കോഴിക്കോട്: പണിയെടുക്കുന്ന സ്ത്രീ തൊഴിലാളികളുടെ തൊഴില്‍ സുരക്ഷിതത്വവും പൂര്‍ണ്ണമായ സുരക്ഷയും ഉറപ്പാക്കുന്നതിന് പ്രത്യേകം സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തണമെന്ന് ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണന് ആവശ്യപ്പെട്ടു.
മഹിളാ ട്രേഡ് യൂണിയന് പ്രവര്‍ത്തകരുടെ മേഖലാ പഠന ശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിലുള്ള തൊഴില്‍ നിയമങ്ങളുടെ സംരക്ഷണവും ന്യായമായ ആനുകൂല്യങ്ങളും മതിയായ വേതനവും സ്ത്രീകള്‍ക്ക് ലഭ്യമാകുന്നില്ല. മാനസികവും ശാരീരികവുമായ പീഡനത്തിനും തൊഴിലാളികള്‍ വിധേയമാകുന്നു.
പല മേഖലകളിലും കൊടിയ ചൂഷണത്തിനും ഇരകളാകുന്നു. ഇതിന് പരിഹാരം കാണാന്‍ തൊഴിലാളി സംഘടനകളുമായി ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിഎംഎസ് സംസ്ഥാന സമിതി അംഗം ദേവു ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് വര്‍ക്കേഴ്സ് എഡ്യുക്കേഷന്‍ (സിബിഡബ്ല്യുഇ) റീജ്യണല്‍ ഡയറക്ടര്‍ സുമതി ഹരിദാസ്, ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.എസ്. ആശാമോള്‍, ജോബി ബാലകൃഷ്ണന്, അഡ്വ. ബബിത, സിബിഡബ്ല്യുഇ റീജ്യണല്‍ ചെയര്മാന് പി. ശശിധരന്, ബിഎംഎസ് സംസ്ഥാന സെക്രട്ടറി ജി.വി. രാജേഷ്, ഭാരവാഹികളായ ഇ. ദിവാകരന്, ഒ.കെ. ധര്‍മ്മരാജ്, ഒ. ഗോപാലന്, ഗീത എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: