2008ല്‍ നടന്ന നീണ്ട കൊലപാതക പരമ്പരകള്‍ക്കുശേഷം കണ്ണൂര്‍ ജില്ല പൊതുവെ ശാന്തമായിരുന്നു. അതിനുശേഷവും കൊലപാതകങ്ങളും അക്രമങ്ങളും ഉണ്ടായിട്ടില്ല എന്നല്ല. അതൊന്നും ജില്ലയിലെ സമാധാനാന്തരീക്ഷത്ത ദോഷകരമായി ബാധിച്ചിരുന്നില്ല.
2010 ല്‍ മാഹിയില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ പട്ടാപ്പകല്‍ കൊലചെയ്യപ്പെട്ട സംഭവവും, പാനൂരില്‍ ബിജെപി മണ്ഡലം കമ്മിറ്റിയംഗമായ അഡ്വ.വത്സരാജ് കുറുപ്പിന്റേതുള്‍പ്പെടെയുള്ള കൊലപാതകങ്ങളുമെല്ലാം ഇതിനിടയിലുണ്ടായിട്ടുണ്ട്. എന്നാല്‍ ഈ സംഭവങ്ങള്‍ക്കൊന്നും സംഘപരിവാറിന്റെ ഭാഗത്തുനിന്ന് യാതൊരു തിരിച്ചടിയും ഉണ്ടായില്ലെന്ന് മാത്രമല്ല, ഒരു ഇരട്ടക്കൊലപാതകം ഉള്‍പ്പെടെ ഏറ്റുവാങ്ങിയിട്ടും സംഘപരിവാര്‍ സമാധാനത്തിന്റെ പക്ഷത്ത് കൂടൂതല്‍ ഉത്തരവാദിത്വത്തോടെ ഉറച്ചുനില്‍ക്കുകയാണ് ചെയ്തത്. ഇതിന്റെ ഫലമായികൂടിയാണ് കണ്ണൂര്‍ ജില്ലയില്‍ പൂര്‍ണ സമാധാനം നിലനിന്നുപോന്നത്.
നീണ്ട ഇടവേളയ്‌ക്കുശേഷം കണ്ണൂര്‍ വീണ്ടും സംഘര്‍ഷ രാഷ്‌ട്രീയത്തിലേക്ക് വലിച്ചെറിയപ്പെടുകയും സമാധാനാന്തരീക്ഷം ചോദ്യംചെയ്യപ്പെടുകയും ചെയ്തത് 2014 സെപ്റ്റംബര്‍ ഒന്നുമുതലാണ്. അന്ന് ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന കതിരൂരിലെ എളന്തോട്ടത്തില്‍ മനോജ് കുമാറിനെ പട്ടാപ്പകല്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ക്രൂരമായി വെട്ടിക്കൊന്നു. ജില്ലയിലുടനീളം സഞ്ചരിക്കുകയും പ്രവര്‍ത്തകരുമായി ഉറ്റബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന കരുത്തനായൊരു ജില്ലാ നേതാവിനെയായിരുന്നു വെട്ടിനുറുക്കിയത്. എന്നാല്‍ അത്തരമൊരു നഷ്ടം ഉണ്ടായിട്ടുപോലും ആര്‍എസ്എസ് പ്രത്യാക്രമണത്തിന് മുതിര്‍ന്നില്ല. ‘അടിക്ക് തിരിച്ചടി’ നല്‍കാനൊരുങ്ങിയില്ല. ‘പാടത്തെ പണിക്ക് വരമ്പത്ത് കൂലി’യും കൊടുത്തില്ല. മറിച്ച് സ്വന്തം നെഞ്ചില്‍ കത്തി കുത്തിയിറക്കിയ വലിയ വേദനയും കടിച്ചമര്‍ത്തി ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും വഴിയില്‍ ഉറച്ചുനിന്നു.
ഈ കൊലപാതകം നടക്കുമ്പോള്‍ യാതൊരു സംഘര്‍ഷവും കണ്ണൂര്‍ ജില്ലയില്‍ ഒരിടത്തും ഉണ്ടായിരുന്നില്ലെന്നത് പ്രത്യേകം ഓര്‍ക്കണം. എന്തിന് മനോജ് കുമാറിന്റെ നാടായ കതിരൂരില്‍ സിപിഎമ്മിന്റെ ഒരു കൊടിതോരണം നശിപ്പിക്കപ്പെട്ട ചെറുതായൊരു അക്രമസംഭവമോ പ്രകോപനം പോലുമോ സംഘപരിവാറിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല. അത്തരത്തില്‍ പൂര്‍ണ സമാധാനം നിലനില്‍ക്കേയാണ് പഴയ സിപിഎം പ്രവര്‍ത്തകന്‍ കൂടിയായ മനോജിനെ അവര്‍ കൊലപ്പെടുത്തിയത്. മാത്രമല്ല ഈ കൊലപാതകത്തില്‍ ആഹ്ലാദം പങ്കുവെച്ച് സിപിഎം ജില്ലാ സെക്രട്ടറിയുടെ മകനുള്‍പ്പെടെയുള്ള പാര്‍ട്ടിക്കാര്‍ വ്യാപകമായി ഫെയ്‌സ്ബുക്കില്‍ പോസ്റ്റുകളിട്ട് പ്രകോപനങ്ങള്‍ സൃഷ്ടിച്ചു. അങ്ങേയറ്റം വൈകാരികമായ ആ സാഹചര്യത്തില്‍ ഒട്ടും പ്രകോപിതരാകാതെ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ തികഞ്ഞ ആത്മസംയമനം പാലിച്ച് ഉത്തരവാദിത്വപ്പെട്ട ദേശീയ പ്രസ്ഥാനത്തിന്റെ പക്വത കാണിച്ചു. എന്നാല്‍ മനോജിന്റെ ഒന്നാം ബലിദാനദിനത്തില്‍ അദ്ദേഹം കൊലചെയ്യപ്പെട്ട സ്ഥലത്ത് പട്ടികളെ കൊന്ന് കെട്ടിത്തൂക്കി സിപിഎം വീണ്ടും പ്രകോപനങ്ങള്‍ തുടര്‍ന്നു.
ആര്‍എസ്എസ് അടിക്ക് തിരിച്ചടി എന്ന തത്വത്തില്‍ വിശ്വസിച്ചിരുന്നുവെങ്കില്‍ മനോജ് വധത്തിനാണ് ഏറ്റവുമാദ്യം തിരിച്ചടി ഉണ്ടാവേണ്ടിയിരുന്നത്. കാരണം സമീപകാലത്ത് അവര്‍ക്ക് നഷ്ടപ്പെട്ട ഏറ്റവും പ്രമുഖനായ പ്രവര്‍ത്തകനും മുന്‍നിര നേതാവുമായിരുന്നു അദ്ദേഹം. എന്നാല്‍ ആ സംഭവത്തിന് യാതൊരു തിരിച്ചടിയും ഉണ്ടായില്ലെന്ന് മാത്രമല്ല അദ്ദേഹത്തിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പരിയാരം മെഡിക്കല്‍ കോളേജില്‍നിന്ന് കതിരൂരിലെ വീട്ടുവളപ്പില്‍ എത്തിച്ചേരുന്നതിനിടയ്‌ക്കുള്ള ഒരു സിപിഎം പതാകപോലും നിലംപതിക്കുകയോ ഒരൊറ്റ പാര്‍ട്ടി ഓഫീസുപോലും തകര്‍ക്കപ്പെടുകയോ ചെയ്തില്ല. ഈ കൊലപാതകത്തിന്റെ പേരില്‍ ഒരു സിപിഎം അനുഭാവിയുടെ വീടിനു നേരെയും ആക്രമണമുണ്ടായിട്ടില്ല. ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെയും സഞ്ചാരസ്വാതന്ത്ര്യം ഹനിക്കപ്പെട്ടില്ല.
പക്ഷേ യാതൊരു പ്രകോപനവും സംഘര്‍ഷസാധ്യതയും ഇല്ലാതിരുന്ന സമയത്ത് സിപിഎം നടത്തിയ ഈ അതിദാരുണമായ കൊലപാതകം കണ്ണൂരിലെ സമാധാന ജീവിതത്തെ തകിടംമറിച്ചു. പിന്നീട് സിബിഐ അന്വേഷണമേറ്റെടുത്ത ആ കേസില്‍ സിപിഎം ജില്ലാ സെക്രട്ടറിയെ ഉള്‍പ്പെടെ ചോദ്യം ചെയ്യുകയും പ്രതിചേര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ജില്ലയിലെ സംഘര്‍ഷാന്തരീക്ഷം കൂടുതല്‍ മൂര്‍ച്ഛിച്ചു. ഇതിനിടയിലും കൊലപാതകങ്ങളും ആക്രമണങ്ങളുമുണ്ടായി.
പിന്നീട് പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്തപ്പോള്‍ മുതല്‍ ജില്ലയിലാകമാനം വ്യാപകമായ ആക്രമണങ്ങളുണ്ടായി, കൊലപാതകങ്ങളരങ്ങേറി. പിണറായിയുടെ വീടിന് വിളിപ്പാടകലെ, അദ്ദേഹത്തിന്റെ ബന്ധുക്കളായ സംഘപരിവാറുകാരുടെ വീടുകള്‍ പോലും തകര്‍ക്കപ്പെട്ടു. അതിനെത്തുടര്‍ന്ന് ആ മണ്ഡലത്തില്‍ സംഘര്‍ഷ സാധ്യത നിലനിന്നു പോന്നു. എന്നാല്‍ ആഭ്യന്തര വകുപ്പ് കൂടി കൈയാളുന്ന കണ്ണൂര്‍ക്കാരനായ മുഖ്യമന്ത്രി പിണറായി വിജയന്‍ സംഘര്‍ഷങ്ങളെ വേണ്ട ഗൗരവത്തില്‍ കണക്കിലെടുത്തില്ലെന്ന് മാത്രമല്ല തന്റെ സാന്നിധ്യത്തില്‍ ഒരു സമാധാന കമ്മിറ്റി യോഗം വിളിച്ചുചേര്‍ക്കാനുള്ള ഉത്തരവാദിത്വം പോലും കാണിച്ചില്ല. ഒരു പാര്‍ട്ടി സെക്രട്ടറിയെപ്പോലെ അദ്ദേഹം എതിര്‍പ്രസ്ഥാനത്തെ കുറ്റപ്പെടുത്തി കൈകഴുകി.
ഏറ്റവും ഒടുവില്‍, പാതിരയാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി മോഹനന്‍ കൊല്ലപ്പെട്ടപ്പോള്‍ ഉടന്‍ തന്നെ സിപിഎം ആര്‍എസ്എസിനെതിരെ ആക്രോശങ്ങളും ഭീഷണികളുമായി രംഗത്തെത്തി. ആ കൊലപാതകത്തിലെ ഒരു പ്രതിപോലും അറസ്റ്റിലാവുന്നതിന് മുന്‍പ് സിപിഎം പിണറായിയില്‍ തന്നെയുള്ള ആര്‍എസ്എസ് പ്രവര്‍ത്തകനായ രമിത്തിന്റെ ജീവനെടുത്തു.
ഈ രണ്ട് സംഘടനകളില്‍ ആര്‍ക്കാണ് അക്രമത്തില്‍ വിശ്വാസമെന്നതിന്റെ ഒരു ഉദാഹരണം ഇവിടെ ചൂണ്ടിക്കാണിക്കാം. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സഞ്ചരിച്ച വാഹനത്തിനുനേരെ ആക്രമണം നടത്തിയെന്നാരോപിച്ച് തളിപ്പറമ്പിലെ മുസ്ലിം ലീഗ് പ്രവര്‍ത്തനായ അരിയില്‍ ഷുക്കൂറിനെ പാര്‍ട്ടി കോടതി വിചാരണ ചെയ്ത് കൊലപ്പെടുത്തിയത്. ആ കൊലക്കേസില്‍ ഇതേ ജില്ലാ സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തതിന്റെ പേരില്‍ സംസ്ഥാനവ്യാപകമായാണ് സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ആക്രമണങ്ങള്‍ നടത്തിയത്. കോണ്‍ഗ്രസ് ഓഫീസുകളും പ്രവര്‍ത്തകരുടെ വീടുകളും ആക്രമിക്കപ്പെട്ടു.
അന്യായമായും അകാരണമായും തങ്ങളുടെ ജില്ലാ നേതാവിനെ അറസ്റ്റ് ചെയ്തതിന്റെ സ്വാഭാവിക പ്രതികരണമെന്നാണ് സിപിഎം ഈ അക്രമത്തെ ന്യായീകരിച്ച് പറഞ്ഞത്. എന്നാല്‍ കണ്ണൂര്‍ ജില്ലയില്‍ ആര്‍എസ്എസ് ജില്ലാ നേതാവ് കൊല്ലപ്പെട്ടപ്പോള്‍ പോലും ആര്‍എസ്എസ് ഇത്തരമൊരു സ്വാഭാവിക പ്രതിക്രിയയ്‌ക്ക് മുതിര്‍ന്നിട്ടില്ലെന്ന യാഥാര്‍ത്ഥ്യം നമ്മുടെയെല്ലാം മുന്നിലുണ്ട്. മാത്രമല്ല, ആര്‍എസ്എസിന്റെ ചരിത്രത്തില്‍ അതിന്റെ പരമോന്നത നേതാവായ സര്‍സംഘചാലകന്മാര്‍പോലും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. സിപിഎമ്മിന് കണ്ണൂരെന്ന പോലെ ആര്‍എസ്എസ് പിറന്നുവീണ നാഗ്പൂരില്‍ ആര്‍എസ്എസിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും സര്‍സംഘചാലകന്മാരെ അന്യായമായി ഭരണകൂടം അറസ്റ്റ് ചെയ്ത് ജയിലിലടച്ചിട്ടുണ്ട്.
ആ സംഭവങ്ങളില്‍ ആര്‍എസ്എസ് എങ്ങനെ പ്രതികരിച്ചുവെന്ന് വിലയിരുത്തിയാല്‍ മാത്രം മതി അക്രമത്തോടുള്ള അവരുടെ സമീപനം വ്യക്തമാകും. അങ്ങേയറ്റം പ്രകോപനപരമായ ആ രണ്ട് സംഭവങ്ങളില്‍ സര്‍സംഘചാലകന്മാര്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തതിങ്ങനെയാണ്: ‘നമ്മള്‍ ആഹാരം കഴിക്കുമ്പോള്‍ ചിലപ്പോള്‍ നാവ് കടിച്ചുപോയെന്നു വരും. അതിന്റെ പേരില്‍ ആരും പല്ല് തല്ലിക്കൊഴിക്കാറില്ല.
നമ്മുടെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനം ദ്വേഷമല്ല, മറിച്ച് സ്‌നേഹമാണ്’. അടിയന്തരാവസ്ഥയില്‍ ജയിലിലടയ്‌ക്കപ്പെട്ട് പുറത്തിറങ്ങിയപ്പോള്‍ ആര്‍എസ്എസ് സര്‍സംഘചാലകനായ ബാലാസാഹേബ് ദേവറസ് പറഞ്ഞതിങ്ങനെ “Be calm at all cost’. എന്തുവന്നാലും ശരി ശാന്തമായിരിക്കാന്‍. രാജ്യവ്യാപകമായി ക്രൂരമായ മര്‍ദനങ്ങളേറ്റുവാങ്ങിയ പ്രവര്‍ത്തകനിരയോടാണ് അദ്ദേഹം ഇത് പറഞ്ഞതെന്ന് ഓര്‍ക്കണം. അക്കാലത്ത് ആര്‍എസ്എസുകാരന്റെ നിലവിളി പോലീസ് സ്‌റ്റേഷനിലെ ഫോണില്‍വിളിച്ച് ആസ്വദിച്ചിരുന്ന കോണ്‍ഗ്രസ് നേതാക്കന്മാര്‍ കേരളത്തില്‍ പോലുമുണ്ടായിരുന്നു. എന്നാല്‍ അടിയന്തരാവസ്ഥയുടെ കരാളരാത്രി അവസാനിച്ച് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പൊന്‍പുലരി പൊട്ടിവിരിഞ്ഞപ്പോള്‍ അത്തരക്കാരോട് പോലും ആര്‍എസ്എസ് അക്രമത്തിന്റെ ഭാഷയില്‍ സംസാരിക്കാന്‍ തയ്യാറായില്ല.
ഇതാണ് ആര്‍എസ്എസിന്റെയും സിപിഎമ്മിന്റെയും സമാന സംഭവങ്ങളിലുള്ള വ്യത്യസ്ത സമീപനം. ഒരു ഭാഗത്ത് ജില്ലാ സെക്രട്ടറിയെ ജയിലിടയ്‌ക്കുമ്പോള്‍ പോലും അക്രമമുണ്ടാവും. മറുവശത്ത് പരമോന്നത നേതാക്കള്‍ ജയിലിലാവുമ്പോള്‍ പോലും സംയമനവും. ഇവിടെയാണ് മൗലികമായ വ്യത്യാസം.
ആര്‍എസ്എസ് ഈ രാജ്യത്തെ സ്വന്തമായി കരുതുന്നു. ഇവിടുത്തെ ജനങ്ങള്‍ പരസ്പരം ഏറ്റുമുട്ടുന്നത് രാഷ്‌ട്രത്തെ ആന്തരികമായി ശിഥിലീകരിക്കുകയാണെന്ന് അവര്‍ തിരിച്ചറിയുന്നു. ഒര മ്മയുടെ മക്കള്‍ പരസ്പരമേറ്റുമുട്ടുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടുന്നു. അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ആഹ്വാനം ചെയ്യുന്നു.
സംഘര്‍ഷത്തിന് പകരം സമന്വയത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നു. എന്നാല്‍ മറുവശത്ത് കമ്യൂണിസ്റ്റുകാര്‍ ആശയപരമായി തന്നെ സംഘര്‍ഷത്തില്‍ വിശ്വസിക്കുന്നു. പ്രത്യയശാസ്ത്രപരമായി തന്നെ വര്‍ഗസമര സിദ്ധാന്തം കൊണ്ടു നടക്കുന്നു. വിവിധ വര്‍ഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലൂടെയാണ് സമൂഹം പുരോഗമിക്കുന്നതെന്ന് പ്രത്യയശാസ്ത്രപരമായി ശഠിക്കുന്നു. അതുകൊണ്ടുതന്നെ അക്കൂട്ടര്‍ക്ക് ശക്തിയുള്ളിടത്തെല്ലാം സംഘര്‍ഷമുണ്ടാവുന്നത് സ്വാഭാവികം.
ഇനിയെങ്കിലും സിപിഎം കണ്ണൂര്‍ സംഘര്‍ഷത്തെക്കുറിച്ച് ഒരാത്മപരിശോധന നടത്താന്‍ തയ്യാറാവണം. അത്തരമൊരു ‘സ്വയംവിമര്‍ശന’ത്തിലൂടെ ‘തെറ്റു തിരുത്തി’ മുന്നോട്ടു പോവാന്‍ അവര്‍ തയ്യാറായാല്‍ കണ്ണൂരിലെ ‘സംഘര്‍ഷങ്ങളുടെ രാഷ്‌ട്രീയം’ എന്നന്നേക്കുമായി അവസാനിക്കും. അല്ലാത്ത പക്ഷം പൊതുസമൂഹത്തില്‍നിന്ന് തന്നെ അവര്‍ എന്നന്നേക്കുമായി ഒറ്റപ്പെടും.
















