കുറച്ചുനാളത്തെ വിവാദ കോലാഹലങ്ങള്‍ക്കൊടുവില്‍ എല്‍ഡിഎഫ് മന്ത്രിസഭയിലെ വിവാദങ്ങളുടെ രാജകുമാരനായ ഇ.പി ജയരാജന് രാജിവച്ചിരിക്കുന്നു. അഞ്ചുവര്‍ഷത്തെ യുഡിഎഫിന്റെ അഴിമതിക്കും, സ്വജനപക്ഷപാത ഭരണത്തിനുമെതിരായി കേരളത്തിലെ ജനങ്ങള്‍ നല്കിയ ജനാധിപത്യ അവകാശത്തിലൂടെ അധികാരത്തിലേറിയ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ ഒരു മന്ത്രിക്കുതന്നെ, ഭരണം തുടങ്ങി നാലു മാസത്തിനകം രാജിവെയ്ക്കേണ്ടിവന്നിരിക്കുന്നു. ഇതിലൂടെ എല്‍ഡിഎഫും യുഡിഎഫും അഴിമതിയുടെയും സ്വജനപക്ഷതത്തിന്റെയും കാര്യത്തില്‍ ഒരേതൂവല്‍പക്ഷികളാണെന്ന് കൂടുതല്‍ വ്യക്തമാവുന്നു.
‘എല്‍ഡിഎഫല്ല യുഡിഎഫ്, കോണ്‍ഗ്രസല്ല സിപിഎം’ എന്നൊക്കെ ഇതിനെ മറച്ചുപിടിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞുവെക്കുന്നുണ്ടെങ്കിലും ആ വാക്കുകളില്‍ തങ്ങള്‍ അഴിമതിക്കാരല്ലെന്നുള്ള സൂചനയൊന്നുമില്ല. മറിച്ച് പ്രതിപക്ഷത്തായിരുന്നപ്പോള്‍ സെക്രട്ടേറിയേറ്റ് ഉപരോധിച്ചും, മുഖ്യമന്ത്രിക്കെതിരെ കല്ലെറിഞ്ഞും പാര്‍ട്ടി അണികള്‍ക്കിടയില്‍ തങ്ങള്‍ സവിശേഷമായി ഉണര്ത്തിക്കൊണ്ടുവന്ന അതേ ഭരണവിരുദ്ധ വികാരം തങ്ങള്‍ക്കെതിരെ തിരിയുകയാണെന്ന് ബോധ്യപ്പെടുമ്പോള്‍ ഇരുമുന്നണികളും തമ്മിലുള്ള വ്യത്യാസം സ്ഥാപിച്ചെടുക്കാനുള്ള സത്യസന്ധതയൊട്ടുമില്ലാത്ത രാഷ്ട്രീയ വ്യഗ്രത മാത്രമാണത്. അതില്‍ കവിഞ്ഞ് ഈ രാജി തീരുമാനത്തിനു പിന്നില്‍ രാഷ്ട്രീയ ധാര്‍മ്മികതയോ സത്യസന്ധതയോ ഒന്നുമില്ല. കാരണം ഇത് അഴിമതിക്കെതിരായ സന്ധിയില്ലാ സമരത്തിന്റെ ഭാഗമായിരുന്നുവെങ്കില്‍ ഇതേ കുറ്റം ആരോപിക്കപ്പെടുന്ന മറ്റു മന്ത്രിമാര്‍കൂടി രാജിവെക്കണമായിരുന്നു. അപ്പോള്‍ മാത്രമാണ് ഇരുമുന്നണികളും തമ്മില്‍ അഴിമതിക്കാര്യത്തിലുള്ള ഒരുമയും രാജിക്കാര്യത്തിലുള്ള വ്യത്യാസവും പൊതുസമൂഹത്തിന് ശരിയായി തിരിച്ചറിയാന്‍ കഴിയുക.
ജയരാജന് രാജിവെച്ചതിലൂടെ സിപിഎം ഉയര്‍ത്തുന്ന അവകാശവാദം, പാര്‍ട്ടി കമ്മിറ്റിയാണ് ഇപിക്കെതിരെ ആരോപണം ഉയര്‍ത്തിക്കൊണ്ടുവന്നതെന്നും പരാതി നല്‍കിയതെന്നുമാണ്. അതിന്റെ അടിസ്ഥാനത്തിലാണത്രെ മന്ത്രി രാജിവച്ചത്. അഴിമതിക്കെതിരായ പാര്‍ട്ടി നിലപാടിന്റെ ബഹിര്‍സ്ഫുരണമാണ് ഈ രാജിയിലൂടെ വ്യക്തമാകുന്നത് എന്നാണ് അവരുടെ പക്ഷം. അങ്ങനെയാണെങ്കില്‍ കേന്ദ്ര കമ്മിറ്റി അംഗമായ ജയരാജനെതിരെ സംഘടനാപരമായ അച്ചടക്ക നടപടികൂടി കൈക്കൊള്ളാന്‍ പാര്‍ട്ടി തയ്യാറാവേണ്ടതല്ലേ. ഇവിടെ ആരോപണമുയര്ന്നവരില് രണ്ട് കേന്ദ്രകമ്മിറ്റി അംഗങ്ങളുണ്ട്. ഇരുവര്‍ക്കെതിരെയും അച്ചടക്ക നടപടികളെടുത്ത് സിപിഎം ‘പാര്‍ട്ടിതലത്തില്‍ തന്നെ ഉയര്‍ന്നുവന്ന’ ഈ ആരോപണത്തിന് പാര്‍ട്ടി തലത്തില്‍ തന്നെയുള്ള ‘തെറ്റുതിരുത്തല്‍’ കൂടി സ്വീകരിക്കേണ്ടതല്ലേ. അപ്പോഴല്ലേ ആ പാര്‍ട്ടിയുടെ രാഷ്ട്രീയ ഉത്തരവാദിത്വവും അഴിമതിക്കെതിരായ ‘തത്വാധിഷ്ഠിത’ നിലപാടും പൂര്‍ണമാകൂ.
‘ഒരു അഴിമതിയാരോപണം ഉണ്ടായപ്പോള്‍ തന്നെ സിപിഎം മാതൃകാപരമായൊരു നടപടിയാണെടുത്തത്.’ മാത്രമല്ല മറ്റു പാര്‍ട്ടികള്‍ക്കൊന്നും സ്വപ്നം പോലും കാണാന്‍ കഴിയാത്തത്ര ഉന്നതമായ നടപടിയാണിതെന്നുള്ള അവകാശവാദം കൂടി അടിത്തട്ടിലൂടെ അവര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നുണ്ട്. ഉമ്മന്‍ചാണ്ടിയുടെ കോണ്‍ഗ്രസുമായും, ബിജെപിയുമായും താരതമ്യപ്പെടുത്തിക്കൊണ്ടാണ് ഈ അവകാശവാദം. കോണ്‍ഗ്രസിനെക്കാളും ബിജെപിയെക്കാളും സുതാര്യത അഴിമതിക്കാര്യത്തിലെ നിലപാടില്‍ സിപിഎമ്മിനുണ്ടെന്ന്. അതുകൊണ്ടുതന്നെ അസാധാരണമായ നിലപാടാണ് ജയരാജന്റെ രാജിയിലൂടെ പാര്‍ട്ടി കൈക്കൊണ്ടതെന്ന് അവര്‍ നിരീക്ഷിക്കുന്നു.
സാക്ഷാല്‍ സോണിയാഗാന്ധി പോലും നാഷണല്‍ ഹെറാള്‍ഡ് പോലുള്ള അഴിമതിക്കേസുകളില്‍ മുങ്ങിക്കുളിച്ചു നില്ക്കുന്ന സാഹചര്യത്തില്‍ തന്നെയാണ് കോണ്‍ഗ്രസ്, കേന്ദ്രഭരണത്തില്‍ നിന്നും, ഭൂരിഭാഗം സംസ്ഥാനങ്ങളിലെയും അധികാരസ്ഥാനത്തു നിന്നും ഉച്ചാടനം ചെയ്യപ്പെട്ടത്. അവര്‍ അധികാരഭ്രഷ്ടരായതിന്റെ വലിയൊരു കാരണം തീര്‍ച്ചയായും അഴിമതി തന്നെയാണ്.
അതുതന്നെയാണ് കേരളത്തിലും ആവര്‍ത്തിച്ചത്. എന്നാല്‍ പാര്‍ട്ടി അധ്യക്ഷതന്നെ അഴിമതിക്കേസില്‍ കോടതികയറിയിറങ്ങവെ ‘കേവലമായൊരു’ അഴിമതിയാരോപണത്തിന്റെയോ കോടതി നിരീക്ഷണത്തിന്റെയോ പേരില്‍ രാജിവെച്ചൊഴിയാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായില്ല.
കഴുത്തോളം അഴിമതിയില്‍ മുങ്ങിനില്‍ക്കുമ്പോഴും അഴിമതി വിരുദ്ധ ജാഥ നടത്താനും സോണിയാ ഗാന്ധിക്ക് ജയ് വിളിക്കാനും മടിയില്ലാത്തവരില്നിന്ന് ഇതില്‍ക്കൂടുതലെന്ത് രാഷ്ട്രീയ ധാര്‍മ്മികതയാണ് സിപിഎം പ്രതീക്ഷിക്കുന്നത്? അതുകൊണ്ടുതന്നെ ഉമ്മന്‍ചാണ്ടി അഴിമതിയാരോപണമുണ്ടായപ്പോള്‍ രാജിവെച്ച് പുറത്തുപോകാതിരുന്നത് വലിയ ധാര്‍മ്മിക അത്ഭുതമൊന്നുമല്ല. ‘മോന്തായം വളഞ്ഞാല്‍ അറുപത്തിനാലും വളയും’ എന്നേ അതിനെക്കുറിച്ച് പറയാന്‍ പറ്റൂ. അഴിമതി ആരോപണമുള്ളവര്‍ മുഴുവന്‍ രാജിവെച്ചൊഴിയണമെന്ന് ആവശ്യമുയര്‍ന്നാല്‍ ചിലപ്പോള്‍ പാര്‍ട്ടി പരിപാടികളില്‍ സദസ്സിലുള്ളതിനേക്കാള്‍ കൂടുതല്‍ പേര് വേദിയില്‍ അണിനിരക്കുന്ന കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നേതൃത്വ വേദിയില്‍ കസേരയിട്ടിരിക്കാന്‍ നേതാക്കന്മാരില്ലാതെ വരും. മാത്രമല്ല ചിലപ്പോള്‍ ആ പാര്‍ട്ടിതന്നെ പിരിച്ചുവിടേണ്ടിയും വരും.
എന്തായാലും കോണ്‍ഗ്രസിന്റെ അസഹ്യമായ അഴിമതി സഹിക്കവയ്യാതെ തന്നെയാണ് ജനങ്ങള്‍ ഭാരതത്തിന്റെ ഭരണരംഗം കോണ്‍ഗ്രസ് മുക്തമാക്കിയത്. അതുകൊണ്ടുതന്നെ ഉമ്മന്‍ചാണ്ടിയുമായും കോണ്‍ഗ്രസുമായും തുലനം ചെയ്തുകൊണ്ട് ജയരാജന്റെ രാജിയെ മഹത്വവല്ക്കരിക്കുന്നതില് അര്‍ത്ഥമില്ല. മാത്രമല്ല സ്വയംവിമര്‍ശനവും തെറ്റുതിരുത്തലുമെല്ലാമുള്ള പാര്‍ട്ടിയില്‍ ഒരു കേന്ദ്രകമ്മിറ്റി അംഗത്തിന്റെ തെറ്റുകളെക്കുറിച്ച് പാര്‍ട്ടി മുന്‍കൂട്ടി അറിഞ്ഞില്ല എന്ന് പറയേണ്ടി വരുന്നത് സിപിഎമ്മിന് അപമാനവും പൊതുസമൂഹത്തിന് അത്ഭുതവുമാണ്.
അഴിമതിക്കെതിരായ ബിജെപിയുടെ സമീപനത്തോടൊപ്പം ചേര്‍ത്തുവെക്കാന്‍ മാത്രമുള്ള രാഷ്ട്രീയ ഔന്നത്യമൊന്നും ഈ രാജിയിലില്ലെന്ന് കൂടി കാണണം. കാരണം ബിജെപി അഴിമതിക്കെതിരായി എക്കാലവും ശക്തമായ നിലപാടെടുത്തിട്ടുള്ള പാര്‍ട്ടിയാണ്. പത്ത് വര്‍ഷത്തെ യുപിഎ ഗവണ്മെന്റിന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരായ രാഷ്ട്രീയ പ്രചാരണത്തിലൂടെയാണ് 2014 ല്‍ കേവല ഭൂരിപക്ഷത്തോടെ അവര്‍ കേന്ദ്രത്തില്‍ അധികാരമേറിയത്. രണ്ടരവര്‍ഷം പിന്നിടുമ്പോഴും ഒരൊറ്റ അഴിമതിയാരോപണം പോലും ആ ഭരണത്തിനെതിരെ ഉയര്‍ന്നുകേള്‍ക്കാത്തത് അഴിമതിക്കെതിരായുള്ള ബിജെപിയുടെ പ്രഖ്യാപിത നിലപാടിന്റെ വിജയം കൂടിയാണ്.
ജയരാജന്റെ രാജി ഇതരപാര്‍ട്ടികളില്‍ നിന്നെല്ലാം വ്യത്യസ്തവും അവര്‍ക്കെല്ലാം മാതൃകാപരവുമാണെന്നും പ്രചരിപ്പിക്കുന്നതിന് മുന്‍പ് ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞുനോക്കണം. 1996 ല്‍ ഒരു അഴിമതി ആരോപണം ഉയര്‍ന്നു വന്നപ്പോള്‍, ആ ആരോപണത്തിന്റെ നിഴല്‍പോലും എന്നന്നേക്കുമായി തന്നെ വിട്ടകന്നിട്ടേ ഇനി ഭാരതത്തിന്റെ പരിപാവനമായ ഭരണശ്രീകോവിലേക്ക് കാലെടുത്തുവെയ്ക്കൂ എന്ന് പ്രതിജ്ഞ ചെയ്ത് എംപി സ്ഥാനം രാജിവച്ച് ഇറങ്ങിപ്പോയ ഒരു രാഷ്ട്രീയ നേതാവുണ്ടായിരുന്നു ഭാരതത്തില്‍.
ബിജെപിയുടെ സ്ഥാപക നേതാവായ ലാല്‍കൃഷ്ണ അദ്വാനി. അന്ന് രാജിവെച്ചിറങ്ങുമ്പോള്‍ അദ്വാനി, രാജ്യഭരണത്തിന് നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്ന മന്ത്രസഭയിലെ അംഗമല്ലായിരുന്നു, പ്രതിപക്ഷത്തിരിക്കുന്ന എംപി മാത്രമായിരുന്നു. എന്നിട്ടും അഴിമതി ആരോപണം വന്നപ്പോള്‍ രാജിവക്കാന്‍ അദ്ദേഹം തയ്യാറായി. പിന്നീട് ആ ആരോപണത്തില്‍നിന്ന് അഗ്നിശുദ്ധി വരുത്തിയശേഷം മാത്രമാണ് അദ്ദേഹം ഭാരത പാര്‍ലമെന്റിലേക്ക് മത്സരിച്ച് വിജയിച്ചത്. ഇവിടെ ഇ.പി ജയരാജന് എന്തായാലും എംഎല്‍എ സ്ഥാനമൊന്നും രാജിവച്ചൊഴിയാന്‍ തയ്യാറായിട്ടില്ല. പാര്‍ട്ടി അതാവശ്യപ്പെട്ടിട്ടുമില്ല.
അഴിമതി ആരോപണത്തിന്റെ പേരില്‍ തന്നെയായിരുന്നു കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന യദ്യൂരപ്പയെ ബിജെപി മാറ്റിനിര്‍ത്തിയത്. കര്‍ണാടകത്തില്‍ അതുമൂലമുണ്ടായ രാഷ്ട്രീയ തിരിച്ചടി ജനാധിപത്യപരമായി അംഗീകരിക്കുകയും ചെയ്തു.
ബിജെപിയുടെ ഭരണഘടന പ്രകാരം ഒരാള്‍ക്ക് ഒന്നില്‍ക്കൂടുതല്‍ തവണ പ്രസിഡന്റാവാന്‍ പറ്റില്ലെന്നുള്ളപ്പോള് നിതിന്‍ ഗഡ്കരി പ്രസിഡന്റായിരിക്കെ ബിജെപി ഈ ഭരണഘടന ഭേദഗതി വരുത്തി. അദ്ദേഹത്തിന് രണ്ടാമതൊരു അവസരം കൂടി കൊടുക്കാന്‍ തീരുമാനിച്ചു. ഗഡ്കരി വീണ്ടും ദേശീയ അധ്യക്ഷനായി. അപ്പോഴാണ് അദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടന്നത്. ഉടനെ, നിതിന്‍ ഗഡ്കരിയോട് ബിജെപി രാജി ആവശ്യപ്പെട്ടു.
അദ്ദേഹം അന്ന്, ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് ശമ്പളം പറ്റി സുതാര്യമായി ഭരണ നിര്‍വഹണം നടത്തുവാന്‍ ഭാരത ഭരണഘടനതൊട്ട് സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റെടുത്ത ഒരു മന്ത്രിയായിരുന്നില്ല. ഒരു പാര്‍ട്ടി അധ്യക്ഷന്‍ മാത്രമായിരുന്നു. എന്നിട്ടും അദ്ദേഹം രാജിവച്ചു. ഇവിടെ ലാവ്ലിന് അഴിമതിയാരോപണം വന്നപ്പോള്‍ പാര്‍ലമെന്ററി രംഗത്തുനിന്നു മാറിനില്ക്കുമ്പോഴും പാര്‍ട്ടി സെക്രട്ടറിയുടെ സ്ഥാനത്ത് ഉറച്ചുനില്‍ക്കുകയാണ് പിണറായി വിജയന് ചെയ്തതെന്ന യാഥാര്‍ത്ഥ്യം കൂടി ചേര്‍ത്തുവായിക്കുമ്പോഴാണ് ഗഡ്കരിയെ പാര്‍ട്ടി അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തിയ ബിജെപി നടപടി പ്രശംസനീയവും മാതൃകാപരവുമാകുന്നത്.
അതുകൊണ്ടുതന്നെ ജനവികാരത്തെയും പാര്‍ട്ടിയില്‍ നിന്നുതന്നെയുള്ള എതിര്‍പ്പിന്റെയും അടിസ്ഥാനത്തില്‍ ഒരേ കുറ്റംചെയ്ത മറ്റുള്ളവര്‍ക്കെതിരെ യാതൊരു നടപടിയുമെടുക്കാതെ ഇ.പി ജയരാജനെ മാത്രം ബലിയാടാക്കി, രാജിവപ്പിച്ച സിപിഎം നടപടിയെ മാതൃകാപരമെന്ന് വിശേഷിപ്പിക്കാനാവില്ല. മാത്രമല്ല ഉന്നതനായ നേതാവിന് വഴിപിഴയ്ക്കുമ്പോള്‍ അത് മുന്‍കൂട്ടി മനസ്സിലാക്കി തിരുത്താന്‍ പാര്‍ട്ടിക്ക് കഴിയാതെ പോയതിന്റേയോ അല്ലെങ്കില്‍ അത് മനഃപൂര്‍വം മറച്ചുവെച്ചതിന്റെയോ ജാള്യത ഈ സംഭവത്തില്‍ പാര്‍ട്ടിക്കുണ്ട്. അതുകൊണ്ട് ജയരാജന്റെ രാജി, അഴിമതിക്കാര്യത്തില്‍ യുഡിഎഫുതന്നെയാണ് എല്‍ഡിഎഫ് എന്ന് ഇതിനകം തിരിച്ചറിഞ്ഞ കേരളത്തിലെ സാധാരണ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് തങ്ങള്‍ വ്യത്യസ്തരാണെന്ന് സമര്ത്ഥിച്ചെടുക്കാനുള്ള രാഷ്ട്രീയ ശ്രമം വിലപ്പോകില്ല. അതിനപ്പുറം ഇതില്‍ അഴിമതിക്കെതിരായ പ്രഖ്യാപിതമായ തത്വാധിഷ്ഠിത നിലപാടിന്റെയോ രാഷ്ട്രീയ ധാര്‍മ്മികതയുടെയോ പ്രതിഫലനമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: