ആലുവ: ഓംബുഡ്സ്മാന് ഉത്തരവ് ലംഘിച്ച് പൊതുകാനയിലേക്ക് മാലിന്യം ഒഴുക്കുന്ന അശോകപുരത്തെ സനാന ഹോട്ടലിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തര്‍ ചൂര്‍ണിക്കര പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.
ഇതേതുടര്‍ന്ന് വിവാദ ഹോട്ടലിന് നോട്ടീസ് നല്‍കാനും ഏഴ് ദിവസത്തിനകം തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കില്‍ നടപടിയെടുക്കാമെന്നും പഞ്ചായത്ത് അധികൃതര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ചൂര്‍ണിക്കര പഞ്ചായത്തില്‍ അശോകപുരം കൊച്ചിന് ബാങ്ക് കവലയിലെ സനാന ഹോട്ടലില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്ന മലിനജലമാണ് പൊതുകാനയിലൂടെ ഒഴുക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് ഹോട്ടലിലെ മലിനജലം കാനയിലേക്ക് തള്ളരുതെന്നും സ്വന്തം സ്ഥലത്ത് സംസ്കരിക്കാന്‍ സംവിധാനം ഒരുക്കണമെന്നും ഓംബുഡ്സ്മാന് നിര്‍ദ്ദേശിച്ചിരുന്നു. ഈ ഉത്തരവ് അവഗണിച്ചാണ് വീണ്ടും മലിനജലമൊഴുക്കുന്നതെന്ന് സമരക്കാര്‍ ആരോപിച്ചു.
ബി.ജെ.പി ആലുവ മണ്ഡലം ഉപാദ്ധ്യക്ഷന്‍ എ. സെന്തില്‍ കുമാര്‍, കീഴ്മാട് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി രഞ്ജിത്ത് കീഴ്മാട്, പി.എസ്. കൃഷ്ണദാസ്, യുവമോര്‍ച്ച ആലുവ നിയോജക മണ്ഡലം സെക്രട്ടറി പി.എസ്. വിനായക്, സനീഷ് കളപ്പുരക്കല്‍, ബിജു പുഞ്ചക്കര, ബൈജു എടയപ്പുറം എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: