ആലപ്പുഴ: പ്രസിദ്ധമായ മുല്ലയ്ക്കല് രാജരാജേശ്വരി ക്ഷേത്രത്തിലെ ചിറപ്പുമഹോത്സവത്തെയും കിടങ്ങാംപറമ്പ് ശ്രീഭുവനേശ്വരി ക്ഷേത്രത്തിലെ മണ്ഡലമഹോത്സത്തെയും വരവേല്‍ക്കാന്‍ നഗരം ഒരുങ്ങി. മുല്ലയ്ക്കല് ക്ഷേത്രത്തിലെ ചിറപ്പുത്സവം 16ന് ആരംഭിക്കും. കിടങ്ങാംപറമ്പ് ക്ഷേത്രത്തിലെ മണ്ഡലമഹോത്സവം 19നാണ് തുടങ്ങുക. നഗരത്തില്‍ ദിവസേന പതിനായിരങ്ങളെത്തുമെന്നതിനാല് അതിനുള്ള തയ്യാറെടുപ്പാണ് നഗരത്തില്‍ നടക്കുക.
നഗരത്തിന്റെ വടക്കുഭാഗമായ തോണ്ടന്‍കുളങ്ങര മുതല്‍ നഗരഹൃദയമായ സീറോ ജംഗ്ഷന് വരെ വഴിയോര കച്ചവടക്കാര്‍ നിരക്കും. സ്ഥിരം കച്ചവടക്കാര്‍ക്ക് പുറമെ താല്‍ക്കാലിക കച്ചവടക്കാരുടെയും കച്ചവടം തകൃതിയായി നടക്കാറുണ്ട്. സ്ഥിരമായുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നിലും സമീപസ്ഥലങ്ങളിലുമാണ് താല്‍ക്കാലിക കച്ചവടക്കാര്‍ സ്ഥാനം പിടിക്കുക.
താല്‍ക്കാലിക കച്ചവടത്തിനുള്ള ഇടങ്ങള്‍ നഗരസഭ നേരത്തെ ലേലത്തിലൂടെ നല്കി. അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പെടെയുള്ള വഴി യോരക്കച്ചവടക്കാര്‍ ദിവസങ്ങള്‍ക്ക് മുന്‍പുതന്നെ നഗരത്തിലെത്തിക്കഴിഞ്ഞു. ഇവരാണ് ചിറപ്പ് ഉത്സവത്തിന്റെ മുഖ്യാകര്‍ഷണം.
ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ ഇവിടെ ലഭിക്കും. പളുങ്കുമാലയും വളയും അലങ്കാരവസ്തുക്കളും വസ്ത്രങ്ങളും ബാഗുകളും തുടങ്ങിയവയെല്ലാം നഗരത്തിലെ തെരുവില്‍ ലഭിക്കും. പുതുവത്സരദിനം വരെ കച്ചവടം നടക്കും. കരിമ്പും ഈന്തപ്പഴവും അരിപ്പൊരിയുമാണ് ചിറപ്പ് വിപണിയിലെ പ്രധാന ആകര്‍ഷണീയത.
ചിറപ്പിനോടൊപ്പം നഗരത്തില്‍ ക്രിസ്മസ് വിപണികളും സജീവമായി. കുട്ടികളെ ആകര്‍ഷിക്കാന്‍ കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളാല്‍ നക്ഷത്രങ്ങളും ബലൂണുകളും മുഖംമൂടിയുമെല്ലാം കടകളിലെത്തി. ഫാന്‍സി സാധനങ്ങള്‍, കളിപ്പാട്ടങ്ങള്‍, പ്ലാസ്റ്റിക് പൂക്കള്‍, കുങ്കുമം, വിവിധ ചൈനീസ് ഉല്‍പ്പന്നങ്ങള്‍, വാദ്യോപകരണങ്ങള്‍, തടിയില്‍ നിര്‍മിച്ച വിവിധ കൗതുക വസ്തുക്കള്‍ തുടങ്ങിയവയാണ് വിപണികീഴടക്കുന്നത്.
വരും ദിവസങ്ങളിലെ വന്‍ ജനത്തിരക്ക് കണക്കിലെടുത്ത് നഗരത്തില്‍ പൊലീസ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. കാര്‍ഷിക വ്യവസായ പ്രദര്‍ശനവും വിവിധ മത്സര പരിപാടികളും ചിറപ്പിന് കൊഴുപ്പേകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: