച്ച കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ അതിനായിപ്പോലും പാര്‍ലമെന്റിനെ സൗകര്യപ്പെടുത്തിയില്ല. പുറത്തുപറഞ്ഞതാകട്ടെ കോടതിപോലും തള്ളിക്കളഞ്ഞ അസംബന്ധ വിഷയങ്ങള്‍. ഗുജറാത്തില്‍ ചെന്ന് പൊതുയോഗത്തിലാണ് രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആരോപണമുന്നയിച്ച് ആളാകാന്‍ നോക്കിയത്.
എന്നാല്‍ അതിനൊരു കയ്യടിപോലും നേടാനായില്ലെന്ന് മാത്രമല്ല, ജനങ്ങളത് കയ്യോടെ തള്ളിക്കളയുകയും ചെയ്തു. ഹെലിക്കോപ്റ്റര്‍ അഴിമതിക്കേസില്‍ തന്റെ കുടുംബം കുടുങ്ങുമെന്നുറപ്പായ സമയത്ത് ഉണ്ടായ ജല്പ്പനങ്ങള്ക്കപ്പുറം ഒരു പ്രസക്തിയും രാഹുലിന്റെ ഗുജറാത്തിലെ പ്രസംഗത്തിന് കാണുന്നില്ല. എന്നാല്‍ നോട്ടുമരവിപ്പിക്കല്‍ നടപടിക്കുശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും നരേന്ദ്രമോദിയുടെ കൈക്കും, ബിജെപി എന്ന പ്രസ്ഥാനത്തിനും കരുത്തേകാനാണ് ജനങ്ങള്‍ മുന്നോട്ടുവന്നത്.
ഏറ്റവും ഒടുവില്‍ വന്നത് ചണ്ഡീഗഢിലെ കോര്പ്പറേഷന് തെരഞ്ഞെടുപ്പ് ഫലമാണ്. അവിടെ തെരഞ്ഞെടുപ്പ് നടന്ന 26 സീറ്റില്‍ ബിജെപി-അകാലിദള്‍ സഖ്യം 21 സീറ്റും നേടി. ബിജെപിക്ക് 20 സീറ്റും അകാലിദളിന് ഒരു സീറ്റും ലഭിച്ചു. കോണ്‍ഗ്രസിന് വെറും നാലു സീറ്റുകളേ ലഭിച്ചുള്ളു. ഒരു സീറ്റ് സ്വതന്ത്രന് നേടിയിട്ടുണ്ട്. 14 വര്‍ഷമായി കോണ്‍ഗ്രസ് കൈവശം വച്ചിരുന്ന കോര്‍പ്പറേഷനാണ് ബിജെപി വന്‍ഭൂരിപക്ഷത്തോടെ പിടിച്ചെടുത്തത്. ചണ്ഡീഗഢ് തദ്ദേശ തെരഞ്ഞെടുപ്പില്‍ നോട്ട് അസാധുവാക്കലായിരുന്നു കോണ്‍ഗ്രസ് ഉന്നയിച്ച മുഖ്യവിഷയവും. 22 സീറ്റുകളിലാണ് ബിജെപി മല്‍സരിച്ചത്. അകാലിദള്‍ നാലു സീറ്റിലും.
പഞ്ചാബ് ഭരിക്കുമെന്ന് മേനി പറഞ്ഞുനടക്കുന്ന ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മല്‍സരിച്ചിരുന്നെങ്കിലും കാര്യമായ നേട്ടം ഉണ്ടായില്ല. കഴിഞ്ഞ കോര്പ്പറേഷന് ഭരണസമിതിയില്‍ ബിജെപിക്ക് 10 അംഗങ്ങളാണ് ഉണ്ടായിരുന്നത്. അകാലിദളിന് രണ്ടും. നോട്ട് അസാധുവാക്കലിനു ശേഷം അഞ്ചു സംസ്ഥാനങ്ങളില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടന്നു. എല്ലായിടത്തും ബിജെപിയും എന്‍ഡിഎയുമാണ് വമ്പിച്ച മുന്നേറ്റം കാഴ്ചവച്ചത്. നേരത്തെ മഹാരാഷ്ട്രയിലും ഗുജറാത്തിലും ത്രിപുരയിലും ഉണ്ടായ തെരഞ്ഞെടുപ്പിലും ജനങ്ങള്‍ ബിജെപിക്കൊപ്പമായിരുന്നു. രാജസ്ഥാനിലെ പഞ്ചായത്ത്, മുന്‍സിപ്പല്‍ സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പുകളിലും ബിജെപി മുന്നിലെത്തി. ആകെയുള്ള 37 സീറ്റില്‍ പത്തൊമ്പതും ബിജെപി നേടി. കോണ്‍ഗ്രസിന് 14 സീറ്റ് മാത്രമാണ് കിട്ടിയത്. പഞ്ചായത്തില്‍ 24 സീറ്റില്‍ പന്ത്രണ്ടിലും ബിജെപി ജയിച്ചു.
കോണ്‍ഗ്രസ് പത്തും സ്വതന്ത്രര്‍ രണ്ടും സീറ്റുകള്‍ നേടി. മൂന്ന് ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ ബിജെപി രണ്ടെണ്ണത്തില്‍ ജയിച്ചു. കോണ്‍ഗ്രസിന് ഒരു സീറ്റാണ് ലഭിച്ചത്. പത്ത് മുന്‍സിപ്പല്‍ സീറ്റുകളില്‍ ബിജെപി അഞ്ച് സീറ്റില്‍ ജയിച്ചപ്പോള്‍ കോണ്‍ഗ്രസ് മൂന്നിലൊതുങ്ങി. മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പില്‍ 147 മുനിസിപ്പാലിറ്റികളില്‍ 51 എണ്ണത്തില്‍ ജയിച്ച് ബിജെപി മുന്നിലെത്തിയിരുന്നു. മഹാരാഷ്ട്രയിലെ ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയമാണ് സമ്മാനിച്ചത്. ഫലം പ്രഖ്യാപിച്ച 3,391 സീറ്റില്‍ ബിജെപി-ശിവസേന സഖ്യം 1,365 സീറ്റ് നേടി. കനത്ത തിരിച്ചടിയേറ്റ കോണ്‍ഗ്രസ് മൂന്നാമതായി. 2011ല്‍ രണ്ടാം സ്ഥാനത്തായിരുന്നു കോണ്‍ഗ്രസ്. കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം അഖിലേന്ത്യാ പ്രതിഷേധം സംഘടിപ്പിച്ച ദിവസത്തെ തെരഞ്ഞെടുപ്പ് ഫലം ജനങ്ങള്‍ മോദിക്കൊപ്പമെന്ന് തെളിയിച്ചു. അടുത്തിടെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളിലും ബിജെപി ഉജ്ജ്വല വിജയം നേടിയിരുന്നു.
ഗ്രാമങ്ങളിലെ കോണ്‍ഗ്രസ്സിന്റെയും എന്‍സിപിയുടെയും കോട്ടകളില്‍ ബിജെപി-ശിവസേനാ സഖ്യം വന്‍ മുന്നേറ്റം നടത്തി. 25 ജില്ലകളിലായി 147 നഗരസഭകളിലും 17 നഗര്‍ പഞ്ചായത്തുകളിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്. 39 നഗരസഭകളില്‍ ബിജെപി ചെയര്മാന് സ്ഥാനം നേടി. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചെറുപതിപ്പായി വിലയിരുത്തപ്പെട്ട തെരഞ്ഞെടുപ്പായിരുന്നു ഇത്. ഇതിനെക്കാളെല്ലാം അത്ഭുതപ്പെടുത്തുന്നതായി ത്രിപുരയിലെ നേട്ടം. ബിജെപിക്ക് ഒട്ടും സ്വാധീനമില്ലാത്ത ഇവിടെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ തള്ളി ബിജെപി രണ്ടാം സ്ഥാനത്തെത്തി.
ഈ തെരഞ്ഞെടുപ്പ് ഫലങ്ങളെല്ലാം പ്രതിപക്ഷത്തിന് നല്‍കുന്നത് താക്കീതാണ്. നോട്ട് മരിവിപ്പിച്ച് വന്‍ സാമ്പത്തിക പരിഷ്ക്കരണത്തിന് നേതൃത്വം നല്കുന്ന എന്‍ഡിഎ സര്‍ക്കാറിനുള്ള മനസ്സമ്മതമാണിത്. ജനങ്ങളുടെ പേരില്‍ കേന്ദ്രസര്‍ക്കാറിനെ പഴിക്കാനുള്ള ധാര്‍മ്മികതയാണ് ഇതോടെ പ്രതിപക്ഷത്തിന് നഷ്ടമായത്. പ്രതിപക്ഷത്തിന്റെ നിലവിളി ജനങ്ങളുടെ പേരില്‍ വേണ്ടെന്നാണ് ഇതൊക്കെ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: