ചണ്ഡീഗഡ്: അടുത്തവര്‍ഷമാദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പഞ്ചാബിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി അകാലിദള്‍ മുന്നേറ്റം.
ചണ്ഡീഗഡ് കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ 26 സീറ്റുകളില്‍ ബിജെപി-അകാലി സഖ്യം 21 സീറ്റുകളും നേടി. ബിജെപിക്ക് 20 സീറ്റും അകാലിദളിന് ഒരു സീറ്റും. കോണ്‍ഗ്രസിന് വെറും നാലു സീറ്റുകളേ ലഭിച്ചുള്ളു. ഒരു സീറ്റ് സ്വതന്ത്രനും. 14 വര്‍ഷമായി കോണ്‍ഗ്രസ് കൈവശം വച്ചിരുന്ന കോര്‍പ്പറേഷനാണ് ബിജെപി പിടിച്ചെടുത്തത്.
നോട്ട് അസാധുവാക്കലിന് ലഭിച്ച വന്‍ ജനപിന്തുണ കൂടിയാണിതില്‍ തെളിയുന്നത്. പഴയനോട്ട് പിന്‍വലിച്ചതിനു ശേഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലെല്ലാം ബിജെപി വലിയ നേട്ടമാണ് കൈവരിച്ചിരുന്നത്. ചണ്ഡീഗഢ് തദ്ദേശ തെരഞ്ഞെടുപ്പില്‍ നോട്ട് അസാധുവാക്കലായിരുന്നു കോണ്‍ഗ്രസ് ഉന്നയിച്ച മുഖ്യവിഷയവും. ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥി അരുണ്‍ സൂദാണ് ജയിച്ചവരില്‍ പ്രമുഖന്. 22 സീറ്റുകളിലാണ് ബിജെപി മല്‍സരിച്ചത്. അകാലിദള്‍ നാലു സീറ്റുകളിലും. ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മല്‍സരിച്ചിരുന്നെങ്കിലും കാര്യമായ നേട്ടം ഉണ്ടായില്ല. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് നാല് സീറ്റുകള്‍ ഇവിടെ ലഭിച്ചിരുന്നു.
കോണ്‍ഗ്രസിലെ പ്രമുഖരെല്ലാം തറപറ്റി. മുന്‍കേന്ദ്രമന്ത്രി പികെ ബന്‍സാലിന്റെ നിരവധി അനുയായികള്‍ക്ക് സീറ്റു നല്‍കിയിരുന്നു. അവരെല്ലാം തോറ്റു.
കഴിഞ്ഞ കോര്പ്പറേഷന് ഭരണസമിതിയില്‍ ബിജെപിക്ക് 10 അംഗങ്ങളാണ് ഉണ്ടായിരുന്നത്. അകാലിദളിന് രണ്ടും. നോട്ട് അസാധുവാക്കലിന് ലഭിച്ച ജനപിന്തുണയാണ് ഇതിലൂടെ വ്യക്തമായതെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. നോട്ട് അസാധുവാക്കലിനു ശേഷം അഞ്ചു സംസ്ഥാനങ്ങളില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടന്നു. എല്ലായിടത്തും എന്‍ഡിഎയാണ് ജയിച്ചത്.
മഹാരാഷ്ട്രയില്‍ മൂന്നാം ഘട്ടത്തിലും ബിജെപി
മഹാരാഷ്ട്രയിലെ മൂന്നാം ഘട്ട തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപിക്ക് വന്‍നേട്ടം.197 മുനിസിപ്പാലിറ്റികളിലേക്കും19 നഗരപഞ്ചായത്തുകളിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍, ബിജെപിക്ക് 1090 കൗണ്‍സിലര്‍ സീറ്റുകളും 64 പ്രസിഡന്റ് പദവികളും ലഭിച്ചു. കോണ്‍ഗ്രസിന് 894 സീറ്റുകളും എന്‍സിപിക്ക് 786 സീറ്റും ശിവസേനക്ക് 598 സീറ്റുകളുമാണ് നേടാനായത്.
മൂന്നു ഘട്ടങ്ങളിലായി 4460 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 180 മുനിസിപ്പല്‍ ചെയര്മാന് പദവികളില്‍64 എണ്ണം ബിജെപി പിടിച്ചെടുത്തു. കോണ്‍ഗ്രസിന് 33 മുനിസിപ്പാലികളും എന്‍സിപിക്ക് 21 നഗരസഭകളും ശിവസേനക്ക് 26 നഗരസഭകളും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: