കോട്ടയം: തിരക്ക് വര്‍ദ്ധിക്കുന്നതോടെ ശബരിമലയാത്രയ്ക്ക് ബദല്‍മാര്‍ഗം തേടണമെന്ന ആവശ്യം ശക്തം. എന്‍എച്ച് 183ലൂടെയുള്ള പതിവ് യാത്രയ്ക്ക് പകരം പുതുപ്പള്ളി-മണിമല വഴി എരുമേലിക്കുള്ള പാത ഉപയോഗിക്കണമെന്നും ഇതുവഴി കെഎസ്ആര്‍ടിസി സര്‍വീസ് തുടങ്ങണമെന്നും ആവശ്യപ്പെട്ട് പരമ്പരാഗത ശബരിമല പാത സംരക്ഷണ സമിതിയാണ് രംഗത്തെത്തിയിരിക്കുന്നത്.
സീസണ് ആരംഭിക്കുന്നതോടെ ദേശീയ പാതയില്‍ എന്നും ഗതാഗതക്കുരുക്കായിരിക്കും. കഞ്ഞിക്കുഴി മുതല്‍ പാമ്പാടി വരെയും പൊന്‍കുന്നം മുതല്‍ 26-ാം മൈല്‍ വരെയും ഗതാക്കുരുക്ക് പതിവാണ്. അടുത്തിടെയാണ് ആധുനിക നിലവാരത്തില്‍ പുതുപ്പള്ളി-കറുകച്ചാല്‍-മണിമല റോഡ് നവീകരിച്ചത്. പുതുപ്പള്ളി വഴിയുള്ള പാത ഉപയോഗിച്ചാല്‍ ഗതാഗതക്കുരുക്കിന് പരിഹരിഹാരം ഉണ്ടാകുന്നതിനൊപ്പം അഞ്ചു കിലോമീറ്ററോളം ലാഭിക്കുകയും ചെയ്യാം.
ബദല്‍ നിര്‍ദേശങ്ങള്‍ ഇങ്ങനെയാണ്. കോട്ടയത്ത് എത്തുന്ന തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ കറുകച്ചാല്‍-മണിമല വഴിതിരിച്ചുവിടുക. ഏറ്റുമാനൂരില്‍ നിന്നുള്ള വാഹനങ്ങള്‍ തിരുവഞ്ചൂര്‍ ബൈപ്പാസിലൂടെ മണര്‍കാട് വഴി പാമ്പാടി ആലാംപള്ളിയില്‍ നിന്ന് കറുകച്ചാലിലേക്ക് പോവുക അല്ലങ്കില്‍ മണര്‍കാട് കവലയില്‍ നിന്ന് തലപ്പാടി വഴി പുതുപ്പള്ളിയില്‍ എത്തി കറുകച്ചാല്‍-മണിമല വഴി പോകുക. പമ്പയില്‍ നിന്ന് കോട്ടയത്തേക്കുള്ള തീര്‍ത്ഥാടക വാഹനങ്ങള്‍ കുറുവാംമൂഴിയില് നിന്ന് തിരിച്ചുവിടുക.
അയ്യപ്പ ഭക്തര്‍ക്ക് ഇടത്താവളമടക്കമുള്ള സൗകര്യങ്ങളൊരുക്കാന്‍ പുതുപ്പള്ളി-കറുകച്ചാല്‍-മണിമല റൂട്ടിലെ 16 ക്ഷേത്രങ്ങള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് സംരക്ഷണ സമിതി അംഗങ്ങള്‍ പറയുന്നു. കറുകച്ചാല്‍, നെടുംകുന്നം, മണിമല, കങ്ങഴ, വെള്ളാവൂര്‍ പഞ്ചായത്തുകളും സൗകര്യങ്ങളൊരുക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. മണിമല പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ വിരിവയ്ക്കാന്‍ വിട്ടു നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: