തിരുവനന്തപുരം: നോട്ടു പിന്‍വലിക്കലിനുശേഷം നടന്ന ശമ്പളവിതരണത്തിലെ ആദ്യദിനം കുഴപ്പങ്ങളൊന്നുമില്ലാതെ സുഗമമായിരുന്നു. ഇല്ലാത്ത പ്രശ്നങ്ങള്‍ ഊതിവീര്‍പ്പിച്ച് വ്യാജപ്രചാരണങ്ങളിലൂടെ സംസ്ഥാനസര്‍ക്കാര്‍ സൃഷ്ടിച്ചിരുന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലാതായി. ഒരിടത്തും അനിഷ്ടസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.
ശമ്പളവിതരണം നടക്കാതെ വന്നാല്‍ വന്‍ കലാപത്തിന് സാധ്യതയുണ്ടെന്നാണ് സംസ്ഥാനസര്‍ക്കാര്‍ പ്രചരിപ്പിച്ചിരുന്നത്. മതിയായ സുരക്ഷ നല്‍കണമെന്ന് ട്രഷറി ഡയറക്ടറും ബാങ്ക് ജീവനക്കാരുടെ സംഘടനയും കഴിഞ്ഞദിവസം ഡിജിപിയെ നേരില്‍കണ്ട് ആവശ്യപ്പെട്ടിരുന്നു. ട്രഷറികള്‍ക്കും ബാങ്കുകള്‍ക്കും സായുധപോലീസിന്റെ കാവല്‍ വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ സര്‍ക്കാര്‍ ആശങ്കപ്പെട്ട യാതൊരു പ്രശ്നങ്ങളും ഉണ്ടായില്ല.
സാധാരണ ഒന്നാംതീയതി ഉച്ചകഴിഞ്ഞാണ് ശമ്പളവും പെന്‍ഷനും പിന്‍വലിക്കാന്‍ ആള്ക്കാര് ട്രഷറികളിലേക്ക് വന്നിരുന്നത്. കാരണം ഉച്ചയോടെ മാത്രമേ ബില്ലുകള്‍ മാറി പണം ട്രഷറി അക്കൗണ്ടിലേക്ക് വരികയുള്ളൂ. ബില്ല് മാറാന്‍ മൂന്നുമണിക്കൂര്‍ സമയമെടുക്കും. എന്നാല്‍ സര്‍ക്കാര്‍ തന്നെ വ്യാജപ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്കിയതിനാല് രാവിലെ മുതല്‍ ആള്ക്കാര് ട്രഷറികളിലേക്ക് എത്തിത്തുടങ്ങി. നീക്കിയിരുപ്പു തുക ഉപയോഗിച്ചും തുക പരിമിതപ്പെടുത്തിയും ട്രഷറികള്‍ വെല്ലുവിളി സമര്‍ഥമായി നേരിട്ടു. കോര്‍ബാങ്കിംഗ് ഏര്‍പ്പെടുത്തിയതിനാല്‍ ഒരു ട്രഷറിയില്‍ പണമില്ലെങ്കില്‍ പണമുള്ള ട്രഷറി ഏതെന്നു മനസ്സിലാക്കി ഉപഭോക്താവിന് അവിടെയെത്തി പണം പിന്‍വലിക്കാനുള്ള സംവിധാനവും പ്രയോജനപ്പെടുത്താനായി.
ഉച്ചവരെയുള്ള ശമ്പള വിതരണത്തിന് 153 കോടിരൂപ നല്‍കണമെന്ന് റിസര്‍വ് ബാങ്കിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഉച്ചയ്ക്ക് മുമ്പ് 75.50 കോടിരൂപ ലഭിച്ചതായി ധനമന്ത്രി തോമസ് ഐസക്കും ട്രഷറി ഡയറക്ടര്‍ ജെ.സി. ലീലയും പറഞ്ഞു. ആവശ്യപ്പെട്ട 167 കോടിരൂപയില്‍ 111 കോടിരൂപ ഇന്നലെ ലഭിച്ചു. 24,000 രൂപ വച്ച് പിന്‍വലിക്കാന്‍ കഴിയുന്ന വിധത്തിലാണ് വിതരണം ക്രമീകരിച്ചത്. ആകെ 222 ട്രഷറികളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 12 ട്രഷറികളില്‍ പണം വന്നില്ല. മിക്ക നഗരങ്ങളിലുമുള്ള ട്രഷറികളില്‍ അത്യാവശ്യം വിതരണം ചെയ്യാനുള്ള പണം എത്തിയിരുന്നു. എന്നാല്‍ ഗ്രാമപ്രദേശങ്ങളിലെ ചില ട്രഷറികളിലാണ് പണം എത്താതിരുന്നത്.
അതേസമയം എസ്ബിടിക്ക് രാവിലെ തന്നെ ആര്‍ബിഐ 500 കോടിരൂപ എത്തിച്ചിരുന്നു.
വയനാട്, ഇടുക്കി ജില്ലകളില്‍ തോട്ടം തൊഴിലാളികളുടെ ശമ്പളവിതരണം നടന്നില്ല. ഇതിന് 60 ലക്ഷത്തോളം രൂപയുടെ നോട്ടുകള്‍ വേണ്ടിയിരുന്നു. ഇവരുടെ വേതനത്തിനുള്ള തുക തൊഴിലുടമ കളക്ടറുടെ അക്കൗണ്ടില്‍ നല്കിയാല് കറന്‍സി തരപ്പെടുത്തി നല്‍കാനുള്ള ശ്രമം കളക്ടര്‍ നടത്തും എന്നാണ് സംസ്ഥാനസര്‍ക്കാര്‍ പറഞ്ഞിരുന്നത്. പണമെത്തും എന്ന ഉറപ്പ് അധികൃതര്‍ നല്കിയിട്ടുള്ളതിനാല് 24,000 രൂപ ആവശ്യപ്പെടുന്ന ആര്‍ക്കും അത്രയും തുകതന്നെ നല്‍കും.
കേന്ദ്രം ഉറപ്പു നല്‍കിയിട്ടുള്ള അവകാശമാണ് 24,000 രൂപ. അതിനാല്‍, ട്രഷറിയില്‍ കിട്ടിയ പണത്തിലെ കുറവു പരിഗണിച്ച് ട്രഷറി ഉദ്യോഗസ്ഥര്‍ സ്വന്തം നിലയ്ക്ക് തീരുമാനിച്ച് ആരുടെയും തുകയില്‍ കുറവു വരുത്താന്‍ പാടില്ലെന്ന് കര്‍ശനനിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
ഒന്നാം തീയതി മുതല്‍ ഏഴുദിനങ്ങളിലായി ആകെ 3,100 കോടിരൂപയാണ് സംസ്ഥാനജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായി വേണ്ടത്.
ഒന്നു മുതല്‍ ഏഴു ദിവസങ്ങളില്‍ യഥാക്രമം 750, 700, 450, 400, 300, 250, 250 കോടിരൂപ വീതം ശമ്പളം നല്കാന് വേണം. പൊതുമേഖലാ സ്ഥാപനങ്ങളിലടക്കം ആകെ 2400 കോടിരൂപ ശമ്പളവും 1300 കോടി രൂപ പെന്‍ഷനും വിതരണം ചെയ്യാന്‍ വേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: