രക്തക്കൊതിമൂത്ത സിപിഎം സംസ്ഥാനത്ത് പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയില്‍ അറുകൊല രാഷ്‌ട്രീയം തുടരുകയാണ്. ഇന്നലെ കൊല്ലനാണ്ടി രമിത്തിനെയാണ് മുഖ്യമന്ത്രിയുടെ നാടായ പിണറായിയില്‍ വെട്ടിനുറുക്കിക്കൊന്നത്. 19 കാരനായ രമിത്തിന്റെ അച്ഛന്‍ ഉത്തമനെ ബസ്സിനുള്ളിലിട്ടാണ് 2002 ല്‍ കൊന്നത്. ഉത്തമന്റെ വിലാപയാത്രയേയും സിപിഎം അക്രമി സംഘം വെറുതെ വിട്ടില്ല. മൃതദേഹം വഹിച്ചുനീങ്ങിയ വാഹനത്തെ തകര്‍ത്ത് ഡ്രൈവറെ കൊന്നു. പവിത്രന്റെ അമ്മയേയും ബാക്കിവച്ചില്ല. കുടുംബത്തെ ഉന്മൂലനം ചെയ്യുക എന്ന പ്രാകൃത രാഷ്‌ട്രീയത്തെയാണ് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും നയിക്കുന്നതെന്ന് ഇതോടെ ഒന്നുകൂടി ഉറപ്പിച്ചു. രാഷ്‌ട്രീയത്തിലെ രക്തരക്ഷസ്സായി സിപിഎം മാറിയിരിക്കുകയാണ്. ഏതാണ്ട് എല്ലാ രാഷ്‌ട്രീയക്കാരുടെയും രാഷ്‌ട്രീയമില്ലാത്തവരുടെയും ചോരയ്‌ക്കായി ഇറങ്ങിത്തിരിച്ച സിപിഎം ജനാധിപത്യത്തേയും നീതിന്യായ വ്യവസ്ഥയേയും അപ്പാടെ കാറ്റില്‍പറത്തിയാണ് അഴിഞ്ഞാടുന്നത്.
വയലില്‍ പണിയെടുത്താല്‍ വരമ്പത്ത് കൂലി എന്ന സിദ്ധാന്തം പ്രചരിപ്പിക്കുകയാണ് സിപിഎം. രമിത്തിനെ കൊല്ലാന്‍ പദ്ധതിയിട്ട സിപിഎം, ഇടഞ്ഞുനിന്ന ബ്രാഞ്ച് സെക്രട്ടറിയെ കൊല്ലാന്‍ ക്വൊട്ടാഷേന്‍ സംഘത്തെ നിയോഗിച്ചു എന്നുവേണം കരുതാന്‍. പയ്യന്നൂരില്‍ ആരംഭിച്ച തന്ത്രമാണ് പാതിരിയാട് മോഹനനെ കൊന്നതിലൂടെ തുടര്‍ന്നത്. കള്ളുഷാപ്പ് ജീവനക്കാരനായ മോഹനനെ മുഖംമൂടിയിട്ട സംഘമാണ് കൊന്നത്. പ്രതികളാരെന്ന് അറിയുംമുമ്പ് ആര്‍എസ്എസിന്റെ തലയില്‍ കുറ്റംചാര്‍ത്തി. ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് നിരവധി സ്ഥലങ്ങളില്‍ അക്രമം നടത്തി. തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകനെ കൊലക്കത്തിക്കിരയാക്കി.
പയ്യന്നൂരില്‍ ബിഎംഎസ് നേതാവിനെ വീട്ടില്‍ കയറി കൊന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അതിനെ ന്യായീകരിക്കുന്നത് ‘കൊലയ്‌ക്കു പകരം കൊല’ എന്നുദ്‌ബോധിപ്പിച്ചാണ്. കണ്ണൂരില്‍ അരാജകത്വം നടമാടുമ്പോഴും പിണറായി വിജയന്റെ പോലീസ് നിഷ്‌ക്രിയമാണ്. കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററുടെ ബലിദാനദിനം ആചരിക്കുന്ന വേളയിലാണ് ആര്‍എസ്എസ് ജില്ലാ നേതാവ് മനോജ് കൊല്ലപ്പെട്ടത്. പാനൂര്‍, കൂത്തുപറമ്പ് മുതലായ സ്ഥലങ്ങളിലും ആക്രമണങ്ങളുണ്ടായി. 11 വീടുകള്‍ ആക്രമിക്കപ്പെട്ടു. പാന്നൂരില്‍തന്നെ 60 ആക്രമണ കേസുകളാണുണ്ടായത്. എല്ലാവര്‍ഷവും ഈ സമയത്ത് സിപിഎമ്മുകാര്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കുക പതിവാണ്. ഇക്കൊല്ലം അത് വര്‍ധിച്ചത് സിപിഎം അംഗങ്ങള്‍ പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നതിനാലാണ്.
സിപിഎമ്മിന്റെ ബോംബാക്രമണം കണ്ണൂര്‍ പയ്യന്നൂര്‍ പ്രദേശത്ത് സാധാരണമാണ്. കണ്ണൂരില്‍ വര്‍ഷങ്ങളായി സിപിഎമ്മിന് പാര്‍ട്ടി ഗ്രാമങ്ങളുണ്ട്. ഇന്ന് കണ്ണൂര്‍ കുരുതിക്കളമാകുന്നത് തടയാന്‍ പിണറായി വിജയന്റെ പോലീസ് തയ്യാറല്ല. ‘കൊലക്കത്തി താഴെവയ്‌ക്കണം’ എന്ന ആഹ്വാനം അവഗണിക്കപ്പെടുന്നു. പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷനില്‍തന്നെ 40 കേസുകളുണ്ട്. പോലീസ് സ്റ്റേഷന്‍ ഉപരോധിച്ച് പ്രതികളെ ജില്ലാ സെക്രട്ടറി തന്നെ മോചിപ്പിച്ച സംഭവം പാര്‍ട്ടിക്ക് നാണക്കേടായി എന്ന് സമ്മതിക്കുമ്പോഴും സ്റ്റേഷനുകളില്‍ ബലപ്രയോഗം തുടരുന്നു. കൊലപാതകം, ഏറ്റുമുട്ടല്‍, ബോംബാക്രമണം എന്നിവ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. അക്രമികളെ തള്ളിപ്പറയാന്‍ സിപിഎം തയ്യാറാകുന്നില്ല. പരിഷ്‌കൃത നഗരമായ കണ്ണൂരില്‍ നടക്കുന്ന ഈ പ്രാകൃത കൊലപാതക രാഷ്‌ട്രീയം കേരളമാകെ വ്യാപിപ്പിക്കുകയാണ്. ‘കണ്ണിന് കണ്ണ്, പല്ലിന് പല്ല്’ എന്ന പ്രാകൃത സിദ്ധാന്തം നടപ്പാക്കുമ്പോള്‍ അമ്മയോ മക്കളോ, ഭാര്യയോ ഇല്ല. വെറുപ്പിന്റെ പ്രത്യയശാസ്ത്രം ഭരിക്കുമ്പോള്‍ സിപിഎം അണികള്‍ കൂടുതല്‍ രക്തദാഹികളായി മാറുകയാണ്.
തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന ഓഫീസിനുനേരെ ബോംബേറു നടത്തി ആഴ്ചകള്‍ പിന്നിട്ടിട്ടും പ്രതികളെ പിടിച്ചില്ല. ബൈക്കിലെത്തിയ അജ്ഞാതനാണ് കുന്നുകുഴിയിലെ ഓഫീസ് വരാന്തയിലേക്ക് ബോംബെറിഞ്ഞത്. സ്‌ഫോടനത്തില്‍ കെട്ടിടത്തിന് കേടുപാടുകളുണ്ടായി. സംഭവസമയം ഓഫീസിലുള്ളവര്‍ ഭക്ഷണം കഴിക്കാന്‍ പോയിരുന്നതിനാല്‍ ആളപായം ഒഴിവായി. ഈ ബോംബേറ് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ലക്ഷ്യമിട്ടിട്ടുള്ളതാണെന്ന സംശയവും ഉയര്‍ന്നിരിക്കുകയാണ്. സംസ്ഥാന കാര്യാലയത്തിന് തൊട്ടടുത്ത് കണ്ണമ്മൂലയില്‍ വിഷ്ണു എന്ന യുവമോര്‍ച്ച പ്രവര്‍ത്തകനെ വീട്ടില്‍ കയറി കൊലപ്പെടുത്തി. തടയാന്‍ ശ്രമിച്ച അമ്മയേയും ബന്ധുവിനേയും വെട്ടിപരിക്കേല്‍പ്പിച്ചു.
തിരുവനന്തപുരം ജില്ലയിലും വ്യാപകമായ അക്രമങ്ങളാണ് അഴിച്ചുവിട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയോട് തോറ്റ ഒരു നേതാവാണ് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്നത് പരക്കെ അറിയുന്ന കാര്യമാണ്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്നാണ് ഈ ആക്രമണങ്ങളെന്നത് ശ്രദ്ധേയമാണ്. നേട്ടങ്ങള്‍ പറയാനില്ലാത്ത സിപിഎം എതിരാളികളെ ആക്രമിച്ച് ജനശ്രദ്ധ തിരിച്ചുവിടുകയാണ്. സര്‍ക്കാരിന്റെ പിന്തുണയുള്ള ആക്രമണങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നതെന്ന് ചില സിപിഎം നേതാക്കളുടെയും മന്ത്രിമാരുടെയും പ്രസ്താവനകള്‍ തെളിയിക്കുന്നു.
ഇപ്പോള്‍ അരങ്ങേറുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇനിയും ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് പോലീസ് പറയുന്നത്. ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദ്ദേശവും പോലീസ് നല്‍കുന്നു. ഇതേ പോലീസാണ് സിപിഎമ്മിന്റെ സ്വാധീനത്തില്‍പ്പെട്ട് ബിജെപിയും ആര്‍എസ്എസും നല്‍കുന്ന പരാതികള്‍ നിരാകരിക്കുന്നത്. ഇത് അക്രമത്തിന് പച്ചക്കൊടി കാട്ടുന്നതിന് തുല്യമാണ്. ജനാധിപത്യസമൂഹം ഇതിനെതിരെ നിസ്സംഗത പാലിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് സംസ്ഥാനത്തുണ്ടാവുക. ജീവിക്കാനുള്ള സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനുള്ള സിപിഎമ്മിലെ ഒരുവിഭാഗത്തിന്റെ ശ്രമം തടയുകതന്നെ വേണം.
















