ന്യൂയോർക്ക്:പ്രശസ്ത അമേരിക്കൻ സ്പ്രിന്‍ററും മുൻ ലോക ചാമ്പ്യനുമായ ടൈസൻ ഗേയുടെ മകൾ വെടിയേറ്റ് മരിച്ചു. ലെക്സിങ്ടണിലെ ഹോട്ടലിനു മുന്നിൽ ഉണ്ടായ വെടിവയ്‌പിലാണ് 15കാരിയായ ട്രിനിറ്റി ഗേയ്‌ക്ക് വെടിയേറ്റത്. ഞായറാഴ്ച രാവിലെ നാല് മണിയോടെയാണ് സംഭവം നടന്നത്.
ഇവിടത്തെ റെസ്റ്റോറന്‍റിലെ കാർ പാർക്കിങിൽ രണ്ട് വാഹനങ്ങളിൽ എത്തിയവർ നടത്തിയ വെടിവയ്‌പ്പിനിടെ ട്രിനിറ്റിക്ക് വെടിയേൽക്കുകയായിരുന്നു. ട്രിനിറ്റിയുടെ കഴുത്തിനാണ് വെടിയേറ്റത്. ഉടൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
മരണവാർത്ത ടൈസൻ ഗേ സ്ഥിരികീരിച്ചിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്നും അവൾക്ക് അതിജീവിക്കാനായില്ലെന്നും ഗേ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ മൂന്ന് സമ്മർഒളിംപിക്സിലും മത്സരിച്ച താരമാണ് ടൈസൻ ഗേ.
















