‘അച്ഛനെ കൊന്നവര്‍ ഭര്‍ത്താവിനെയും വധിക്കാനെത്തി, തന്റെ കഴുത്തില്‍ വടിവാള്‍ വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, വീട് മുച്ചൂടും തകര്‍ത്തു.’ കൂത്തുപറമ്പ് പടുവിലായി കോയിലോട് കരിമ്പാന്റെ വളപ്പില്‍ സജേഷിന്റെ ഭാര്യ നിവേദിത ഇതു പറയുമ്പോള്‍ നിര്‍വികാരയായിരുന്നു. ഒരു തുള്ളി കണ്ണീര് പോലും പൊടിച്ചില്ല. കുറഞ്ഞ പ്രായത്തിനുള്ളില്‍ പല ജന്മം അനുഭവിക്കാനുള്ളതെല്ലാം നേരിട്ടു കഴിഞ്ഞു. കരഞ്ഞ് കണ്ണീര് വറ്റി. ജയരാജനും പിണറായി വിജയനും കുടുംബമില്ലേ…., പെണ്മക്കളില്ലേ…. നിവേദിതയുടെ വാക്കുകള്‍ ഇടറി.
ആര്‍എസ്എസ് കൂത്തുപറമ്പ് താലൂക്ക് സഹകാര്യവാഹായിരുന്ന പി. പി. മോഹനന്റെ മകളാണ് നിവേദിത. മോഹനനെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനറിയും. 1994ല്‍ മോഹനനെ വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു ജയരാജന്. എന്നും അക്രമങ്ങളെയും കൊലപാതകങ്ങളെയും തിരശ്ശീലക്ക് പിന്നില്‍ നിന്നു നിയന്ത്രിക്കുന്ന ജയരാജന് പ്രതിയാകുന്ന ആദ്യ കൊലപാതക കേസായിരുന്നു ഇത്. വക്കീല്‍ ഗുമസ്തനായ മോഹനന് കോടതിയിലേക്ക് പോകുമ്പോള്‍ പകല്‍വെളിച്ചത്തിലായിരുന്നു സിപിഎം നരവേട്ട. ‘അവനെ വെട്ടിക്കൊല്ലെടാ…’ എന്ന ജയരാജന്റെ അലര്‍ച്ച ഇപ്പോഴും പരിസരവാസികള്‍ മറന്നിട്ടില്ല. എന്നാല്‍ ഭരണത്തണലില്‍ ജയരാജന് കേസില്‍ നിന്ന് രക്ഷപ്പെട്ടു, പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും രക്ഷപ്പെട്ടത് പോലെ.
മോഹനനെ വെട്ടി നുറുക്കിയ നേതാവിന്റെ ഗുണ്ടാസംഘമാണ് 22 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹനന്റെ മകളേയും കുടുംബത്തേയും ഇല്ലായ്മ ചെയ്യാനെത്തിയത്. പടുവിലായി കള്ളുഷാപ്പില്‍ വാക്കുതര്‍ക്കത്തിനിടെ സിപിഎമ്മുകാരന് മോഹനന് കൊല്ലപ്പെട്ടത് മറയാക്കിയാണ് പാതിരിയാട്, പടുവിലായി പ്രദേശങ്ങളില്‍ സിപിഎം ക്രിമിനലുകള്‍ അഴിഞ്ഞാടിയത്. മനുഷ്യത്വം തൊട്ടുതീണ്ടാത്ത അക്രമങ്ങളും, കൊള്ളയുമാണ് ജയരാജന്റെ കിങ്കരന്മാര് നടത്തിയത്.
നിവേദിതയുടെ ഭര്‍ത്താവ് സജേഷ് ആര്‍എസ്എസ് മുന്‍ മണ്ഡല് കാര്യവാഹാണ്. സജേഷിനെ തേടി സിപിഎം സംഘമെത്തിയപ്പോള്‍ നിവേദിത മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
വാളും മറ്റു ആയുധങ്ങളുമായെത്തിയ സംഘം വീടിന്റെ തറയടക്കം സകലതും തകര്‍ത്തു. നിവേദിതയുടെ സ്ക്കൂട്ടറും തരിപ്പണമാക്കി. കുടുംബശ്രീയിലേക്ക് അടയ്ക്കാനായി സൂക്ഷിച്ചിരുന്ന 15,000 രൂപയും കുട്ടികളുടെ ബ്രേസ്ലെറ്റും, കമ്മലും അടക്കമുള്ള സ്വര്‍ണാഭരണങ്ങളും അവര്‍ കൊള്ളയടിച്ചു. സജേഷിനെ വധിക്കുമെന്ന് ആക്രോശിച്ചെത്തിയ സംഘം നിവേദിതയുടെ കഴുത്തില്‍ കൊടുവാള് വെച്ച് ഭീഷണിപ്പെടുത്തി. പിന്നീട് തൊട്ടടുത്ത് താമസിക്കുന്ന ആര്‍എസ്എസ് പ്രവര്‍ത്തകനും ഓട്ടോഡ്രൈവറുമായ സുമേഷിന്റെ വീട്ടിലായിരുന്നു സിപിഎം അഴിഞ്ഞാട്ടം.
ഇരുപതോളം പോലീസുകാരെ വാള്‍മുനയില്‍ നിര്‍ത്തിയായിരുന്നു സിപിഎം ക്രിമിനലുകളുടെ സംഹാരതാണ്ഡവം. വീട് പൂര്‍ണമായി തകര്‍ത്ത സംഘം തറയില്‍ പാകാനായി സൂക്ഷിച്ചിരുന്ന ടൈല്‍സുകളും പൊട്ടിച്ചു. വീടിന്റെ തറകുത്തിപ്പൊളിച്ചു. അനുജന് സുധീഷിന്റെ വിവാഹത്തിനായി ഒരുക്കിയിരുന്ന സാമഗ്രികളും തകര്‍ത്തു. ആറു പവന് സ്വര്‍ണാഭരണങ്ങളും 25,000 രൂപയും കവര്‍ന്നു. കിണറിന്റെ മറയുള്പ്പടെ തകര്‍ത്ത അക്രമികള്‍ വീട്ടില്‍ പണിക്കെത്തിയ ആളുടെ ഇരുചക്രവാഹനം തകര്‍ത്ത് കിണറ്റിലിടുകയും ചെയ്തു.
സുമേഷിന്റെ അമ്മ രമണിയടക്കം വീട്ടിലുണ്ടായിരുന്ന സ്ത്രീകളെ അസഭ്യം പറയുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തു. കലിയടങ്ങാതിരുന്ന സംഘം സുമേഷിന്റെ അച്ഛന് സുരേന്ദ്രന്റെ വാളാങ്കിച്ചാലിലെ ഹോട്ടലും തകര്‍ത്തു. ഇപ്പോഴും അറ്റകുറ്റപണി നടത്തി ഹോട്ടലിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. സുരേന്ദ്രന്റെ ഹോട്ടല്‍ ഇനി ഇവിടെ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് കെട്ടിടം ഉടമയെ ഭീഷണിപ്പെടുത്തി.
ഈ പ്രദേശത്ത് മാത്രം ഇരുപതോളം വീടുകളാണ് കേവലം മൂന്നു മണിക്കൂറുകള്‍ക്കകം തകര്‍ത്തത്. പോലീസുകാരെ സാക്ഷികളാക്കിയായിരുന്നു അക്രമങ്ങള്‍. പ്രശ്നത്തില്‍ ഇടപെടരുതെന്ന് ആഭ്യന്തര വകുപ്പിലെ ഉന്നത കേന്ദ്രങ്ങള്‍ പോലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.
ആര്‍എസ്എസ് പ്രവര്‍ത്തകനായ നവജിത്തിന്റെ വീട്ടിലെ കാഴ്ച ആരുടെയും കരളലിയിക്കുന്നതായിരുന്നു. വാസയോഗ്യമല്ലാത്ത രീതിയില്‍ വീടും ഗൃഹോപകരണങ്ങളും തകര്‍ത്തു. ഇതിന് ഏതാനും ദിവസങ്ങള്‍ മുമ്പ് നവജിത്തിനെ സിപിഎമ്മുകാര്‍ വെട്ടി മൃതപ്രായനാക്കിയിരുന്നു. വീട് തകര്‍ക്കപ്പെട്ടതിന്റെ ആഘാതം മാറും മുന്‍പ് നവജിത്തിനെയടക്കം മോഹനന് വധക്കേസില്‍ പ്രതിയാക്കി ജയിലിലടച്ച് പോലീസ് സഖാക്കളോടുള്ള വിധേയത്വം പ്രകടമാക്കി. നവജിത്തിന്റെ മാതാപിതാക്കളായ രാജുവിനും ലളിതയ്ക്കും സിപിഎം അക്രമത്തില്‍ സാരമായി പരിക്കേറ്റു.
പാതിരിയാട് എംഒപി റോഡിലെ കനക നിവാസില്‍ മിനീഷിന്റെ വീട്ടിലും ഇതുതന്നെയായിരുന്നു അവസ്ഥ. വാതിലുകള്‍, ജനാലകള്‍, ഫര്‍ണീച്ചര്‍ എന്നിവ പൂര്‍ണമായും തകര്‍ത്തു. നിലം പോലും കൊത്തികീറി. മകനെ കിട്ടാത്തതിന്റെ പക അമ്മ കനകത്തോടാണ് സിപിഎം കാട്ടാളര്‍ തീര്‍ത്തത്. പരിക്കേറ്റ് ദിവസങ്ങളോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കനകം.
പടുവിലായി കിളിയോടുചാല് ഗോവിന്ദത്തില്‍ ഷാജിയുടെ വീടിന് നേരെ നടന്ന പൈശാചികത വാക്കുകളാല്‍ അവതരിപ്പാക്കാവുന്നതിനും അപ്പുറമാണ്. 2002ല്‍ ഷാജിയെന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയ കേസിലെ ദൃക്സാക്ഷിയായിരുന്നു ഗോവിന്ദത്തില്‍ ഷാജി. സാക്ഷി പറഞ്ഞാല്‍ വധിക്കുമെന്ന ഭീഷണിക്ക് വഴങ്ങാതെ സത്യം കോടതിയില്‍ പറയാന്‍ ഷാജി തയ്യാറായി.
കേസില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടതോടെ സിപിഎം ക്രിമിനലുകള്‍ പ്രതികാരം തുടങ്ങി. മൂന്നു തവണയാണ് ഗോവിന്ദത്തിന് നേരെ അക്രമം നടന്നത്. അന്നേ ദിവസം ഉച്ചയോടെ ഷാജിയെ അന്വേഷിച്ചെത്തിയ സിപിഎം സംഘം വീട് തകര്‍ത്തു, അമ്മ ശാന്തയേയും ഗര്‍ഭിണിയായ ഭാര്യ രാധികയുടേയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇവരുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കി കൃഷിയിടവും വെട്ടിനിരത്തി. രാത്രിയില്‍ ഇതേ സംഘം വീണ്ടുമെത്തി വീടിനുള്ളില്‍ കടന്ന് ഗൃഹോപകരണങ്ങളും തകര്‍ത്തു. അക്രമങ്ങളെ കുറിച്ച് വിവരിക്കുമ്പോള്‍ ശാന്തയുടേയും രാധികയുടേയും ഭീതി ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല. തങ്ങളെ വാള്‍മുനയില്‍ നിര്‍ത്തിയായിരുന്നു അക്രമമെന്ന് അവര്‍ പറഞ്ഞു.
ചാമ്പാട്, അഞ്ചരക്കണ്ടി എന്നിവടങ്ങളിലെ വിവേകാന്ദ സേവാകേന്ദ്രങ്ങളും, ബിജെപി ധര്‍മ്മടം മണ്ഡലം കമ്മറ്റിയംഗം അഞ്ചരകണ്ടിയിലെ കെ. കെ. സുധീറിന്റെ തയ്യല്‍കടയും, ശങ്കരനെല്ലൂരിലെ രവീന്ദ്രന്, ദിനേശന്, പടുവിലായിലെ രാഹുല്‍, വിഷ്ണുപ്രസാദ്, രൂപേഷ്, കീരിയോട് സ്ക്കൂളിന് സമീപം വിവേക് എന്നിവരുടെ വീടുകളും ബിജെപി പ്രവര്ത്തകന് അഭിലാഷിന്റെ ഫര്‍ണീച്ചര്‍ കടയും തകര്‍ക്കപ്പെട്ടു. മമ്പ്രത്ത് വിനീഷിന്റെ വീട് തകര്‍ത്ത് അക്രമികള്‍ വിനീഷിനെ വിട്ടില്‍ നിന്ന് വലിച്ചിറക്കി അമ്മയുടെ മുന്നില്‍ വെച്ച് കാലില്‍ കമ്പിപ്പാര കുത്തിയിറക്കി.
സമീപം താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളിയായ അഞ്ജുനാഥിന് തന്റെ വീട് സിപിഎമ്മുകാര്‍ തകര്ത്തതെന്തിനാണെന്ന് ഇതുവരെ മനസ്സിലായിട്ടില്ല. ഈയാളുടെ മകന്റെ കൂട്ടുകാര്‍ ബിജെപിക്കാരാണെന്നതായിരുന്നു പാവപ്പെട്ട തൊഴിലാളിയുടെ കിടപ്പാടം ഇല്ലാതാക്കാന്‍ മാര്‍ക്സിസ്റ്റ് അക്രമികളെ പ്രേരിപ്പിച്ചത്. സംഘപരിവാര്‍ പ്രവര്‍ത്തകരോട് സംസാരിക്കാന്‍ പാടില്ല, ചിരിക്കാന്‍ പാടില്ല, വീടുകളില്‍ പോകാന്‍ പാടില്ല അങ്ങനെ സിപിഎം പ്രഖ്യാപിച്ചിട്ടുള്ള വിലക്കുകള്‍ ഏറെയാണ്. ആരെങ്കിലും ഇത് ലംഘിച്ചാല്‍ ശിക്ഷ സിപിഎം തീരുമാനിക്കും, അനുഭവിക്കുക മാത്രമേ സാധാരണ ജനങ്ങളുടെ മുന്നിലുള്ളു.
സിപിഎം തേര്‍വാഴ്ചയില്‍ സകലതും തകര്‍ന്നിട്ടും സംഘപ്രസ്ഥാനങ്ങളില്‍ അടിയുറച്ച് നില്ക്കുക മാത്രമല്ല, കൂടുതല്‍ കരുത്തോടെ പ്രവര്‍ത്തന രംഗത്തിറങ്ങുമെന്നാണ് സ്ത്രീകള്‍ അടക്കമുള്ളവര്‍ പറയുന്നത്. തങ്ങളെ ഇല്ലാതാക്കാന്‍ കഴിയും, പക്ഷെ പ്രസ്ഥാനത്തിലുള്ള വിശ്വാസവും ആദര്‍ശവും ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് അവര്‍ ആവര്‍ത്തിക്കുന്നു. ഇരുട്ടിന്റെ ശക്തികളെ നരനായാട്ടിന് പ്രേരിപ്പിക്കുന്നതും സംഘപ്രവര്ത്തകരുടേും കുടുംബാംഗങ്ങളുടേയും ഈ ആത്മവിശ്വാസമാണ്.
ജയരാജന്റെ അനുചരര്‍ തകര്‍ക്കുന്ന പല വീടുകളിലും സിപിഎമ്മുകാരുടേത് കൂടിയാണ്. മക്കളോ, മരുമക്കളോ ദേശിയ പ്രസ്ഥാനങ്ങളില്‍ വിശ്വസിച്ചതിന്റെ പേരിലാണ് പതിറ്റാണ്ടുകളായി സിപിഎമ്മില്‍ പ്രവര്‍ത്തിക്കുന്നവരുടെ വീടുകള്‍ വരെ തകര്‍ക്കാന്‍ കാരണം. നേതാക്കളുടെ തിട്ടൂരങ്ങള്‍ അനുസരിക്കാത്ത സിപിഎമ്മുകാര്‍ക്കും ഇവിടെ ജീവിക്കാനാകില്ല. അത് പാര്‍ട്ടി കുടുംബങ്ങളില്പ്പെട്ടവരാണെങ്കില് പോലും. മാര്‍ക്സിസ്റ്റ് മാടമ്പിമാര്‍ തീരുമാനിക്കും നടപ്പാക്കും കണ്ണൂരിലെ നീതിയും നിയമവും.
(നാളെ: ഐഎസും ലജ്ജിക്കുന്ന
ചുവപ്പുഭീകരത)
പ്രതികരിക്കാൻ ഇവിടെ എഴുതുക: