കോഴിക്കോട്: കടലില്‍ കാണാതായ രണ്ടു മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. ബേപ്പൂരില്‍ നിന്നും ഇക്കഴിഞ്ഞ 30ന് മത്സ്യബന്ധനത്തിന് പോയ മാറാട് തോപ്പയില്‍ ആവിയില്‍ പറമ്പ് മൂസക്കോയ (50), തൊടിയില്‍ സ്വദേശി മാറാട് താമസിക്കുന്ന സുന്ദരന്‍ (43) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. മെഹറൂബ് എന്ന ഫൈബര്‍ തോണിയിലാണ് ഇവര്‍ മത്സ്യബന്ധനത്തിന് പോയത്. തിങ്കളാഴ്ച രാവിലെ ഇവര്‍ തിരിച്ചെത്തേണ്ടതായിരുന്നു. കാണാതായതിനെ തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ പോലീസ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ് എന്നിവയുടെ ബോട്ടുകളും നാട്ടുകാരുടെ നാടന്‍ വള്ളങ്ങളും യന്ത്രവല്‍കൃത ബോട്ടുകളും തെരച്ചില്‍ നടത്തിയിരുന്നു. ഇവര്‍ ഉപയോഗിച്ചിരുന്ന വല മാത്രമേ ആദ്യം കണ്ടെത്താനായുള്ളു. ചാലിയം, മാറാട്, ബേപ്പൂര്‍ ഭാഗത്തുള്ള മത്സ്യത്തൊഴിലാളികള്‍ തെരച്ചില്‍ നടത്തുന്നതിനിടെ ഇന്നലെ രാവിലെയാണ് രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തിയത്.
മത്സ്യത്തൊഴിലാളികള്‍ ബേപ്പൂര്‍ ഹാര്‍ബറില്‍ എത്തി ച്ച മൃതദേഹം ബേപ്പൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും പോസ്റ്റ് മോര്‍ട്ടം നടത്തി. വീട്ടില്‍ കൊണ്ടുവന്നതിന് ശേഷം സുന്ദരന്റെ മൃതദേഹം ഗോതീശ്വരം ശ്മശാനത്തിലും, മൂസക്കോയയുടെത് തോപ്പയില്‍ ഖബറിടത്തിലും സംസ്കരിച്ചു. മിനിയാണ് സുന്ദരന്റെ ഭാര്യ. മക്കള്‍: നിരഞ്ജന്, അഭിനവ്. കുല്‍സുവാണ് മൂസക്കോയയുടെ ഭാര്യ. മക്കള്‍: റിസാല്‍, റിസാന.
കോര്പ്പറേഷന് കൗണ്‍സിലര്‍ ഷൈമ പൊന്നത്ത്, ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം നേതാക്കളായ പി.പി. ഉദയഘോഷ്, എന്‍.പി. രാധാകൃഷ്ണന്, ടി. ജയപാലന്, സി.വി. അനീഷ്, എ. കരുണാകരന്, ഫിഷറീസ്, മത്സ്യഫെഡ് ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും അന്തിമോപചാരമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: