ഭരണകൂട ഭീകരത ഉന്നത സര്‍ഗ്ഗാത്മകതയുള്ള ചലച്ചിത്രകാരനെ എങ്ങനെയാണ് സ്വാധീനിക്കുന്നത് എന്നതിന്റെ തെളിവുകളായിരുന്നു പോളിഷ് സംവിധായകന് ആന്ദ്രെ വൈദയുടെ ചലച്ചിത്രങ്ങള്‍. പോളണ്ടിലെ കമ്യൂണിസ്റ്റ് ഭരണത്തിന്റെ ഏകാധിപത്യ മനോഭാവം ആ രാജ്യത്തെ ജനമനസ്സുകളെ ഏതുരീതിയിലാണ് സ്വധീനിക്കുന്നതെന്ന് വൈദയുടെ ചലച്ചിത്രങ്ങള്‍ ലോകത്തിന് കാട്ടിക്കൊടുത്തു. അദ്ദേഹത്തിന്റെ ‘മാന്‍ ഓഫ് അയേണ്‍’ എന്ന സിനിമ കണ്ടിട്ടുള്ളവര്‍ക്ക് ഭരണകൂട ഭീകരതയുടെ നേര്‍ചിത്രം ബോധ്യപ്പെടും. 1981ലെ കാന്‍ ചലച്ചിത്രമേളയില്‍ പുരസ്കൃതമായ സിനിമ ലോകമെങ്ങും സജീവ ചര്‍ച്ചയ്ക്ക് വഴിവച്ചു.
ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുന്ന കാലത്ത് ആന്ദ്രെ വൈദയുടെ നിരവധി സിനിമകള്‍ കാണാന്‍ കഴിഞ്ഞു. കൊതിയോടെയാണ് ഓരോ ചലച്ചിത്രവും ഉള്‍ക്കൊണ്ടത്. അത്രയ്ക്ക് മനോഹരമായിരുന്നു അവയെല്ലാം. പോളിഷ് ജനതയുടെ ചരിത്രവും സംസ്കാരവുമാണ് അദ്ദേഹത്തിന്റെ സിനിമകള്‍ കൂടുതലും അവതരിപ്പിച്ചത്. ആദ്യകാല സിനിമകള്‍ യുദ്ധം പോളിഷ് ജനതയുടെമേല്‍ വരുത്തിത്തീര്‍ത്ത യാതനകള്‍ പങ്കുവച്ചപ്പോള്‍ പിന്നീടുള്ളവ കമ്യൂണിസ്റ്റു ഭരണത്തിന്റെ പൊള്ളത്തരങ്ങളും അവര്‍ ജനങ്ങളില്‍ അടിച്ചേല്പിക്കുന്ന ദുരിതങ്ങളും തുറന്നുകാട്ടി.
രണ്ടാം ലോക യുദ്ധക്കാലത്ത് പോളണ്ടിലെ ജനങ്ങള്‍ കൊടിയ യാതനകളാണ് അനുഭവിച്ചത്. നാസി അധിനിവേശത്തിനെതിരായി പോളിഷ് ജനത നടത്തിയ പ്രതിരോധം ജനങ്ങളുടെ കൂട്ടമരണങ്ങള്‍ക്ക് വഴിവച്ചു. ലോകം ആ ദുരന്തത്തിന്റെ ഭീകര മുഖങ്ങള്‍ തിരിച്ചറിഞ്ഞത് വൈദയുടെ ചലച്ചിത്രങ്ങളിലൂടെയായിരുന്നു. പിന്നീട് കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ പോളണ്ട് എത്രത്തോളം ദുരന്തഭൂമിയാകുന്നു എന്ന അറിവും ലോകത്തിനു നല്‍കാനായി അദ്ദേഹം സിനിമകളെടുത്തു. ലോകമെങ്ങും അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് വലിയ സ്വീകാര്യതയുണ്ടായി. കമ്മൂണിസത്തിനെതിരായ ചെറുത്തു നില്പ്പിന് പോളണ്ടിലെ ജനങ്ങള്‍ക്ക് ലോകത്തിന്റെ പിന്തുണ ലഭിക്കാന്‍ അദ്ദേഹത്തിന്റെ സിനിമകള്‍ കാരണമായി. വിമത നേതാവ് ലെ വലേസക്കൊപ്പമായിരുന്നു എന്നും അദ്ദേഹം. വിമതപ്പോരാട്ടങ്ങള്‍ക്ക് കരുത്താകാനും വൈദ തന്റെ പ്രതിഭയെ ഉപയോഗിച്ചു.
ഇത്രയുമൊക്കെയായപ്പോള്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് വെറുതെയിരിക്കാനായില്ല. വൈദക്കെതിരായ നീക്കം അവര്‍ ശക്തമാക്കി. വലേസയുള്‍പ്പെടെയുള്ള സുഹൃത്തുക്കളെ തടവിലാക്കി. ചിലരെല്ലാം വധിക്കപ്പെട്ടു. വൈദയെ സൈനിക വിചാരണ ചെയ്യാന്‍ ഭരണകൂടം തീരുമാനിച്ചു. അദ്ദേഹം വിദേശത്തേക്ക് രക്ഷപ്പെട്ടു. പിന്നീട് അദ്ദേഹത്തിന്റെ സിനിമകളെല്ലാം വിദേശത്തു വച്ചാണ് നിര്‍മ്മിക്കപ്പെട്ടത്. പോളണ്ടിലെ കമ്മ്യൂണിസ്റ്റ് ഭരണം തകര്‍ന്നതിനുശേഷമാണ് അദ്ദേഹം പോളണ്ടിലേക്ക് വന്നത്. തൊണ്ണൂറുകളില്‍ സംവിധാനം ചെയ്ത സിനിമകളെല്ലാം കമ്മ്യൂണിസ്റ്റ് ഭരണകൂടം കൊന്നൊടുക്കിയവരുടെ ചരിത്രമായിരുന്നു. ഭരണകൂട ഭീകരതക്കെതിരെ സന്ധിയില്ലാത്ത സമരം പ്രഖ്യാപിക്കുകയും സിനിമയെ അതിനായി ഉപയോഗിക്കുകയും ചെയ്തു വൈദ.
എക്കാലത്തും എന്നെ മോഹിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്ത സിനിമകളാണ് അദ്ദേഹത്തിന്റെത്.എജനറേഷന്‍, സാംസണ്, മാന്‍ ഓഫ് മാര്‍ബിള്‍, മാന്‍ ഓഫ് അയണ്‍, ഹോളീ വീക്ക്, വിതൗട്ട് അനസ്തേഷ്യ തുടങ്ങിയ സിനിമകള്‍ ലോക സിനിമയ്ക്ക് എന്നും മുതല്‍ക്കൂട്ടാണ്. പ്രോമിസ്ഡ് ലാന്റ്, മെയ്ഡ്സ് ഓഫ് വില്ക്കോ, മാന്‍ ഓഫ് അയണ്‍, കാറ്റിന് എന്നി സിനിമകള്‍ ഒസ്കര് അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു. ‘കാറ്റിന്’ അദ്ദേഹത്തിന്റെ പിതാവ് യാകൂബിനെ കുറിച്ചുള്ള സിനിമയായിരുന്നു. പട്ടാളക്കാരനായിരുന്ന പിതാവ് കമ്യൂണിസ്റ്റുകാരാല്‍ കൊലചെയ്യപ്പെടുകയായിരുന്നു. 1940ല്‍ സോവിയറ്റ് യൂണിയന് നടത്തിയ കാറ്റിന് കൂട്ടക്കൊലയില്‍ ഇരയായി അദ്ദേഹം.
വൈദയുടെ സിനിമകളോടുള്ള മോഹം കൂടി 2002ല്‍ ഞാന്‍ ആന്ദ്രെ വൈദയെ കാണാന്‍ പോളണ്ടില്‍ പോയിരുന്നു. എന്നാല്‍ കാണാന്‍ കഴിഞ്ഞില്ല. അപ്പോള്‍ അദ്ദേഹം ഹൃദയാഘാതത്താല്‍ ആശുപത്രി കിടക്കയിലായിരുന്നു. പിന്നീട് നിരവധി അസുഖങ്ങള്‍ അദ്ദേഹത്തെ പിടികൂടി. പോളിഷ് ജനതയ്ക്ക് വൈദ അവരുടെ ദൈവമാണ്. ലോകത്തിന് അദ്ദേഹം സിനിമയുടെ ദൈവവും. വൈദ അന്തരിച്ചെങ്കിലും സിനിമകളിലൂടെ ലോകസിനിമാസ്വാദകരുടെ മനസ്സില്‍ എന്നും ജീവിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: