രാമപുരം: കുറിഞ്ഞി കോട്ടമലയില്‍ പാറമട ലോബി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിനിടയില്‍ പഞ്ചായത്ത് സെക്രട്ടറിയെ സ്വാധീനിച്ച് പിന്‍വാതിലിലൂടെ ലൈസന്‍സ് സ്വന്തമാക്കിയ പാറമടക്കാര്‍ ഇന്നലെ ഇടുക്കി ജില്ലയുടെയും കോട്ടയം ജില്ലയുടെയും അതിര്‍ത്തിയായ വെള്ളംനീക്കിപ്പാറയില് നിന്നും പോലീസ് സാന്നിധ്യത്തില്‍ റോഡ് നിര്‍മ്മാണം ആരംഭിച്ചു.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ മല മുകളില്‍ നിന്നും വന്‍ കരിങ്കല്ല് താഴേയ്ക്ക് പതിച്ചു. 300 മീറ്റര്‍ മുകളില്‍ നിന്നും താഴ്വാരത്തിലുള്ള വീടിന്റെ മുകളില്‍ പതിക്കേണ്ടിയിരുന്ന കല്ല് ഒരു മരത്തില്‍ തട്ടി നിന്നതിനാല്‍ അപകടം ഒഴിവായി. കഴിഞ്ഞ ദിവസം പഞ്ചായത്തിലെ ജീവനക്കാര്‍ ഒരു മെമ്പറുടെ സഹോദരിയുടെ വിവാഹത്തിന് പോയ സമയം നോക്കി സെക്രട്ടറി ലൈസന്‍സ് കൊടുക്കുകയായിരുന്നു. പിന്നീട് ഓഫീസില്‍ നിന്നു മുങ്ങിയ സെക്രട്ടറി ഇതുവരെ ഓഫീസില്‍ എത്തിയിട്ടില്ല.
കുറിഞ്ഞി വാര്‍ഡ് മെമ്പര്‍ സെക്രട്ടറിയുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഭരണസമിതി പറഞ്ഞിട്ടാണ് ലൈസന്‍സ് കൊടുത്തത് എന്നാണ് അറിയിച്ചത്. പഞ്ചായത്ത് പ്രസിഡന്റും കൂട്ടരും സെക്രട്ടറിയെ ബലിയാടാക്കി രക്ഷപെടാന്‍ ശ്രമിക്കുകയാണെന്ന് സമരസമിതിക്കാര്‍ പറയുന്നു.
പാറമടയ്ക്ക് ലൈസന്‍സ് നല്‍കിയതില്‍ പ്രതിഷേധിച്ച് ബിജെപി രാമപുരത്ത് പ്രതിഷേധ പ്രകടനം നടത്തി. ഇന്ന് കരിദിനം ആചരിക്കും. പാറമടയ്ക്ക് ലൈസന്‍സ് നല്കിയാല് ഭരണസമിതിക്കുള്ള പിന്തുണ കോണ്‍ഗ്രസ് പിന്‍വലിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
കോണ്‍ഗ്രസ് പിന്തുണ പിന്‍വലിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പിന്തുണ പിന്‍വലിച്ചാല്‍ ഭരണസമിതിയുടെ ഭൂരിപക്ഷം നഷ്ടമാകും. കേരളാ കോണ്‍ഗ്രസിന് ആറ് മെമ്പര്‍മാരും രണ്ട് വിമതരുമാണ് ഉള്ളത് ഭൂരിപക്ഷത്തിന് ഒന്‍പത് അംഗങ്ങളുടെ പിന്തുണ വേണം.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കോട്ടമലയില്‍ പരിസ്ഥിതി ആഘാത പഠനം നടത്തണമെന്നും ലൈസന്‍സ് നല്കിയ സെക്രട്ടറിയ്ക്കെതിരെ നടപടി എടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നാളെ നേതൃയോഗം ചേര്‍ന്ന് പിന്തുണ സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുമെന്ന് ഡി. പ്രസാദ് ഭക്തിവിലാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: