ഭാരത ചരിത്രത്തില്‍ സാമ്പത്തിക സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള യുദ്ധം നയിക്കുകയാണ് നരേന്ദ്രമോദി. അതിദീര്‍ഘനാളത്തെ തയ്യാറെടുപ്പുകളോടെയാണ് 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയത്. കള്ളനോട്ടുകളും കള്ളപ്പണവും കുമിഞ്ഞുകൂടിയ രാജ്യത്ത് ചെണ്ടകൊട്ടിപ്പാടി ഇത്തരം നടപടികള്‍ ആരംഭിക്കാനാവില്ല.
മുന്‍കൂട്ടി അറിഞ്ഞാല്‍ കള്ളനോട്ടുകള്‍ക്ക് രക്ഷ ലഭിക്കില്ലെങ്കിലും കള്ളപ്പണക്കാര്‍ അവസരം മുതലാക്കും. പൂഴ്‌ത്തിവച്ച നോട്ടുകളെല്ലാം മാറ്റി പുതിയവ സ്വന്തമാക്കും. നവംബര്‍ 8ന് രാത്രി 8മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രത്തോട് എന്ത് പ്രക്ഷേപണമാണ് നടത്തുന്നതെന്ന് ഉദ്യോഗസ്ഥര്‍ക്കോ രാഷ്‌ട്രീയ നേതാക്കള്‍ക്കോ നിശ്ചയമില്ലായിരുന്നു. പലരും കരുതിയത് പാക്കിസ്ഥാന് ചില മറുപടികള്‍ നല്‍കാനായിരിക്കുമെന്നാണ്. ആ സംശയം ജനിപ്പിക്കുംവിധം സൈനികമേധാവികളുമായി കൂടിക്കാഴ്ച നടക്കുകയും ചെയ്തു. പ്രധാനമന്ത്രി തന്റെ പ്രഭാഷണത്തിന്റെ ഒടുവിലാണ് നോട്ടുകള്‍ മരവിപ്പിക്കുന്നകാര്യം അറിയിച്ചത്. ഇത് പലരേയും അമ്പരപ്പിലാക്കിയെങ്കില്‍ ബഹുഭൂരിപക്ഷം ജനങ്ങളും പ്രഖ്യാപനം തികഞ്ഞ ആവേശത്തോടെയാണ് സ്വീകരിച്ചത്.
ജനങ്ങളുടെ അനുകൂല പ്രതികരണം രാഷ്‌ട്രീയ നേതാക്കളെയെല്ലാം നോട്ടുപിന്‍വലിക്കല്‍ തീരുമാനത്തെ സ്വാഗതം ചെയ്യാന്‍ പ്രേരിപ്പിച്ചു. എന്നാല്‍ കേരള ധനമന്ത്രി ഡോ. തോമസ് ഐസക്കിന് അതൊട്ടും ഉള്‍ക്കൊള്ളാനായില്ല. നോട്ടുകള്‍ പിന്‍വലിക്കുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും നേരത്തെ ജനങ്ങളെ അറിയിച്ച് ഈ തീരുമാനം പ്രഖ്യാപിക്കണമായിരുന്നു എന്നൊക്കെയാണ് ഐസക്കിന്റെ വാദം.
അഴിമതിക്കും കള്ളപ്പണത്തിനും കള്ളനോട്ടുകള്‍ക്കും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും അന്ത്യം കുറിക്കാനെടുത്ത തീരുമാനത്തെ സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും എതിര്‍ക്കുന്നതിന്റെ സാംഗത്യമാണ് മനസ്സിലാകാത്തത്. രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ക്കുന്ന ശക്തികളെ താലോലിക്കുകയും താരാട്ടുകയുമാണോ ഇക്കൂട്ടരുടെ ജോലി? ജനങ്ങളാകെ ആഹ്ലാദത്തോടെ വരവേറ്റ തീരുമാനത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് ജനങ്ങളില്‍ ആശയകുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതെന്തിനാണ്? കോണ്‍ഗ്രസിന്റെ വെപ്രാളം മനസ്സിലാക്കാം.
അവരുടെ കയ്യില്‍ കണക്കില്ലാത്ത കള്ളപണമുണ്ട്. 10 വര്‍ഷം യുപിഎ കേന്ദ്രം ഭരിച്ചപ്പോള്‍ 12 ലക്ഷം കോടിയുടെ അഴിമതിയാണ് നടന്നത്. അതെല്ലാം കട്ടിലിനടിയിലോ മണ്ണിനടിയിലോ ഇത്രയുംകാലം സുഖനിദ്രയിലായിരുന്നു. പെട്ടെന്നാണ് ഞെട്ടിയുണര്‍ന്നത്. അതുമുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉറക്കമില്ല. പിച്ചുംപേയും പറയുകയാണ്. എല്ലാം കൈവിട്ടുപോകുമല്ലൊ എന്ന ഭീതിയിലാണവര്‍. കേരളത്തിലെ ഭരണകക്ഷിക്കും ആ ഭീതിയുണ്ടോ? ഉണ്ടെന്നു വേണം കരുതാന്‍. ജനങ്ങളുടെ ദുരിതമാണ് അവരുടെ വിഷയം. വിഷമം നേരിടേണ്ടിവരുമെന്ന് പ്രധാനമന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. വലിയൊരു പരിവര്‍ത്തനത്തിന് ക്ലേശം സഹിക്കാന്‍ ജനങ്ങള്‍ തയ്യാറുമാണ്. ക്യുവില്‍നിന്ന് കാലുകുഴയുമ്പോഴും നല്ല കാര്യത്തിനാണല്ലൊ എന്നാശ്വാസിക്കുന്ന വാക്കുകളാണ് കേള്‍ക്കാന്‍ കഴിഞ്ഞത്. ആദ്യ മൂന്നുനാലു ദിവസത്തെ പ്രയാസം ഇപ്പോഴില്ല. ക്യൂവിന്റെ നീളം കുറഞ്ഞു. അത്യാവശ്യത്തിന് പണം ലഭ്യമാകുന്നുമുണ്ട്.
സംസ്ഥാനത്തെ സഹകരണമേഖലയെ തകര്‍ക്കാനുള്ള ഗൂഢപദ്ധതിയാണ് നോട്ട് അസാധുവാക്കല്‍ എന്നാണിപ്പോള്‍ ആരോപിക്കുന്നത്. തികച്ചും അടിസ്ഥാനരഹിതമായ ആരോപണമാണിതെന്ന് മനസ്സിലാകും. കള്ളപ്പണക്കാരെ മുഴുവന്‍ പിടികൂടുമ്പോള്‍ സഹകരണബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ള ചിലരും അതില്‍ കാണും. സഹകരണ ബാങ്കുകളില്‍ ചിലപ്പോള്‍ പരിശോധന നടത്തേണ്ടിവരും. ഇതിലെന്താണ് തെറ്റ്. കുഴപ്പമൊന്നും ഇല്ലെങ്കില്‍ പരിശോധനയെ എന്തിനു പേടിക്കണം. ആര്‍ക്കുവേണമെങ്കിലും എപ്പോള്‍ വേണെങ്കിലും പരിശോധിക്കാം എന്നും പറയുന്നതായിരുന്നില്ലേ സുതാര്യത.
പണം മാറിക്കിട്ടാനുള്ള കാലതാമസത്തെക്കുറിച്ചാണിപ്പോള്‍ പരാതി. എല്ലാ ബാങ്കുകളിലും ചെന്ന് നരേന്ദ്ര മോദിയോ അരുണ്‍ ജയ്റ്റ്‌ലിയോ അല്ലെങ്കില്‍ റിസര്‍വ് ബാങ്ക് മേധാവികളോ എത്തി പണം മാറി നല്‍കില്ല. ബാങ്ക് ഉദ്യോഗസ്ഥന്മാരാണ് അത് ചെയ്യേണ്ടത്. ഭാഗ്യവശാല്‍ കേരളത്തിലെ ബാങ്ക് ഉദ്യോഗസ്ഥന്മാരില്‍ ഭൂരിഭാഗവും ബാങ്കിടപാടുകാരെ സഹായിക്കാന്‍ രാപ്പകല്‍ പണിയെടുക്കുന്നു. എന്നാല്‍ ചിലരുടെ നിലപാട് രാഷ്‌ട്രീയ യജമാനന്മാരെ സന്തോഷിപ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെ മോദി വിരുദ്ധരും. കേന്ദ്രത്തിന്റെ പദ്ധതി എങ്ങനെ അട്ടിമറിക്കാം എന്ന് ഗവേഷണം നടത്തുന്നവരാണിവരിലധികവും.
ജന്‍ധന്‍ യോജനയും മുദ്രാവായ്‌പാ പദ്ധതിയും കേരളത്തില്‍ അട്ടിമറിക്കപ്പെട്ടതെങ്ങനെ എന്നെല്ലാവര്‍ക്കും അറിയാം. അവരാണിപ്പോള്‍ തോമസ് ഐസക്കിന്റെ വാദം പാഴാകാതിരിക്കാന്‍ പണിയെടുക്കുന്നത്. നോട്ട് മാറിയെടുക്കാന്‍ എത്തുന്നവരുടെ മേല്‍ കുതിരകയറിയും എടിഎമ്മുകളില്‍ സമയത്ത് പണം നിക്ഷേപിക്കാന്‍ താല്‍പര്യം കാട്ടാതെയും കേന്ദ്രപദ്ധതിയെ പരാജയപ്പെടുത്തുവാന്‍ നോക്കുന്നു. ജനങ്ങളുടെ പേരിലാണിപ്പോള്‍ കണ്ണീര്‍. ലക്ഷത്തോളം ആളുകള്‍ താമസിക്കുന്ന ഒരു ഗ്രാമത്തില്‍ അന്‍പതോ അറുപതോ പേരാണ് ഒരു ബാങ്കിന് മുന്നില്‍ ക്യൂനില്‍ക്കുന്നത്. അര മണിക്കൂറോ അങ്ങേയറ്റം ഒരു മണിക്കൂര്‍ ക്യൂവില്‍ നിന്നാല്‍ നോട്ട് മാറിയെടുക്കാം.
അനാവശ്യമായി ബന്ദും ഹര്‍ത്താലും നടത്തി ജനങ്ങളെ ദുരിതത്തിലാക്കുന്നവര്‍ ജനങ്ങളുടെപേരില്‍ വിലപിക്കരുത്. പ്രശ്‌നങ്ങള്‍ കാണാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ധനമന്ത്രി. നാവിട്ടടിച്ചിട്ട് കാര്യമില്ല. ഡോ. ഐസക്ക് വന്‍ സാമ്പത്തിക വിദഗ്‌ദ്ധനായിരിക്കാം. എന്നിരുന്നാലും മന്ത്രിയെന്ന നിലയില്‍ ജനങ്ങളെ നോവിക്കാനല്ല, സേവിക്കാനാണ് ശ്രദ്ധിക്കേണ്ടത്. അതില്ലാതാകുമ്പോള്‍ സ്വാഭാവികമായും സംശയിക്കും. കേരളം കൊള്ളക്കാര്‍ക്കൊപ്പമോയെന്ന്.
















