രണ്ടാം ലോകമഹായുദ്ധകാലത്ത് തകര്‍ന്ന അമേരിക്കന്‍ വിമാനത്തിലുണ്ടായിരുന്നവരുടെ ശരീരാവശിഷ്ടങ്ങള്‍ അരുണാചല്‍ പ്രദേശില്‍ കണ്ടെത്തി. യുദ്ധകാലത്ത് വിമാനം തകര്‍ന്നു വീണതെന്ന് കരുതുന്ന അരുണാചലിലെ നിരവധി സ്ഥലങ്ങളില്‍ അമേരിക്കന്‍ സംഘം സന്ദര്‍ശിച്ചിരുന്നു. ലോവര്‍ ദിബാഘ് വാലി ജില്ലയിലെ ഭിസ്മാക് നഗറിന് സമീപമുളള കൊടുങ്കാട്ടില്‍ നിന്നാണ് ഇപ്പോഴിവര്‍ക്ക് മനുഷ്യാവശിഷ്ടങ്ങള്‍ ലഭിച്ചത്. തലസ്ഥാനമായ ഇറ്റാനഗറില്‍ നിന്ന് 380 കിലോമീറ്റര്‍ കിഴക്കുളള പ്രദേശമാണിത്.
സംഘത്തിന് അരുണാചല്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതോടെയാണ് രണ്ടാം ലോകമഹായുദ്ധത്തില്‍ കാണാതായ നാനൂറ് സൈനികരെക്കുറിച്ചുളള അന്വേഷണം ഇങ്ങോട്ട് നീണ്ടത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ച വിമാനം കാണാതായി. ആസമിലെ സഖ്യസേനയുടെ യുദ്ധ ആസ്ഥാനത്ത് നിന്ന് മ്യാന്മറിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ഇത്.
പ്രദേശവാസികളുമായി സംസാരിക്കുന്നതിനിടെ വിമാനാവശിഷ്ടങ്ങള്‍ അവര്‍ കണ്ടതായി വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. കാണാതായ സൈനികരുടെ തന്നെയാണിതെന്നാണ് കരുതുന്നത്. ഇന്ത്യന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ ഈ അവശിഷ്ടങ്ങള്‍ ഡിപിഎഎ ലാബിലേക്ക് കൊണ്ടുപോയി തിരിച്ചറിയല്‍ പരിശോധനകള്‍ നടത്തും.
അന്വേഷണത്തിനിടെ അമേരിക്കന്‍ വിമാനത്തിന്റെ ലോഹാവശിഷ്ടങ്ങളും സംഘം കണ്ടെത്തി. രണ്ടാം ലോകമഹായുദ്ധ കാലത്ത് അസം-ബര്‍മ മേഖലയില്‍ വിന്യസിച്ചിരുന്ന വിമാനമാണ് ഇതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി ബോംബുകളും മറ്റും കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. 2500 മുതല്‍ 10000 അടി വരെ മുകളിലേക്ക് യാത്ര ചെയ്താണ് സംഘം ഈ തെളിവുകള്‍ ശേഖരിച്ചത്. മണിക്കൂറുകള്‍ മുതല്‍ ദിവസങ്ങള്‍ വരെ ഇവര്‍ ഇതിനായി ചെലവിട്ടു.
2004ല്‍ ഡിപിഎഎ തുടങ്ങിവച്ച അന്വേഷണം 2009ല്‍ യുപിഎ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. 2015 ജനുവരിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും നടത്തിയ സംയുക്ത പ്രസ്താവനയിലാണ് അന്വേഷണം തുടരാന്‍ ധാരണയായത്.
















