തൊടുപുഴ: കോഴ വിവാദത്തില്‍ മുങ്ങിയ സംസ്ഥാന സി.ബി.എസ്.ഇ കലോല്‍സവത്തില്‍ നിന്നും വിലക്കപ്പെട്ട വിധികര്‍ത്താക്കള്‍ നിയമനടപടിക്ക്. തങ്ങളോട് വിശദീകരണം ചോദിക്കുകയോ വിലക്കിയതായി അറിയിക്കുകയോ ചെയ്തിട്ടില്ല. വിദഗ്ധ സമിതി പുനര്‍ മൂല്യനിര്‍ണയം നടത്തിയപ്പോഴും തങ്ങളുടെ ഫലം ആവര്‍ത്തിക്കുകയാണ് ചെയ്തത്.
മാധ്യമങ്ങളില്‍ നിന്നാണ് വിലക്കേര്‍പ്പെടുത്തിയ വാര്‍ത്ത അറിഞ്ഞത്. വര്‍ഷങ്ങളായി നൃത്തരംഗത്ത് പ്രവര്‍ത്തിക്കുന്ന തങ്ങള്‍ക്ക് ഇത് അപമാനം വരുത്തിയതായും വിധി കര്‍ത്താക്കളായ ഗംഗാ കലാഭാരതി (വടകര), ഷീനാ ജഗന്നാഥന്‍(പയ്യന്നൂര്‍) എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
വിധി നിര്‍ണയം നടത്തിയ മൂന്നു ദിവസത്തില്‍ രണ്ടു ദിവസവും പ്രശ്‌നരഹിതമായിരുന്നു. മൂന്നാം ദിവസം നാടോടി നൃത്തം കാറ്റഗറി മൂന്നിന്റെ ഫലം പ്രഖ്യാപിച്ചപ്പോള്‍ സമ്മാനം ലഭിക്കാത്ത ചിലര്‍ ബഹളം വെച്ചു. പോലീസ് സംരക്ഷണയോടെ തങ്ങളെ അവിടെ നിന്നും മാറ്റുകയും ഫലപ്രഖ്യാപനം തടയുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് വിദഗ്ധ സമിതി പുനര്‍ നിര്‍ണയം നടത്തിയത്. ഒരു അധിക ഒന്നാം സ്ഥാനവും മൂന്നാം സ്ഥാനവും നല്‍കിയതൊഴിച്ചാല്‍ തങ്ങളുടെ ഫലനിര്‍ണയത്തിന്റെ തനി ആവര്‍ത്തനമായിരുന്നു അത്.
എന്നാല്‍ കോഴയുടെ പേരില്‍ പോലീസ് വിധികര്‍ത്താക്കളെ അറസ്റ്റ് ചെയ്തുമാറ്റുന്നുവെന്നാണ് മാധ്യമങ്ങളില്‍ വന്നത്. അപകീര്‍ത്തികരമായ വാര്‍ത്ത നവമാധ്യമങ്ങളിലുടെ വ്യാപകമായി പ്രചരിച്ചത് നൃത്തരംഗത്തെ സല്‍പേരിന് കളങ്കമുണ്ടാക്കി. ഇത് സംബന്ധിച്ച് നല്‍കിയ പരാതിയില്‍ സൈബര്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.
സത്യസന്ധത തെളിയിക്കാന്‍ ഏതറ്റം വരെയും പോകും. പുനര്‍മൂല്യ നിര്‍ണയത്തിന്റെ ഫലം പ്രസിദ്ധീകരിക്കാന്‍ സി.ബി.എസ്.ഇ കലോല്‍സവ സംഘാടക സമിതി തയ്യാറാകണം. ഭരതനാട്യം, കുച്ചിപ്പുടി, കഥക് എന്നിവയില്‍ ഡിപ്ലോമയും നാടോടി നൃത്തത്തില്‍ സ്‌പെഷ്യലൈസേഷനും ചെയ്യുന്ന തങ്ങള്‍ക്ക് യോഗ്യതയില്ലെന്ന് പ്രചരിപ്പിക്കുന്നത് ദുരുദ്ദേശത്തോടെയാണെന്നും അവര്‍ പറഞ്ഞു.
















