തുറവൂര്‍: പോലീസിനെയും എക്സൈസിനേയും നോക്കുകുത്തിയാക്കി അരൂര്‍ മേഖലയില്‍ കഞ്ചാവ് മാഫിയ കയ്യടക്കുന്നതില്‍ ജനം ഭീതിയിലാണ്. പ്രദേശവാസികളടക്കം നിരവധി പേരാണ് കഞ്ചാവ് വില്‍പ്പന സംഘത്തിലെ കണ്ണികളായിട്ടുള്ളത്.
നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് അരൂര്‍ പോലീസ് നടത്തിയ പരിശോധനയില്‍ നിരവധി കേസുകളില്‍ പ്രതികളായ മൂന്ന് യുവാക്കളെ കഞ്ചാവ് വില്‍പ്പനക്കിടെ പിടികൂടിയിരുന്നു. വിദ്യാലയങ്ങളുടെ പരിസരങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇത്തരക്കാരുടെ ഇടപാടുകള്‍ അധികവും നടക്കുന്നത്. വ്യാപാര സ്ഥാപനങ്ങള്‍, ആളൊഴിഞ്ഞ പ്രദേശങ്ങള്‍ തീരമേഖല എന്നിവിടങ്ങളും ഇത്തരക്കാരുടെ വിഹാര കേന്ദ്രമാണ്. മുന്‍ കാലങ്ങളില്‍ മാഫിയക്കെതിരെ പോലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നെങ്കിലും നിലവിലുള്ള ഉദ്യോഗസ്ഥരില്‍ ചിലര്‍ ഇത്തരം സംഘങ്ങള്‍ക്കു നേരെ മുഖം തിരിക്കുന്നതായാണ് വിമര്‍ശനം ഉയര്‍ന്നിട്ടുള്ളത്.
പരാതി ഉയരുമ്പോള്‍ മാത്രമാണ് പോലീസ് പരിശോധന നടത്തുന്നത്. അധികാരികള്‍ ഇത്തരക്കാരെ സഹായിക്കുന്ന സമീപനമാണ് കൈക്കൊള്ളുന്നതെന്നും ആക്ഷേപമുണ്ട്. വിദ്യാര്‍ത്ഥികളടക്കം നിരവധി പേര് സംഘത്തിന്റെ വലയിലകപ്പെട്ടതായാണ് സൂചന. വിദ്യാര്‍ഥികളെ ഇടനിലക്കാരാക്കിയാണ് സംഘത്തിന്റെ പ്രവര്‍ത്തനം. എറണാകുളം, മട്ടാഞ്ചേരി, ഫോര്‍ട്ട്കൊച്ചി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് അരൂര്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഹരി ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നത്.
എഴുപുന്ന, ചന്തിരൂര്‍, അരൂര്‍, തുറവൂര്‍, വളമംഗലം, പട്ടണക്കാട്, വയലാര്‍, കാവില്‍, കഴുന്നാരം എന്നിവിടങ്ങള്‍ സംഘത്തിന്റെ ഇടത്താവളങ്ങളായി മാറുകയാണ്. ലഹരി മാഫിയയില്‍ ഉള്‍പ്പെട്ട പലരും ക്വട്ടേഷന്‍ സംഘത്തിന്റെ കണ്ണികളായി പ്രവര്‍ത്തിക്കുന്നുണ്ട്. ലഹരി പദാര്‍ഥങ്ങള്‍ക്ക് അടിമപ്പെട്ട ഇക്കൂട്ടര്‍ ഇരുചക്രവാഹനങ്ങളിലും മറ്റും ചീറിപ്പായുന്നത് പൊതുജനങ്ങള്‍ക്ക് ഭീഷണിയാകുന്നു. പോലീസിന്റെ ബ്രീത്ത് അനലൈസറില്‍ ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ കഴിയാത്തത് ഇവര്‍ക്ക് തുണയാകുകയാണ്.
ഇടനിലക്കാരാണ് പിടിക്കപ്പെടുന്നവരില്‍ അധികവും. ഇത്തരക്കാര്‍ ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും മയക്കുമരുന്ന് വില്‍പ്പനയില്‍ സജീവമാകുകയാണ് പതിവ്. സൈ്വര്യ ജീവിതത്തിന് തടസമുണ്ടാക്കുന്ന ഇത്തരം മയക്കുമരുന്ന് സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: