കോഴിക്കോട് ബസ് സ്റ്റാന്റിലും എറണാകുളം കോടതിയിലും കൊല്ലം കളക്ടറേറ്റിലും സ്‌ഫോടനങ്ങളുണ്ടായി. അപ്പോള്‍ അപകട സൂചനയായി അതിനെ ചൂണ്ടിക്കാട്ടിയിരുന്നു. ആ സൂചനയെ ഗൗരവപൂര്‍വം കാണാന്‍ കേരളത്തിലെ ഭരണ- പ്രതിപക്ഷ മുന്നണികള്‍ തയ്യാറായില്ല. കേരളത്തിലെ അഞ്ചുപേര്‍ കശ്മീരില്‍ കൊല്ലപ്പെട്ടപ്പോഴും കൊല്ലപ്പെട്ടവരുടെ കുടുംബക്കാരല്ലാതെ കേരളം ഞെട്ടിയതായി കണ്ടില്ല. ആഗോള ഭീകരതയുടെ വലിയ കണ്ണിയായി തടിയന്റവിട നസീര്‍ വളര്‍ന്നതും കേരളത്തിന് വ്യാകുതലയുണ്ടാക്കിയില്ല. കേരളത്തിലെ ഭീകര പ്രവര്‍ത്തനങ്ങളുടെ പിതൃസ്ഥാനത്തിനര്‍ഹതയുള്ള അബ്ദുള്‍ നാസര്‍ മദനിയുടെ ചരിത്രവും കേരളത്തിന്റെ ഉറക്കം കെടുത്തിയില്ല.
കളമശേരിയിലെ ബസ് തീവെയ്‌പ്പും കാസര്‍ഗോഡും പെരുമ്പാവൂരിലും നാല്‍ക്കാലികളുടെ തല ക്ഷേത്രത്തിനടുത്ത് കൊണ്ടുവച്ചതും ഒരു ചാനല്‍ ചര്‍ച്ചയ്‌ക്കും വിഷയമായില്ല. പതിനാറോളം സിനിമാ തീയേറ്ററുകള്‍ ചാമ്പലാക്കിയപ്പോഴും നായ്‌ക്കളെ വെട്ടിവീഴ്‌ത്തി കൊലപാതക പരിശീലനം നടത്തിയ സംഭവങ്ങളിലും ആരും പുരികം ചുളിച്ചില്ല. വാഗമണ്ണിലും പാനായിക്കുളത്തും ഭീകരര്‍ ഒത്തുകൂടി പരിശീലനം നടത്തിയതിലും പുതുമ കണ്ടില്ല. നേരിട്ടനുഭവിക്കുമ്പോഴാണല്ലോ കണ്ണുതുറക്കുക.
ജൂണിലാണ് കൊല്ലം കോടതിവളപ്പില്‍ സ്‌ഫോടനമുണ്ടായത്. മൈസൂരിലും ചിറ്റൂരിലും മുമ്പുണ്ടായ സ്‌ഫോടനത്തിന്റെ രീതിയാണ് കൊല്ലത്തും ഇപ്പോള്‍ മലപ്പുറത്തും പ്രയോഗിച്ചത്. കൊല്ലം കളക്‌ട്രേറ്റ് വളപ്പില്‍തന്നെയാണ് കോടതിയും. കോടതിപരിസരത്ത് കാലങ്ങളായി കിടക്കുന്ന തൊഴില്‍ വകുപ്പിന്റെ ജീപ്പിനടിയിലാണ് അത്യുഗ്രന്‍ സ്‌ഫോടനമുണ്ടായത്. ആളുകള്‍ പരിഭ്രാന്തിയിലാവുകയും ഉടന്‍തന്നെ വിദഗ്‌ദ്ധരും ഡോഗ് സ്‌ക്വാഡും ഉന്നത ഉദേ്യാഗസ്ഥരുമെല്ലാം ഓടിയെത്തി. അനേ്വഷണം ഗംഭീരമായി നടക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അഞ്ചുമാസമായിട്ടും ഒന്നും സംഭവിച്ചില്ല. സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് തുണിയിലെഴുതിയ കുറിപ്പ് ലഭിച്ചതായി പോലീസ് അറിയിച്ചതാണ്.
മൈസൂരില്‍നിന്നും ചിറ്റൂരില്‍നിന്നും പോലീസുകാര്‍ കൊല്ലത്തെത്തി രംഗനിരീക്ഷണം നടത്തി തിരിച്ചുപോയി. കുറ്റക്കാരെക്കുറിച്ച് ഒരു തുമ്പും തുരുമ്പും കിട്ടാതിരിക്കുമ്പോഴാണ് കണ്ണൂര്‍ ജില്ലയിലെ സിപിഎം കേന്ദ്രമായ കനകമലയില്‍നിന്നു ഭീകരസംഘത്തെ പിടികൂടുന്നത്. തൊട്ടുപിന്നാലെ ഭോപ്പാലില്‍ സുരക്ഷാ ഉദ്യോഗസ്ഥനെകൊന്ന് ഭീകരര്‍ ജയില്‍ ചാടുന്നു. പുറത്തുകടന്നവര്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നു. വാഗമണ്ണില്‍ പരിശീലനം നേടിയ ഭീകരനും അതിലുണ്ട്. അതിന്റെ പിറ്റേന്ന് കേരളപ്പിറവി ദിനത്തിലാണ് മലപ്പുറം സ്‌ഫോടനമുണ്ടായത്. സംസ്ഥാനത്ത് ഭീതിയും സംഘര്‍ഷവും സൃഷ്ടിക്കാനും ഭീകരരുടെ സാന്നിധ്യം അറിയിക്കാനുമാണ് മലപ്പുറം സ്‌ഫോടനം എന്ന കാര്യത്തില്‍ സംശയമില്ല.
സ്‌ഫോടനം മലപ്പുറത്തായതുകൊണ്ട് ഏതെങ്കിലും മതത്തെ സംശയത്തിന്റെ നിഴലിലാക്കരുതെന്ന വാദവുമായി ചിലര്‍ രംഗത്തുവന്നത് വിചിത്രമാണ്. ഭീകരവാദം എന്നുകേള്‍ക്കുമ്പോള്‍ മതത്തിന്റെ മറ സൃഷ്ടിക്കുന്നത് ആപത്താണ്. രാവിലെ പതിനൊന്നിന് കോടതിക്ക് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ഡിഎംഒയുടെ വാടകക്കാറിനു പിന്നിലാണ് പ്രഷര്‍ കുക്കറിനകത്ത് ഒരുക്കിയ ബോംബു സ്‌ഫോടനമുണ്ടായത്. ഉഗ്രശബ്ദത്തില്‍ സിവില്‍ സ്‌റ്റേഷന്‍ ഒന്നടങ്കം വിറച്ചു. ജീവനക്കാരെല്ലാം ഓടിപ്പുറത്തിറങ്ങി. വെടിമരുന്നിന്റെ ഗന്ധം ആശങ്ക വര്‍ധിപ്പിച്ചു. സംഭവസ്ഥലത്തുനിന്ന് 300 മീറ്റര്‍ അകലെയാണ് കളക്ടറുടെ ഓഫീസ്. ആസൂത്രിത സ്‌ഫോടനം തന്നെയാണെന്ന് ബോംബ് സ്‌ക്വാഡിന്റെ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഇലക്ട്രോണിക് ഉപകരണം ഉപയോഗിച്ചാണ് ഇത് നിയന്ത്രിച്ചിരിക്കുന്നത്. ‘ബേയ്‌സ് മൂവ്‌മെന്റ്’ എന്ന് എഴുതിയ പെട്ടിയും ലഘുലേഖകളും പെന്‍ഡ്രൈവും കണ്ടെടുത്തു. നിരോധിക്കപ്പെട്ട ഭീകരസംഘടനയായ അല്‍ ഉമ്മയുടെ പുതിയ പേരാണ് ബേസ് മൂവ്‌മെന്റ്.
യുപിയില്‍ പശുവിനെ തട്ടിക്കൊണ്ടുപോയി കൊന്ന് തിന്നു എന്നതിന്റെ പേരില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാഖിനെക്കുറിച്ചാണ് ഇംഗ്ലീഷിലുള്ള ലഘുലേഖ. ഇനിയും ഇതുപോലുള്ള സംഭവങ്ങള്‍ ഉണ്ടാകുമെന്ന് നേതാക്കള്‍ക്ക് വധഭീഷണിയുണ്ടെന്ന് പെന്‍ഡ്രൈവില്‍ ഉള്ളതായി പോലീസ് പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും മുതിര്‍ന്ന ബിജെപി നേതാക്കളെയും അപകടപ്പെടുത്തുമെന്ന സൂചനയും പെന്‍ഡ്രൈവില്‍നിന്ന് ലഭിച്ചതായും പോലീസ് പറയുന്നു. ഇതോടെ ഭീകരതയുടെ വെറും സൂചനയല്ല, കേരളം അതിവേഗം ആപത്തിലേക്കാണ് കുതിക്കുന്നതെന്ന് വ്യക്തമാകുന്നു. ഇനിയെങ്കിലും സര്‍ക്കാര്‍ ആലസ്യം വെടിയണം. സത്വര നടപടി സ്വീകരിക്കണം. വോട്ടുബാങ്ക് രാഷ്‌ട്രീയം കളിച്ച് കണ്ണടച്ചാല്‍ കേരളം കുരുതിക്കളമായി മാറും.
















