മരട്: ദേശീയപാതയോരത്ത് സൗന്ദര്യവല്‍ക്കരണത്തിന്റെ പേരില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ പാതയോരം കൈയ്യേറുന്നതിനെതിരെ നടപടികള്‍ ആരംഭിച്ചതായി ദേശീയ പാത അതികൃതര്‍ അറിയിച്ചു. ബിജെപി ഒബിസി മോര്‍ച്ച തൃപ്പൂണിത്തുറ നിയോജക മണ്ഡലം സെക്രട്ടറി കെ.യു. രാജീവാണ് പരാതി നല്‍കിയത്.
വൈറ്റില-അരൂര്‍ ദേശീയപാതയില്‍ കണ്ണാടിക്കാട്, കുണ്ടന്നൂര്‍ ഭാഗങ്ങളിലെ പാതയോരത്തുള്ള സ്ഥാപനങ്ങളും, വാഹന ഷോറൂമുകളുമാണ് മുന്‍വശം മെറ്റല്‍ വിരിച്ചും ടൈല്‍ പാകിയും കയ്യേറിയിരിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളുടെ കോമ്പൗണ്ടിന് വെളിയിലായാണ് കാല്‍നടയാത്രക്കാരും മറ്റ് വാഹനങ്ങളും ഉപയോഗിക്കേണ്ട സ്ഥലം ഇപ്രകാരം വാഹന പാര്‍ക്കിങ്ങിന് വേണ്ടി കൈയ്യേറുന്ന പകല്‍ക്കൊള്ള നടത്തുന്നത്. ഇത്തരം കയ്യേറ്റങ്ങള്‍ക്കെതിരെ മരട് നഗരസഭയും ചെറുവിരലനക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
പല സ്വകാര്യ സ്ഥാപനങ്ങളും ദേശീയ പാതയുടെ സ്ഥലം കൈക്കലാക്കിയതു വഴി ഏകദേശം രണ്ട് കോടിയോളം വിലമതിക്കുന്ന ഭൂമിയാണ് ദേശിയ പാത അതോറിട്ടിക്ക് നഷ്ടമായിരിക്കുന്നത്. ഏകദേശം അറുപതോളം സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ ഭൂമി കയ്യേറിയിട്ടുണ്ട്. ഏഴ് ദിവസത്തിനുള്ളില്‍ കയ്യേറ്റങ്ങള്‍ പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയതായും ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യ പ്രൊജക്റ്റ് ഡയറക്ടര്‍ ചന്ദ്രശേഖര റെഡ്ഡി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: