ഇടുക്കി: വൈദ്യുതി മന്ത്രി എം.എം. മണി മുഖ്യപ്രതിയായ അഞ്ചേരി ബേബി വധക്കേസ് കേരളത്തിന് പുറത്തുള്ള കോടതിയിലേക്ക് മാറ്റണമെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ആവശ്യപ്പെടും. മണി മന്ത്രിയായതോടെ കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്നതിനാലാണ് കേരളസര്‍ക്കാരിന് ഇടപെടലില്ലാത്ത സ്ഥലത്തേയ്ക്ക് കേസ് മാറ്റണമെന്ന ആവശ്യപ്പെടുന്നത്.
കെ.കരുണാകരനെതിരെയുള്ള രാജന് കൊലക്കേസ് കോയമ്പത്തൂര്‍ കോടതിയിലാണ് വിചാരണ നടന്നത്. അനധികൃത സ്വത്ത് സമ്പാദിച്ച കേസില്‍ ജയലളിതയ്ക്കെതിരെയുള്ള കേസ് കര്‍ണ്ണാടകയിലാണ് നടന്നത്. ഈ സംഗതികള്‍ ചൂണ്ടിക്കാട്ടിയാകും കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും അഞ്ചേരി ബേബിയുടെ കുടുംബവും സുപ്രീം കോടതിയെ സമീപിക്കുക. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കൊടിയ പീഡനമാണ് നേരിടുന്നത്.
സിപിഎമ്മിന്റെ ഭീഷണിയെത്തുടര്‍ന്ന് പോലീസ് സംരക്ഷണം നല്‍കണമെന്ന് രണ്ട് മാസം മുന്‍പ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സിബി ചേനപ്പാടി ഇടുക്കി ജില്ല കളക്ടര്‍ക്ക് രേഖാമൂലം നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. സഞ്ചരിക്കാന്‍ വാഹനവും കേസ് കാര്യങ്ങളില്‍ സഹായിക്കാന്‍ പോലീസിന്റെ സേവനവും ആവശ്യപ്പെട്ടിരുന്നു. ആവശ്യങ്ങളൊന്നും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. 2014 മുതലാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി സിബിയെ നിയമിച്ചത്. ഇന്നുവരെ സര്‍ക്കാര്‍ ചില്ലിക്കാശുപോലും പ്രോസിക്യൂട്ടര്‍ക്ക് നല്‍കിയില്ല. മണി മന്ത്രിയായതോടെ സര്‍ക്കാര്‍ നിശ്ചയിച്ച പ്രോസിക്യൂട്ടറെ പുറത്താക്കാനുള്ള പരിശ്രമം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: