കണ്ണൂര്‍: ചില്ലറനോട്ട് ലഭിക്കുന്നില്ലെന്ന വ്യാജപ്രചാരണം നടത്തി ശബരിമലയിലേക്ക് അയ്യപ്പഭക്തന്മാരുടെ വരവ് കുറക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഏറ്റവുമധികം ചില്ലറ ലഭിക്കുന്ന സ്ഥലമാണ് ശബരിമല. ശബരിമലയില്‍ ചില്ലറയില്ലെന്ന പ്രചാരണം വ്യാജമാണ്. ശബരിമലയില്‍ നിന്ന് കേന്ദ്രസേനയെ പിന്‍വലിക്കണമെന്ന കേരളാ പോലീസിന്റെ ആവശ്യം സുരക്ഷയെ ബാധിക്കുന്നതാണ്. ശബരിമലയിലെ സുരക്ഷയില്‍ നിലവില്‍ കടുത്ത ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എഡിജിപി നല്കിയ ഉത്തരവ് പിന്‍വലിക്കണം. ശബരിമലയില്‍ നിന്ന് കേന്ദ്രസേനയെ പിന്‍വലിക്കുന്നതിന് പകരം കൂടുതല്‍ പേരെ വിനിയോഗിക്കുകയാണ് വേണ്ടത്. ശബരിമലയില്‍ വിമാനത്താവളമെന്നത് ഭക്തന്മാരുടെ ചിരകാല അഭിലാഷമാണ്. എന്നാല്‍ വിമാനത്താവളത്തിന്റെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സുതാര്യത വേണം. എരുമേലി ചെറുവാംകുഴി എസ്റ്റേറ്റാണ് വിമാനത്താവളത്തിനായി ഇപ്പോള്‍ കണ്ടെത്തിയ സ്ഥലം. എന്നാല്‍ ഇത് സ്വകാര്യവ്യക്തി സര്‍ക്കാരില്‍ നിന്ന് കൃത്രിമ രേഖയുണ്ടാക്കി സര്‍ക്കാരില്‍ നിന്ന് തട്ടിയെടുത്തതാണ്. സര്‍ക്കാര്‍ ഭൂമിയായ എസ്റ്റേറ്റ് വില കൊടുത്ത് വാങ്ങേണ്ടതില്ലെന്നും കുമ്മനം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, സ്റ്റേറ്റ് സെല്‍ കോ-ഓഡിനേറ്റര്‍ കെ.രഞ്ജിത്ത് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: