പത്തനാപുരം: വിളക്കുടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വിജിലന്‍സ് സംഘത്തിന്റെ മിന്നല്‍പരിശോധന. പരിശോധനയില്‍ തീര്‍പ്പുകല്‍പ്പിക്കാതെ കെട്ടിക്കിടക്കുന്ന നിരവധി അപേക്ഷകള്‍ കണ്ടെത്തി.
കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ സംബന്ധിച്ച് രണ്ട് ദിവസത്തിനകം വിശദീകരണം നല്കാന് വിജിലന്‍സ് സംഘം പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി. ബുധനാഴ്ച വൈകിട്ട് നാലിനാണ് വിജിലന്‍സ് സിഐയുടെ നേതൃത്വത്തില്‍ ആറംഗസംഘം പരിശോധനക്ക് എത്തിയത്. ഓഫീസ് സമയങ്ങളില്‍ ഉദ്യോഗസ്ഥരുടെ ഇരിപ്പിടങ്ങള്‍ ഒഴിഞ്ഞ് കിടക്കുകയാണെന്നും അപേക്ഷകള്‍ക്ക് മറുപടി ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പരിശോധനാസമയം മുഴുവന്‍ ജീവനക്കാരും ഓഫീസില്‍ ഹാജരുണ്ടായിരുന്നു. എന്നാല്‍ വിവിധ ആവശ്യങ്ങള്‍ക്കായി ജനങ്ങള്‍ സമര്‍പ്പിച്ച നിരവധി അപേക്ഷകള്‍ തീര്‍പ്പുകല്‍പ്പിക്കാതെ കെട്ടിക്കിടക്കുന്നതായി വിജിലന്‍സ് സംഘത്തിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. ഇത് സംബന്ധിച്ച ഫയലുകള്‍ രണ്ട് ദിവസത്തിനുള്ളില്‍ ഹാജരാക്കി വിശദീകരണം നല്കാന് വിജിലന്‍സ് സംഘം പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വൈകിട്ട് ഏഴ് വരെ നീണ്ട പരിശോധനയില്‍ മറ്റ് ക്രമക്കേടുകളൊന്നും കണ്ടെത്തിയിട്ടില്ല. ഊര്‍ജ്ജിത നികുതി പിരിവിന്റെ ഭാഗമായി രണ്ട് ദിവസമായി പഞ്ചായത്തിലെ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ക്യാമ്പ് കളക്ഷന്‍ നടക്കുകയാണ്. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥരില്‍ ചിലര്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനത്തിലായിരുന്നു.
ചില ജീവനക്കാരെ ട്രഷറി ആവശ്യങ്ങള്‍ക്കായും ചുമതലപ്പെടുത്തിയിരുന്നു. ശേഷിക്കുന്ന ജീവനക്കാരാണ് പകല്‍ പഞ്ചായത്ത് ഓഫീസില്‍ ഉണ്ടായിരുന്നത്. ഉദ്യോഗസ്ഥരുടെ കുറവ് കാരണം വിളക്കുടി ഗ്രാമപഞ്ചായത്ത് ഓഫീസിലെ അപേക്ഷകളില്‍ മറുപടി ലഭിക്കുന്നത് വൈകുന്നതായി മുമ്പേ പരാതി ഉയര്‍ന്നിരുന്നു. ജീവനക്കാരുടെ കുറവ് കാരണം അവധിദിവസങ്ങളിലും പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തിപ്പിച്ച് ശ്രദ്ധ നേടിയ പഞ്ചായത്തുകളിലൊന്നാണ് വിളക്കുടി. വിജിലന്‍സ് സിഐ പ്രദീപ്കുമാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് സി.എന്‍.മോഹനചന്ദ്രന്‍നായര്‍, എഎസ്ഐമാരായ മോഹനനന്‍, ആല്‍ബര്‍ട്ട്, സക്കീര്‍ഹുസൈന്‍ തുടങ്ങിയവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: