കേരളത്തില്‍ നൂറുവര്‍ഷങ്ങള്‍ക്കു മുമ്പ് ഉണ്ടായ രണ്ട് ചരിത്രസംഭവങ്ങളായ ‘നമുക്ക് ജാതിയില്ല’ എന്ന ഗുരുദേവന്റെ ഉദ്‌ബോധനത്തേയും ‘മിശ്രഭോജനം’ എന്ന സാമൂഹ്യ ഇടപെടലിലൂെട സഹോദരന്‍ അയ്യപ്പന്‍ വെട്ടിത്തുറന്ന പുതിയ കാഴ്ചപ്പാടിനെയും വര്‍ത്തമാനകാല പരിപ്രേക്ഷ്യത്തില്‍ വിലയിരുത്തേണ്ടതാണ്. ഗുരുദേവന്റെ വാക്യം കേരളത്തിലെ ഹിന്ദുജനസാമാന്യത്തിന്റെ ചിന്താമണ്ഡലത്തില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റ് ഉയര്‍ത്തിയെങ്കില്‍ സഹോദരന്‍ അയ്യപ്പന്‍ ഉയര്‍ത്തിയ ദീപശിഖ പുതിയ മാനത്തിന്റെ ദിശാസൂചികയായി ഹിന്ദുക്കള്‍ ഏറ്റെടുക്കുകയാണുണ്ടായത്.
വേദകാലത്ത് തൊഴില്‍ അടിസ്ഥാനത്തില്‍ വര്‍ണവ്യവസ്ഥ ഭാരതത്തില്‍ നിലനിന്നിരുന്നു. ഇതിന് ജാതിസങ്കല്‍പ്പവുമായി പുലബന്ധം പോലുമില്ല. അക്കാലത്ത് ജനങ്ങള്‍ക്ക് രക്ഷ, ഈശ്വരഭജനം, ഭക്ഷണം, പരിചരണം എന്നിങ്ങനെ കുറച്ച് ആവശ്യങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. അതിനായി അന്നത്തെ സമൂഹം ചില വ്യവസ്ഥകള്‍ കൊണ്ടുവന്നു. അതിനൊക്കെ നാമകരണവും ചെയ്തു. അതാണ് ക്ഷത്രിയ, ബ്രാഹ്മണ, വൈശ്യ, ശൂദ്ര വ്യവസ്ഥകള്‍. ഈ വ്യവസ്ഥയാണ് പിന്നീട് ജാതിയായും ഉപജാതിയായും തിരിയുകയും അതില്‍തന്നെ ചിലരൊക്കെ മേന്മയുള്ളവരായും വേറെ ചിലരൊക്കെ മേന്മ കുറഞ്ഞവരും ആയിത്തീരുകയും അങ്ങനെ അന്യോന്യം തൊട്ടുകൂടാത്തവരും തീണ്ടികൂടാത്തവരുമെല്ലാം ഉണ്ടാവുകയും ചെയ്തത്. കാലാന്തരത്തില്‍ ഇത് ഹിന്ദുസമൂഹത്തിന്റെ ഏറ്റവും വലിയ ശാപമായിത്തീരുകയും ചെയ്തു.
ജാതിയുടെ ഉദ്ഭവസ്ഥാനം സ്വാര്‍ത്ഥതയാണ്. മനുഷ്യര്‍ ചെയ്തിരുന്ന ചില പ്രവൃത്തികള്‍ക്ക് ആദ്യംതന്നെ മേന്മ കല്‍പ്പിക്കപ്പെട്ടു. സൈന്യസേവനം, പൂജാദികാര്യങ്ങള്‍ എന്നിവയൊക്കെ അതില്‍പ്പെടും. ഇക്കൂട്ടര്‍ക്ക് ജനമധ്യത്തില്‍ ആദരവും അതോടൊപ്പം ചില അധികാരങ്ങളും ജനങ്ങള്‍തന്നെ അംഗീകരിച്ചുകൊടുത്തു. ഇതാണ് പിന്നീട് ജാതിക്ക് അടിസ്ഥാനമായ കാരണമായിത്തീര്‍ന്നത്. തങ്ങള്‍ക്ക് ലഭിച്ച പദവിയും അധികാരവും ആദരവും തങ്ങളുടെതന്നെ പുതുതലമുറകള്‍ക്ക് വച്ചുകിട്ടണം എന്ന സ്വാര്‍ത്ഥത ഒരേ പ്രവൃത്തി ചെയ്യുന്നവരെ ഒന്നിപ്പിക്കുകയും അത് ഒരു വിഭാഗമാവുകയും അവര്‍ പിന്നീട് ജാതിയായി തീരുകയുമാണ് ഉണ്ടായത്. അതിനുശേഷം തങ്ങള്‍ ചെയ്ത കുറ്റത്തിന് വേദത്തിന്റെയും ശാസ്ത്രത്തിന്റെയും എല്ലാം പിന്‍ബലമുണ്ടെന്ന് വരുത്താന്‍ അവയിലൊക്കെ ചിലതൊക്കെ എഴുതിപ്പിടിപ്പിക്കുകയും അങ്ങനെ ആധികാരികത സൃഷ്ടിച്ചെടുക്കുകയും ചെയ്തു. ഇതിനുപുറമെ ഓരോ ജാതിയും അവരവരുടെ മേന്മകള്‍ പറഞ്ഞ് മറ്റ് സമൂഹങ്ങളെ തങ്ങളില്‍നിന്ന് താഴെയുള്ളവരെന്നും മുകളിലുള്ളവരെന്നും വിവേചിച്ചു. അങ്ങനെ ഓരോ വിഭാഗങ്ങളും തങ്ങളുടെ കീഴില്‍ വരുന്ന വിഭാഗങ്ങളെ കീഴ്‌പ്പെടുത്താനും ചവിട്ടിത്താഴ്‌ത്താനും, നിത്യദാരിദ്ര്യത്തില്‍ നിലനിര്‍ത്താനുമെല്ലാം പരിശ്രമിച്ചു.
ഈ വിഭജത്തിനും വിവേചനത്തിനുമെതിരെയാണ് ഗുരുദേവന്‍ ‘നമുക്ക് ജാതിയില്ല’ എന്ന് ഹിന്ദുസമൂഹത്തോട് ആഹ്വാനം ചെയ്തത്. അതുകൊണ്ട് ഈ വിഷയത്തെ ‘ഹിന്ദുക്കള്‍’ എന്ന ശീര്‍ഷകത്തില്‍നിന്നും വേര്‍തിരിച്ച് ചിന്തിക്കുന്നതും അതിനെ ലഘൂകരിച്ച് കാണിക്കുന്നതും ഗുരുദേവനോടുള്ള അനാദരവായി മാത്രമേ കാണാനാവൂ. ഈ വിഷയത്തില്‍ സര്‍ക്കാര്‍തലത്തിലുള്ള പരിപാടികള്‍ മാത്രമല്ല പാര്‍ട്ടികളുടെ തലത്തിലും കേരളത്തില്‍ വ്യാപകമായി പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചു. എന്നാല്‍ അവയിലൊക്കെ വര്‍ത്തമാനകാലത്തെ ജനജീവിതത്തിലും വിടവുകള്‍ ഉണ്ടാക്കാനും അതോടൊപ്പം ഉയര്‍ന്നവര്‍, താഴ്ന്നവര്‍ എന്ന ഭേദചിന്തയെ ഉദ്ദീപിപ്പിക്കുകയുമാണ് ഉണ്ടായത്. ഇതിലും വിചിത്രമായ സംഭവങ്ങളാണ് കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ‘നമുക്ക് ജാതിയില്ല’ എന്ന് മൈതാനപ്രസംഗം നടത്താന്‍ വെമ്പല്‍കൊള്ളുന്നവര്‍ തങ്ങളുടെ പുത്തന്‍ തലമുറകളെ ജാതിയും ജാതിനാമങ്ങളുംകൊണ്ട് അലങ്കരിക്കാന്‍ കിണഞ്ഞ് ശ്രമിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ നൂറുവര്‍ഷങ്ങള്‍ക്കു മുമ്പ് മുതല്‍ ജാതിയെന്ന ദുര്‍ഭൂതത്തെ കടലിലെറിയാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുസമൂഹത്തിലേക്ക് ജനാധിപത്യത്തിന്റെയും പൗരാവകാശത്തിന്റെയും എല്ലാം പേരില്‍ ജാതിയെ തിരികെ കൊണ്ടുവരാനാണ് വര്‍ത്തമാനകാല രാഷ്‌ട്രീയക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
സഹോദരന്‍ അയ്യപ്പന്‍ ജാതിക്കെതിരായി മാത്രമല്ല തൊട്ടുകൂടായ്‌മ എന്ന സാമൂഹ്യവിപത്തിനെ തുടച്ചുനീക്കാനുമായിട്ടാണ് മിശ്രഭോജനം എന്ന നവീന ആശയം ആവിഷ്‌കരിച്ചത്. ഹിന്ദുസമൂഹത്തിലെ കുടിയാനും അടിയാനും മേലാളനും എല്ലാം ഒന്നിച്ചിരുന്ന് അന്നം കഴിക്കുക എന്നതായിരുന്നു പരിപാടിയുടെ സ്വരൂപം. ഈ സംഭവത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി തൃശൂരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സി.കെ. ജാനുവിന് അന്നം കൊടുത്ത് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്യുകയുണ്ടായി. ഈ പ്രവൃത്തിക്കെതിരെ വിവിധ കോണുകൡനിന്നു പ്രതിഷേധങ്ങള്‍ ഉയരുകയുണ്ടായി. നവമാധ്യമങ്ങളിലും ദളിത്പക്ഷ പ്രസിദ്ധീകരണങ്ങളുമാണ് ഇവയില്‍ മുഖ്യം.
അതിനു കാരണമുണ്ട്. ഇന്ന് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ദളിത് പക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക അജണ്ടയുണ്ട്. എക്കാലത്തും ഹിന്ദുസമാജത്തിന്റെ അവിഛിന്നഭാഗമായിരുന്ന ദളിതവിഭാഗത്തെ അതില്‍നിന്നും വകല്‍പങ്ങള്‍ പറഞ്ഞ് വേര്‍പെടുത്തുക എന്നതാണ് അത്. അതിനെ സഹായിക്കുന്ന രീതിയില്‍ രാഷ്‌ട്രീയപാര്‍ട്ടികളും ഇടപെടലുകള്‍ നടത്തുന്നു. മിശ്രഭോജനം എന്നതിന്റെ പ്രാധാന്യം നഷ്ടപ്പെട്ടു എന്നതാണ് ഒരാക്ഷേപം. ഈ വാദം ഒരു പരിധിവരെ ശരിയാണ്. അന്നം കഴിക്കുന്നതില്‍ ഇക്കാലത്ത് തൊട്ടുകൂടായ്‌മയും തീണ്ടായ്‌മയും ഇല്ല. എന്നാല്‍ സമൂഹമദ്ധ്യത്തിലുള്ള വിടവുകള്‍ വര്‍ധിച്ചിരിക്കുന്നു, അത് വിവിധ രൂപങ്ങള്‍ കൈക്കൊണ്ടിരിക്കുകയുമാണ്. അന്നം എന്നുള്ളത് ഭക്ഷണം മാത്രമല്ല, രാജ്യത്തിന്റെ സര്‍വ്വതോമുഖമായ ഭദ്രതയുടെ പൊതു സ്വത്താണ്. അത് പങ്കുവയ്‌ക്കുക എന്നതാണ് ആവശ്യം. ഉള്ളവന്‍ ഇല്ലാത്തവനും പങ്കുവയ്‌ക്കുക. 125 കോടിയിലധികം വരുന്ന സമസ്ത ഭാരതീയരും തങ്ങള്‍ക്കുള്ളത് പങ്കുവയ്‌ക്കുക. മിശ്രഭോജനം എന്നുള്ളത് ജാതി എന്ന തിന്മയെ തൂത്തെറിയുക എന്നതു മാത്രമല്ല, ദാരിദ്ര്യമെന്ന വിപത്തിനെ വിപാടനം ചെയ്യാനും ഉദ്ദേശിച്ചുകൊണ്ടുള്ളതാവണം.
















