പിണറായി സര്‍ക്കാരിന്റെ മുഖം ഒന്നുകൂടി കറുപ്പിച്ച് വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ ബന്ധുക്കളെ വിവിധ പദവികളില്‍ പ്രതിഷ്ഠിച്ചത് വന്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണല്ലോ. അധികാരത്തിലെത്തി വെറും നാലുമാസമായപ്പോഴാണ് മന്ത്രി ജയരാജനും മുന്‍മന്ത്രിയും ഇപ്പോള്‍ എംപിയുമായ പി.കെ.ശ്രീമതിയും വഴിവിട്ട നടപടികള്‍ സ്വീകരിച്ച് സ്വജനപക്ഷപാതം പ്രകടിപ്പിച്ചത്.
ഈ നടപടികള്‍ സിപിഎം കേന്ദ്ര നേതൃത്വത്തെപ്പോലും വെട്ടിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജയരാജനും ശ്രീമതിക്കുമെതിരെ പാര്‍ട്ടി നേതൃത്വം നടപടിയെടുത്തേക്കുമെന്ന് കരുതപ്പെടുന്നു. ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇക്കാരണത്താല്‍ നിര്‍ണായകമായിരിക്കും. ഇ.പി.ജയരാജന്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്.
സ്വജന പക്ഷപാതം അഴിമതിതന്നെയാണ്. ഈ പശ്ചാത്തലത്തില്‍ മന്ത്രി ജയരാജനെതിരെ ത്വരിതാന്വേഷണം നടക്കാന്‍ പോകുകയാണ്. ജയരാജനെതിരെ ത്വരിതാന്വേഷണത്തിന് തടസ്സമില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പറഞ്ഞിരുന്നു. ക്രമവിരുദ്ധമായ നടപടികള്‍ക്ക് അധികാരത്തിലുള്ളവര്‍ തുനിയുന്നത് അധാര്‍മികമാണ്. ചില പാര്‍ട്ടി നേതാക്കളുടെയും ബന്ധുക്കളുടെയും പിന്‍വാതില്‍ നിയമനം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പുറത്തുവരാന്‍ ഇനിയുമുണ്ടാവാം. ബന്ധുക്കളെയും സുഹൃത്തുക്കളെയും സര്‍ക്കാര്‍ അഭിഭാഷക സ്ഥാനത്തേക്ക് ഏകപക്ഷീയമായി നിയമിച്ചത് അധികാര ധാര്‍ഷ്ട്യം തന്നെയാണ്. ഇതുസംബന്ധിച്ച ഉത്തരവുകള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതുമില്ല.
പിണറായി സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിച്ചു എന്ന ആരോപണം വി.എസ്. അച്യുതാനന്ദന്‍ ഉയര്‍ത്തിയിരിക്കുകയാണ്. സിപിഎം നേതാവായജോസഫൈനും പരാതിയുമായി രംഗപ്രവേശം ചെയ്തിരിക്കുന്നു. നിയമനങ്ങളില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ഭരണമുന്നണിയിലെ ഘടകകക്ഷിയായ സിപിഐയും ആവശ്യപ്പെടുന്നു. ഭരണഘടനാ തത്വങ്ങളുടെ ലംഘനവും സത്യപ്രതിജ്ഞയ്‌ക്ക് വിരുദ്ധവുമായ കാര്യങ്ങളുമാണ് നടന്നിരിക്കുന്നതെന്ന് പ്രത്യക്ഷത്തില്‍ വ്യക്തമാണ്.
വിവാദനിയമനങ്ങളില്‍ അധികാര ദുര്‍വിനിയോഗവും അഴിമതി നിരോധന നിയമമനുസരിച്ചുള്ള കുറ്റങ്ങളും നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. വ്യവസായ വകുപ്പിലെ വിവാദ നിയമനങ്ങളുടെ പശ്ചാത്തലത്തില്‍ മറ്റു പല വകുപ്പുകളിലും പാര്‍ട്ടിക്കാരെ കുത്തിനിറയ്‌ക്കുന്നതും ശ്രദ്ധയില്‍ വന്നിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ അഴിമതി ആരോപണങ്ങളില്‍ മുങ്ങിയപ്പോഴാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ജനങ്ങള്‍ വോട്ടുചെയ്തത്. ഇടതുഭരണത്തില്‍ അഴിമതിയും സ്വജനപക്ഷപാതവും ഉണ്ടാകില്ല എന്ന വിശ്വാസം ഇതോടെ തകര്‍ന്നിരിക്കുന്നു. ആദര്‍ശം പ്രസംഗിക്കുന്ന പാര്‍ട്ടി അധികാരത്തിലെത്തുമ്പോഴൊക്കെ അഴിമതിയുടെ വികൃതമുഖം വെളിപ്പെടുത്തിയിട്ടുണ്ട്.
നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണല്ലോ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ എസ്എന്‍സി ലാവ്‌ലിന്‍ കേസിന് ഇടയാക്കിയ അഴിമതി നടത്തിയത്. വിഎസ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന എളമരം കരീമിനും മറ്റുമെതിരെ ഗുരുതരമായ അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഭരണത്തിന്റെ തണലില്‍ സാന്റിയാഗോ മാര്‍ട്ടിനെപ്പോലുള്ള പണച്ചാക്കുകളില്‍നിന്ന് പാര്‍ട്ടി നേതൃത്വം വന്‍തോതില്‍ പണംവാങ്ങിയത് വലിയ വിവാദങ്ങള്‍ സൃഷ്ടിക്കുകയുണ്ടായി.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തൊഴിലാളികളുടെ പാര്‍ട്ടിയാണെന്നാണ് നേതൃത്വം അവകാശപ്പെടാറുള്ളത്. പക്ഷെ ഭരണത്തിലേറിയാല്‍ തൊഴിലാളികളുടെ ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പാര്‍ട്ടി ശ്രദ്ധവയ്‌ക്കാറില്ല. പകരം തൊഴിലാളികളോട് പുച്ഛമനോഭാവമാണ് പുലര്‍ത്താറ്. ഇക്കാര്യം ഒരിക്കല്‍ക്കൂടി സ്ഥിരീകരിക്കുന്നതാണ് ഇ.പി.ജയരാജന്റെയും പി.കെ.ശ്രീമതിയുടെയും മറ്റും നടപടികള്‍. ലോക്പാല്‍ ബില്‍ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായി വ്യക്തികള്‍ക്ക് അനര്‍ഹമായ സ്ഥാനങ്ങള്‍ നല്‍കരുതെന്ന് നിര്‍ദ്ദേശിക്കുന്നു. പക്ഷെ അധികാരത്തിന് പുറത്ത് ഒരു നയവും അധികാരത്തിലേറിയാല്‍ മറ്റൊരു നയവും സ്വീകരിക്കുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സഹജ സ്വഭാവമാണ്.
വിവാദനിയമനങ്ങള്‍ സംബന്ധിച്ച പ്രശ്‌നം സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്‌നമല്ല. ഭരണഘടനയ്‌ക്ക് അനുസൃതമായി അധികാരമേറ്റിരിക്കുന്ന സര്‍ക്കാര്‍ സ്വജനപക്ഷപാതം കാണിക്കുന്നത് കടുത്ത നിയമലംഘനമാണ്. മുഖ്യമന്ത്രി പിണറായി അറിയാതെ അദ്ദേഹത്തിന്റെ വലംകൈയായി കരുതപ്പെടുന്ന ഇ.പി.ജയരാജന്‍ എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യുമെന്ന് ആരും കരുതുന്നില്ല. ഇപ്പോള്‍ ജയരാജനെ തള്ളി നല്ലപിള്ള ചമയാനുള്ള പിണറായിയുടെ ശ്രമം വിജയിക്കില്ല.
















