ദ്രാവിഡ രാഷ്ട്രീയത്തില്‍ മാത്രമല്ല, രാജ്യത്താകമാനം ഉയര്ന്നുനില്ക്കുന്ന അതിശക്തമായ പെണ്‍കരുത്തിന്റെ പ്രതീകമാണ് തമഴ്നാട് മുഖ്യമന്ത്രി ജയലളിത. സിനിമയിലും രാഷ്ട്രീയത്തിലും ഭരണരംഗത്തും ആസൂയാവഹമായ പാടവം തെളിയിച്ച ജയലളിത മൂന്നുമാസത്തോളമായി ചികിത്സയിലാണ്. ആരോഗ്യം വീണ്ടെടുത്ത് ഭരണത്തില്‍ മുഴുകാന്‍ തയ്യാറെടുക്കുമ്പോഴാണ് അവര്‍ക്ക് ഹൃദയാഘാതമെന്ന വാര്‍ത്ത ഞായറാഴ്ച രാത്രി അറിയുന്നത്. അതോടെ ആശ്വാസം കൊണ്ട ജനങ്ങളിലാകെ അശങ്ക പകല്‍ മുഴുവന്‍ നിലനിന്നു.
തമിഴ് ജനത അവര്‍ നിരാലംബരാകുമോ എന്ന ഭീതിയിലായിരുന്നു. രാജ്യത്ത് ലഭിക്കാവുന്ന ചികിത്സാസംവിധാനങ്ങളെല്ലാം ചെന്നൈ അപ്പോളോ ആശുപത്രിയില്‍ സജ്ജമാക്കി. ദല്‍ഹി എയിംസില്‍ നിന്നും ഡോക്ടര്‍മാരുടെ വലിയൊരു സംഘം തന്നെ ചെന്നൈയില്‍ പറന്നെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശ പ്രകാരം ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ഓരോ നിമിഷവും കാര്യങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരുന്നു. മാത്രമല്ല, പ്രധാനമന്ത്രി വാര്‍ത്താവിനിമയ മന്ത്രി വെങ്കയ്യനായിഡുവിനെ ചെന്നെയിലേക്കയക്കുകയും ചെയ്തു. ഇതിനിടയിലാണ് ഏതാനും പ്രാദേശിക ചാനലുകളും സാമൂഹ്യമാധ്യമങ്ങളും ജയലളിത ജീവിച്ചിരിപ്പില്ലെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്. ഇത് തമിഴ് ജനതയില്‍ പരിഭ്രാന്തിയുണ്ടാക്കി. തുടര്‍ന്ന് ചില സ്ഥലങ്ങളില്‍ അക്രമസംഭവങ്ങളുമുണ്ടായി.
മാധ്യമങ്ങളുടെ നിരുത്തരവാദപരമായ പെരുമാറ്റമാണ് ഇതൊക്കെ സൃഷ്ടിച്ചത്. തമിഴ് മക്കള്‍ ഏറ്റവും പ്രിയപ്പെട്ട, സ്വന്തം അമ്മയായി കരുതി ആരാധിച്ചുവരുന്ന വ്യക്തിയാണ് ജയലളിത. വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ജയലളിതയില്ലാത്ത ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല. അത്തരമൊരു വ്യക്തിത്വത്തെക്കുറിച്ച് തെറ്റായ വാര്ത്തപുറത്തുവിട്ടാലുള്ള വരുംവരായ്കകളെക്കുറിച്ച് മാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളും ബോധവാന്മാരാകേണ്ടതായിരുന്നു. അതില്ലാത്തതിലാണ് ആയിരക്കണക്കിന് എഐഎഡിഎംകെ പ്രവര്‍ത്തകരെ അപ്പോളോ ആശുപത്രിയിലേക്കൊഴുക്കിയത്. മാധ്യമങ്ങള്‍ പരത്തിയ അഭ്യൂഹത്തെ അപ്പോളോ അധികൃതര്‍ പെട്ടെന്നുതന്നെ തിരുത്തിയില്ലായിരുന്നുവെങ്കില് നിമിഷങ്ങള്‍കൊണ്ട് ചെന്നൈ നഗരത്തില്‍ എന്തും സംഭവിക്കുമായിരുന്നു.
ഇന്നലെ വൈകിട്ട് 5.49 നാണ് അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്ന മുഖ്യമന്ത്രി ജയലളിതയുടെ ജീവന്‍നിലനിര്‍ത്താന്‍ പരമാവധി ശ്രമം തുടരുകയാണെന്നും മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അപ്പോളോ അധികൃതര്‍ അറിയിച്ചത്. ഇതിനിടെ തമിഴ്നാട് മന്ത്രിസഭയുടെ അടിയന്തരയോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തു. ജയലളിതയുടെ രോഗവിവരം തമിഴ്നാടിനെ മാത്രമല്ല, അയല്‍ സംസ്ഥാനങ്ങളിലും ചലനങ്ങളുണ്ടാക്കി. ഇന്നലെ രാവിലെ തമിഴ്നാട്ടിലേക്ക് പുറപ്പെട്ട സ്റ്റേറ്റ് ബസുകളെ കര്‍ണാടക തിരിച്ചുവിളിച്ചു. കേരളവും ചില മുന്‍കരുതലുകള്‍ എടുക്കുകയുണ്ടായി.
മാറത്തടിച്ച് നിലവിളിക്കുന്ന ജനക്കൂട്ടമാണ് തമിഴ്നാടിന്റെ സകലമേഖലകളിലും. ജയലളിതയുടെ ജീവന് നിലനിര്‍ത്താന്‍ ജീവന്‍പോലും നല്കാന് തയ്യാറായ പതിനായിരങ്ങളുണ്ട്. മറിച്ചുള്ള വാര്‍ത്ത പരന്നാല്‍ എന്തൊക്കെ സംഭവിക്കുമെന്ന് പറയാനാകില്ല. ഏതായാലും 2000 ത്തോളം പോലീസുകാരെ അപ്പോളോ ആശുപത്രിക്ക് മുന്നില്‍ വിന്യസിച്ചിട്ടുണ്ട്. ക്രമസമാധാനം നിലനിര്‍ത്താന്‍ കേന്ദ്ര സേനയുടെ സേവനം ആവശ്യാനുസരണം നല്‍കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗും ഉറപ്പുനല്‍കിയിരിക്കുന്നു.
വളരെ മുമ്പ് നിരുത്തരവാദപരമായ വാര്‍ത്തകള്‍ വളരെ മുന്‍പു മുതല്‍ നാം കേള്‍ക്കാന്‍ തുടങ്ങിയതാണ്. ജയപ്രകാശ് നാരായണന് അന്തരിച്ചെന്ന് അന്നത്തെ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി പാര്‍ലമെന്റില്‍ പറയുകയുണ്ടായി. പിന്നീടാണറിയുന്നത് വാര്‍ത്ത തെറ്റാണെന്ന്. കേരളനിയമസഭയിലെ ഒരു എംഎല്‍എ മരിച്ചുവെന്ന് സ്പീക്കര്‍ അറിയിച്ച് സഭ പിരിഞ്ഞതും ചരിത്രം. ഇത്തരം വാര്‍ത്തകള്‍ പുറത്തുവിടുമ്പോള്‍ സംഗതികള്‍ ശരിയാണോ എന്ന് ഉറപ്പുവരുത്തണം. മേല്‍ സൂചിപ്പിച്ച തെറ്റായ വാര്‍ത്തപോലെയല്ല ജയലളിതയുടെ കാര്യം. വികാരപരമായി പ്രതികരിക്കുന്നവരാണ് തമിഴ്ജനത.
വാര്‍ത്ത സ്ഥിരീകരിച്ചാല്‍ എന്തും സംഭവിക്കാം. സംഘര്‍ഷമുണ്ടാക്കാന്‍ സാധ്യതയുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതാരായാലും അവര്‍ ജനങ്ങളുടെ ശത്രുക്കളാണ്. മുല്ലപ്പെരിയാര്‍ പൊട്ടാന്‍ പോകുന്നു എന്ന പ്രചാരണം നടത്തി കേരളത്തെ പരിഭ്രാന്തിയിലാക്കിയത് വിസ്മരിക്കാനാവില്ല. ഏതായാലും തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച അതേ വേഗതയില്‍ ശരിയായ വിവരം നല്കാന് സാധിച്ചുവെന്നത് ശുഭകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: