വൈക്കം: കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന ക്രിമിനല്‍ കേസുകളില്‍ പിടിയിലായ തലയോലപ്പറമ്പ് സ്വദേശികള്‍ തമ്മിലുള്ള ബന്ധം അന്വേഷണവിധേയമാക്കണമെന്ന് ബിജെപി നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് എറണാകുളത്തെ യുവസംരംഭകയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച ഡിവൈഎഫ്ഐ സംഘാംഗമായ തലയോലപ്പറമ്പ് പാലാംകടവ് സ്വദേശി നിയാസ് അസീസ്, സ്വകാര്യ ആശുപത്രിയിലെ റിസപ്ഷനിസ്റ്റ് സുകന്യയെ കൊന്ന് പാറമടയില്‍ ഒളിപ്പിച്ച പൊതി സ്വദേശി സൂരജ്, മല്ലപ്പള്ളിയില്‍ നിന്ന് കള്ളനോട്ടുമായി പിടിയിലായ വൈക്കം പള്ളിപുറത്ത്ശ്ശേരി അനീഷ്,സുഹൃത്ത് വടയാര്‍ സ്വദേശി ഷിജു എന്നിവര്‍ തമ്മിലുള്ള ബന്ധം അന്വേഷണ വിധേയമാക്കണം. കള്ളനോട്ട് കേസില്‍ ഉദയനാപുരത്തുള്ള ഡിവൈഎഫ്ഐ നേതാവ് ശ്രീകുട്ടന് പോലീസ് കസ്റ്റഡിയിലായതോടെ പ്രതികള്‍ തമ്മിലുള്ള ബന്ധം വ്യക്തമാവുകയാണ്. എറണാകുളത്തെ സിപിഎം നേതാവിന്റെ നിര്‍ദ്ദേശ പ്രകാരം ക്വട്ടേഷന്‍ ഏറ്റെടുക്കുന്ന സംഘത്തിന്റെ അംഗമായ നിയാസ് അസീസിന്റെ പാലാംകടവിലെ വീടിന് സമീപപത്തുള്ള കെട്ടിടത്തിലാണ് അനീഷും, ഷിജുവും ചേര്‍ന്ന് കള്ളനോട്ടടിക്കുന്ന കേന്ദ്രം പ്രവര്‍ത്തിപ്പിച്ചിരുന്നത്. സുകന്യ കേസിലെ പ്രതി സൂരജ് ഉപയോഗിച്ചിരുന്ന കാര്‍ ഷിജുവിന്റെതാണ്. ഇതെല്ലൊം സൂചിപ്പിക്കുന്നത് പ്രതികള്‍ തമ്മിലുള്ള പരസ്പര ബന്ധമാണ്. സിപിഎം, ഡിവൈഎഫ്ഐ നേതാക്കള്‍ കൂടി കേസുകളില്‍ പിടിയിലായതോടെ കേസുകള്‍ അട്ടിമറിക്കപ്പെടുവാനും സാധ്യതയുണ്ടെന്ന് യോഗം ആരോപിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് പി.ജി.ബിജുകുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പി.ആര്.സുഭാഷ്, രൂപേഷ് ആര്.മേനോന്, കെ.കെ.കരുണാകരന്, കെ.കെ.മണിലാല്‍, രമേശ് കാവിമറ്റം, കെ.പി.ഹരി, ചേരിക്കല്‍ ബാബു, മോഹനകുമാരി, വിനൂപ് വിശ്വം തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: