ചരല്‍ക്കുന്ന് (പത്തനംതിട്ട): കള്ളപ്പണ മുന്നണികള്‍ക്കെതിരേ ബിജെപി മേഖലാ ജാഥകള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. ചരല്‍ക്കുന്നില്‍ നാലുദിവസം നീണ്ടുനിന്ന പരിശീലന ശിബിര തീരുമാനങ്ങള്‍ മാധ്യമ പ്രവര്‍ത്തകരോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളേയും സ്പര്‍ശിച്ച് നടത്തുന്ന ജാഥയ്ക്ക് കള്ളപ്പണ മുന്നണിക്കെതിരേ ബിജെപി പ്രചാരണയാത്ര എന്നാണ് പേരിട്ടിരിക്കുന്നത്. സംസ്ഥാനത്തെ നാല് മേഖലകളാക്കി തിരിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരാണ് ജാഥയ്ക്ക് നേതൃത്വം നല്‍കുന്നത്. മേഖലാ ജാഥകള്‍ ഓരോന്നും 35 നിയോജകമണ്ഡലങ്ങളിലൂടെ കടന്നുപോകും.
ജനുവരി 8 മുതല്‍ 12 വരെയാണ് ജാഥകള്‍ നടത്തുന്നത്. ഉത്തരമേഖലാ ജാഥ കാസര്‍ഗോഡ് നിന്ന് ആരംഭിച്ച് കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ പര്യടനം നടത്തും. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് ജാഥ നയിക്കും.
പാലക്കാട് മേഖലാ ജാഥ പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലാണ് പര്യടനം. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ജാഥ നയിക്കും.
എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ പര്യടനം നടത്തുന്ന മദ്ധ്യമേഖലാ ജാഥയ്ക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന് നേതൃത്വം നല്‍കും.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളുള്‍പ്പെടുന്ന ദക്ഷിണമേഖലാ ജാഥയ്ക്ക് നേതൃത്വം നല്‍കുന്നത് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശാണ്.
സഹകരണ മേഖലയിലെ പ്രതിസന്ധി, റേഷനരി നിഷേധം, സിപിഎമ്മിന്റ കൊലപാതക രാഷ്ട്രീയം എന്നിവയെല്ലാം ജനങ്ങളുടെ മുമ്പില്‍ വിശദീകരിച്ച് ജനമനഃസാക്ഷിയെ തൊട്ടുണര്‍ത്തി എല്‍ഡിഎഫിനെതിരേ ജനാഭിപ്രായം സ്വരൂപിക്കുന്ന മേഖലാ ജാഥകളിലെ വിവിധ സമ്മേളനങ്ങളില്‍ ബിജെപി സംസ്ഥാന നേതാക്കളായ കുമ്മനം രാജശേഖരന്, ഒ.രാജഗോപാല്‍ എംഎല്‍എ, പി.കെ. കൃഷ്ണദാസ്, വി.മുരളീധരന്, അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള, സി.കെ.പത്മനാഭന് തുടങ്ങിയവര്‍ സംസാരിക്കും.
2017 ല്‍ ദീനദയാല്‍ ഉപാദ്ധ്യായ ജന്മശതാബ്ദി ആഘോഷങ്ങള്‍ വിപുലവും വ്യാപകവുമായി സംഘടിപ്പിക്കും. ഇതിന്റെ പ്രവര്‍ത്തനം നടത്തുന്നതിന് മുഴുവന്‍ സമയ പ്രവര്‍ത്തകരെ നിയോഗിക്കും. ഇവര്‍ക്കുവേണ്ടിയുള്ള പരിശീലന ശിബിരങ്ങള്‍ ജനുവരിയില്‍ ആരംഭിക്കും.
ഡിജിറ്റല്‍ സാക്ഷരത, ഇ ബാങ്കിങ് അവബോധം എന്നിവ സൃഷ്ടിക്കുന്നതിനായി യുവമോര്‍ച്ച പ്രവര്‍ത്തകരും മഹിളാമോര്‍ച്ച പ്രവര്‍ത്തകരും വീടുവീടാന്തരം കയറിയിറങ്ങി സമ്പര്‍ക്കം നടത്തും.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എ.എന്‍.രാധാകൃഷ്ണന്, എം.ടി.രമേശ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: