തിരുവനന്തപുരം: നിയമനങ്ങളില്‍ സ്വജനപക്ഷപാതം കാട്ടിയ വ്യവസായമന്ത്രി ഇ.പി. ജയരാജനെതിരെ വിജിലന്‍സ് ത്വരിതാന്വേഷണം നടത്തും. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ഉത്തരവ് ഇന്നു പുറത്തിറങ്ങും.
കണ്ണൂര്‍ എംപി പി.കെ. ശ്രീമതിക്കെതിരെയും അന്വേഷണത്തിന് നിയമോപദേശം തേടി. ശ്രീമതിക്കെതിരെയും അന്വേഷണം ഉണ്ടാകും. ഇതോടെ ജയരാജനെയും ശ്രീമതിയെയും പാര്‍ട്ടിയും മുഖ്യമന്ത്രിയും കൈവിട്ടു.
ജയരാജനും ശ്രീമതിക്കുമെതിരായ പാര്‍ട്ടി നടപടി ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയാകും. മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കൈവിട്ടതോടെ ജയരാജനു മുന്നില്‍ രാജിയല്ലാതെ വഴിയില്ല.
വിജിലന്‍സ് തിരുവനന്തപുരം പ്രത്യേക യൂണിറ്റ് രണ്ടിനാണ് അന്വേഷണച്ചുമതല. വിജിലന്‍സ് ആസ്ഥാനത്തെത്തിയ നിയമവിദഗ്ധരുമായി വിജിലന്‍സ് ഡയറക്ടര്‍ വിശദ ചര്‍ച്ച നടത്തി. അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 13-1 ഡി, 15 ചട്ടങ്ങള്‍ പ്രകാരം കേസെടുക്കാമെന്ന ഉപദേശമാണ് ലഭിച്ചത്.
പൊതുപ്രവര്ത്തകന് എന്ന പദവി ദുരുപയോഗം ചെയ്ത് സ്വയമോ മറ്റുള്ളവര്‍ക്കോ അന്യായമായി സഹായം നല്‍കുക, സര്‍ക്കാരിന് നഷ്ടമുണ്ടാക്കുക, അതിനുള്ള ശ്രമം നടത്തുക എന്നീ കുറ്റങ്ങള്‍ക്കെതിരെയാണ് മേല്‍പ്പറഞ്ഞ വകുപ്പുകള്‍ ഉപയോഗിക്കുന്നത്.
ജയരാജനെതിരെ കേസെടുക്കാന്‍ വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്നത്തേക്ക് മാറ്റി. ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ വിജിലന്‍സിനോട് പ്രത്യേക കോടതി ജഡ്ജി എ. ബദറുദ്ദീന്‍ നിര്‍ദേശിച്ചു.
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. സ്വകാര്യവാഹനത്തിലാണ് വന്നത്. അന്വേഷണത്തെക്കുറിച്ച് വിജിലന്‍സ്, ആഭ്യന്തരവകുപ്പ് സെക്രട്ടറിയെ അറിയിച്ചു. ജയരാജനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഉടന്‍ കോടതിയെ സമീപിക്കുമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
കൊച്ചി: ഇ.പി. ജയരാജന് രാജിവെക്കുന്ന ഒഴിവില്‍ കെ. സുരേഷ് കുറുപ്പ്, എം. സ്വരാജ് എന്നിവരെ പരിഗണിക്കുന്നതായി സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: