സിമി ഭീകരര്‍ കഴുത്തറുത്ത് കൊന്ന ഭോപ്പാല്‍ ജയില്‍ വാര്‍ഡന്‍ രമാശങ്കര്‍ യാദവിന്റെ കുടുംബത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ആശ്വസിപ്പിക്കുന്നു. (ഇന്‍സെറ്റില്‍ രമാശങ്കര്‍ യാദവ്)
ഭോപ്പാല്‍ ജയിലില്‍ വാര്‍ഡനെ കൊലപ്പെടുത്തി രക്ഷപ്പെട്ട 8 സിമി ഭീകരരെ വധിച്ചതിനെക്കുറിച്ച് മാത്രമല്ല, ജമ്മുവിലെ പാക്ക് അതിര്‍ത്തിയില്‍ രണ്ടുദിവസം മുമ്പ് കൊല്ലപ്പെട്ട 8 പേരെക്കുറിച്ചുകൂടി നമുക്ക് ചിന്തിക്കാം. പാക്ക് അതിര്‍ത്തിയില്‍ താമസിക്കുന്ന സാധാരണക്കാരായ ജനങ്ങളാണ് അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള കനത്ത ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇത്തരത്തില്‍ നൂറുകണക്കിന് ആക്രമണങ്ങളില്‍ ആയിരക്കണക്കിന് ജനങ്ങളാണ് സ്വതന്ത്രഭാരതത്തില്‍ മരിച്ചുവീണത്. രാജ്യത്തെ സാധാരണ ജനങ്ങള്‍ക്കില്ലാത്ത, അവര്‍ അനുഭവിക്കാത്ത മനുഷ്യാവകാശങ്ങളും ജീവിക്കാനുള്ള അവകാശങ്ങളും ഭീകരാക്രമണകേസുകളിലെ പ്രതികള്‍ക്കുണ്ടോ എന്നതാണ് ചിന്താവിഷയം. ചൊവ്വാഴ്ച മാത്രം രാജ്യാതിര്‍ത്തിയില്‍ 8 സാധാരണ ജനങ്ങള്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും.
ഒരാഴ്ചയായി അതിര്‍ത്തി ഗ്രാമങ്ങള്‍ക്ക് നേരെ കനത്ത ഷെല്ലാക്രമണമാണ് അതിര്‍ത്തി രക്ഷാസേനയായ പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സ് നടത്തുന്നത്. വളര്‍ത്തു മൃഗങ്ങള്‍ക്കും സാധാരണ ജനങ്ങള്‍ക്കും നിരവധി സൈനികര്‍ക്കും വെടിയേറ്റു. വീടുകള്‍ക്കും കടകള്‍ക്കും നേരെ മോര്‍ട്ടാര്‍ ആക്രമണങ്ങള്‍ തുടര്‍ച്ചയായി നടക്കുകയാണ്. രജൗറി, പൂഞ്ച്, ജമ്മു ജില്ലകളിലെ അതിര്‍ത്തി ഗ്രാമങ്ങളിലെ സാധാരണ ജനങ്ങളാണ് പാക് റേഞ്ചേഴ്‌സിന്റെ തോക്കിനിരയാകുന്നത്. സിവിലിയന്‍സിന് നേരെ വെടിവെയ്‌ക്കരുതെന്ന അന്താരാഷ്‌ട്ര ധാരണകളും മനുഷ്യാവകാശ സംഘടനകളുടെ നിര്‍ദ്ദേശങ്ങളും ലംഘിച്ചുകൊണ്ടാണ് പാക്കിസ്ഥാന്‍ ഭാരതത്തിലെ സാധാരണ ജനങ്ങള്‍ക്ക് നേരെ ക്രൂരത തുടരുന്നത്.
പാക്കിസ്ഥാന്‍ അതിര്‍ത്തിയിലും രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലും സാധാരണ ജനങ്ങളുടെ സ്വസ്ഥത തകര്‍ത്തുകൊണ്ട് പാക്കിസ്ഥാന്‍ നടപടികള്‍ തുടരുമ്പോള്‍, ദിവസവും ഭീകരര്‍ അതിര്‍ത്തിവഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുമ്പോള്‍, ആഭ്യന്തര സമാധാന അന്തരീക്ഷം തകര്‍ത്ത് ഭീകരവാദ പ്രസ്ഥാനങ്ങള്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുമ്പോള്‍ സൈന്യമോ സുരക്ഷാ സേനകളോ പ്രതിരോധം തീര്‍ക്കുന്നതിനെ മനുഷ്യാവകാശ, ഇര വാദങ്ങള്‍ ഉയര്‍ത്തി തടസ്സപ്പെടുത്തുന്നവര്‍ രാജ്യത്തിന്റെ നിലനില്‍പ്പിന് വലിയ ഭീഷണിതന്നെയാണ്. മധ്യപ്രദേശിലെ ഭോപ്പാലില്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് രക്ഷപ്പെട്ട 8 സിമി ഭീകരരെ വധിച്ചതിനെ ചോദ്യം ചെയ്യുന്നവര്‍ എല്ലാ അര്‍ത്ഥത്തിലും രാജ്യസുരക്ഷയ്‌ക്ക് വെല്ലുവിളി തന്നെയാണ്. അത്തരക്കാരെ ഒറ്റപ്പെടുത്തുകതന്നെവേണം.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഹെഡ് കോണ്‍സ്റ്റബിള്‍ രമാശങ്കര്‍ യാദവിനെ വധിച്ച് ഭീകരര്‍ ജയിലില്‍നിന്ന് രക്ഷപ്പെട്ടത്. അതീവ സുരക്ഷയുള്ള ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ 29 സിമി ഭീകരരാണ് കഴിയുന്നത്. നിരോധിത ഭീകരസംഘടനയായ സിമിക്ക് ഏറെ സ്വാധീനമുള്ള സംസ്ഥാനമാണ് മധ്യപ്രദേശ്. വിവിധ സംസ്ഥാനങ്ങളിലെ ഭീകരവാദ കേസുകളിലെ പ്രതികളാണ് ഭോപ്പാല്‍ ജയിലില്‍ കഴിയുന്ന 29 സിമി ഭീകരര്‍. കേരളത്തിലെ വാഗമണ്‍ ഭീകര ക്യാമ്പ് കേസിലെ പ്രതികളും ഭോപ്പാലിലുണ്ട്. കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍ വാഗമണ്‍ കേസിലെ പ്രതിയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെ ഒരുമിച്ച് ഒരു ജയിലില്‍ പാര്‍പ്പിച്ചതാകാം ജയില്‍ ചാട്ടത്തിനുള്ള ഗൂഢാലോചനകളിലേക്ക് നയിച്ചത്. ജയിലില്‍ ഹെഡ് കോണ്‍സ്റ്റബിളിനെ വധിച്ച് ബെഡ് ഷീറ്റുകള്‍ കൂട്ടിക്കെട്ടി മതിലിനു മുകളിലൂടെ പുറത്തേക്ക് കടന്ന ഭീകരരെ പിന്നാലെയെത്തിയ പോലീസും ഭീകരവിരുദ്ധ സേനയും ചേര്‍ന്ന് വെടിവെച്ച് വകവരുത്തുകയായിരുന്നു.
ജയിലില്‍നിന്ന് രക്ഷപ്പെട്ട് സമീപ ഗ്രാമത്തിലെത്തിയ ഭീകരരെ മോഷ്ടാക്കളെന്ന് കരുതി നാട്ടുകാരാണ് ആദ്യം കണ്ടെത്തിത്. ഭീകരര്‍ തടവുചാടിയ ഉടന്‍തന്നെ സമീപ ഗ്രാമങ്ങളിലെ ഗ്രാമമുഖ്യന്മാര്‍ക്ക് വിവരം കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലില്‍ ജയിലില്‍നിന്ന് പത്തുകിലോമീറ്റര്‍ അകലെയുള്ള ഗുണ്‍ഡ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മണിഖേഡയില്‍ ജയില്‍ ചാടിയ ഭീകരരെ ഗ്രാമവാസികള്‍ കണ്ടെത്തി. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസും ഭീകരവിരുദ്ധ സ്‌ക്വാഡും സ്ഥലത്തെത്തി നടത്തിയ ഓപ്പറേഷനിലാണ് തടവുചാടിയ 8 ഭീകരരും കൊല്ലപ്പെടുന്നത്. ഭീകരര്‍ പോലീസിനെ അക്രമിച്ചതായി ഗ്രാമമുഖ്യന്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മുമ്പും നിരവധി തവണ ജയില്‍ ചാടിയിട്ടുള്ളവരും പോലീസുദ്യോഗസ്ഥരെയും സാധാരണക്കാരെയും കൊലപ്പെടുത്തിയിട്ടുള്ളവരുമായ തടവുകാരെ ജീവനോടെ പിടിക്കുന്നതിനേക്കാള്‍ അവരെ കീഴ്‌പ്പെടുത്താനുള്ള ഭോപ്പാല്‍ പോലീസിന്റെ തീരുമാനത്തെ ചോദ്യംചെയ്യുന്നവര്‍ക്ക് ഗൂഢലക്ഷ്യങ്ങളാണുള്ളത്. രാജ്യത്തെ ശിഥിലപ്പെടുത്താനെത്തുന്ന ഭീകരരുടെ മനുഷ്യാവകാശങ്ങള്‍ മാത്രമാണവരുടെ വിഷയം.
ജയിലില്‍ സുരക്ഷാ വീഴ്ചകളുണ്ടായിട്ടുണ്ടെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ ജയിലുകളിലും ജയില്‍ചാട്ടങ്ങള്‍ പതിവായതിനാല്‍ ജയിലുകളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനെപ്പറ്റിയുള്ള ചര്‍ച്ചകളും ഈയവസരത്തില്‍ ഉയര്‍ന്നുവരേണ്ടതുണ്ട്.
മറ്റൊന്ന് വ്യാജ ഏറ്റുമുട്ടലുകള്‍ എന്ന ആരോപണത്തെക്കുറിച്ചാണ്. 2013ല്‍ യുപിഎ ഭരണകാലത്ത് പുറത്തുവന്ന കണക്കുകളിലൊന്ന് പ്രകാരം 2009 മുതല്‍ 2013 വരെ രാജ്യത്ത് നടന്നത് 555 ഏറ്റുമുട്ടലുകളാണ്. ഇതില്‍ മതേതര-പുരോഗമന സര്‍ക്കാരുകള്‍ ഭരിച്ചിരുന്ന ഉത്തര്‍പ്രദേശ്(138), മണിപ്പൂര്‍(62), ആസാം(52)പശ്ചിമബംഗാള്‍(35), ഝാര്‍ഖണ്ഡ്(30), ഛത്തീസ്ഗഢ്(29), ഒറീസ(27), ജമ്മുകശ്മീര്‍(26), തമിഴ്‌നാട്(23) എന്നിവിടങ്ങളിലെ ഏറ്റുമുട്ടലുകളുടെ എണ്ണം വളരെ ഉയര്‍ന്നതാണ്. ഇവിടങ്ങളിലൊന്നും അക്കാലത്ത് ബിജെപി സര്‍ക്കാരുകളല്ലാത്തതിനാല്‍ വാര്‍ത്തകളുമായില്ല.
ഭോപ്പാല്‍ ജയിലില്‍ നിന്ന് തടവുചാടാന്‍ ശ്രമിച്ച ഭീകരരെ തടയുന്നതിനിടെ കൊല്ലപ്പെട്ട പോലീസുകാരന്‍ രമാശങ്കര്‍ യാദവിന്റെ മനുഷ്യാവകാശത്തെപ്പറ്റി ചിലര്‍ക്ക് മൗനമാണ്. മകളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ഭീകരര്‍ രമാശങ്കറിനെ കൊലപ്പെടുത്തിയത്. രാജ്യത്ത് ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെടുന്ന ഓരോരുത്തര്‍ക്കും മനുഷ്യാവകാശങ്ങളുണ്ട്. മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെയും അവരുടെ ബന്ധുക്കളുടേയും മനുഷ്യാവകാശങ്ങളെപ്പറ്റി അജ്മല്‍ കസബിന്റെ വധശിക്ഷക്കെതിരെ പ്രതികരിച്ചവര്‍ മൗനം പാലിച്ചു. പാര്‍ലമെന്റാക്രമണക്കേസിലെ പ്രതിയെ തൂക്കിക്കൊന്നപ്പോള്‍ വേദനിച്ചവര്‍ പാര്‍ലമെന്റിനെ സംരക്ഷിക്കുന്നതിനിടെ ഭീകരരുടെ വെടിയേറ്റ് മരിച്ച സുരക്ഷാ സൈനികരെ ഒരിക്കല്‍പോലും ഓര്‍ത്തിട്ടുണ്ടാവില്ല. അതിര്‍ത്തിയില്‍ വെടിയേറ്റു മരിച്ച സൈനികര്‍ നല്ല ശമ്പളത്തിനാണ് ജോലി ചെയ്യുന്നതെന്ന് പരിഹസിച്ച ‘മനുഷ്യാവകാശ സംരക്ഷക’രുള്ള നാടാണ് ഭാരതം.
ചില രാഷ്‌ട്രീയ നേതാക്കള്‍ നമ്മുടെ ജവാന്മാരുടേയും സുരക്ഷാ ഉദ്യോഗസ്ഥരുടേയും രക്തസാക്ഷിത്വം കാണുന്നതേയില്ലെന്ന് കുറ്റപ്പെടുത്തിയത് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാനാണ്. ഭീകരരെ തടയുന്നതിനിടെ കൊല്ലപ്പെട്ട രമാശങ്കര്‍ യാദവിന്റെ ഭൗതികദേഹത്തില്‍ ശ്രദ്ധാഞ്ജലിയര്‍പ്പിച്ച ശേഷമാണ് അതീവരോഷത്തോടെ ശിവരാജ്‌സിങ് ചൗഹാന്റെ പ്രതികരണം. വോട്ടുബാങ്ക് രാഷ്‌ട്രീയവും സങ്കുചിത വിഘടനവാദ ചിന്തകളുമാണ് രാഷ്‌ട്രീയ പാര്‍ട്ടികളെ സുരക്ഷാ സൈനികര്‍ക്കെതിരെപോലും തിരിക്കുന്നത്. ഉറി ഭീകരാക്രമണത്തിന് മിന്നാലാക്രമണം നടത്തിയ സൈന്യത്തിന്റെ നടപടിയെപോലും രാഷ്‌ട്രീയ പാര്‍ട്ടികള്‍ അവിശ്വാസത്തോടെ കാണുന്നു. വിചിത്ര മാനസികാവസ്ഥയിലാണ് രാജ്യത്തെ ഒരുവിഭാഗം രാഷ്‌ട്രീയ നേതാക്കളും മനുഷ്യാവകാശ സംരക്ഷകരും മറ്റും. അവരുടെ മാനസികാവസ്ഥ ഉള്‍ക്കൊണ്ടുതന്നെ പറയേണ്ടിവരും, അതിര്‍ത്തിയില്‍ മരിച്ചുവീഴുന്നവരുടെ മനുഷ്യാവകാശത്തേക്കാള്‍ വലുതല്ല ഭീകരവാദിയുടേത്.
രാജ്യത്തിനും അതിരുകാക്കുന്ന സൈനികര്‍ക്കും മറ്റാരേക്കാളും ബഹുമാനം നല്‍കുന്ന നാട്ടില്‍ സാധാരണക്കാരുടെ മനുഷ്യാവകാശങ്ങള്‍ക്ക് തന്നെയാണ് കൂടുതല്‍ വില. ഭോപ്പാല്‍ പോലീസിന്റെ നടപടികള്‍ക്ക് സാധാരണക്കാരുടെ പിന്തുണ ലഭിക്കുന്നതും അതുകൊണ്ടുതന്നെ.
















