കാഞ്ഞിരപ്പള്ളി: കേരളത്തിലെ 123 വില്ലേജുകള്‍ പരിസ്ഥിതിലോലമെന്ന് സൂചിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയെന്ന് പ്രതിപക്ഷവും അങ്ങനെ നല്‍കിയിട്ടില്ലെന്ന് വനംവകുപ്പ് മന്ത്രിയും ആവര്‍ത്തിച്ചു പറയുമ്പോള്‍ സത്യമെന്താണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍.
സത്യവാങ്മൂലത്തിന്റെ പകര്‍പ്പുകള്‍ കൈവശമുണ്ടെന്ന് വാദമുന്നയിക്കുന്ന ഇരുകൂട്ടരും ജനങ്ങളുടെ ആശങ്കയും തെറ്റിദ്ധാരണയും അകറ്റുന്നതിനും നിജസ്ഥിതി ബോധ്യപ്പെടുന്നതിനുമായി ഇവയുടെ പ്രസിദ്ധീകരണത്തിന് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ 123 വില്ലേജുകള്‍ പരിസ്ഥിതിലോലമായി നിര്‍ദ്ദേശിച്ച് കരടുവിജ്ഞാപനമിറക്കിയത് കോണ്‍ഗ്രസ് നേതൃത്വ യുപിഎ സര്‍ക്കാരാണ്. ഈ 123 വില്ലേജുകള്‍ കേരളത്തിലെ വിവിധ ജില്ലകളിലാണെന്നിരിക്കെ പത്തനംതിട്ടയിലെ പാറമട പൂട്ടുന്നതുസംബന്ധിച്ചുള്ള കോടതി ഉത്തരവിന്റെ മറവില്‍ ഇടുക്കി ജില്ലയിലെ ജനജീവിതം സ്തംഭിപ്പിക്കുന്നത് ദുരുദ്ദേശപരമാണ്.
കുടിയേറ്റ ജനതയുടെയും കൃഷിക്കാരുടെയും വിവിധ വിഷയങ്ങളെ പാറമടലോബികളുമായി ബന്ധപ്പെടുത്തുവാന്‍ പരിസ്ഥിതി മൗലികവാദികളും പ്രാദേശിക രാഷ്ട്രീയനേതൃത്വങ്ങളും നടത്തുന്ന ഗൂഢശ്രമങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അധികാരത്തിലിരുന്നപ്പോള്‍ പശ്ചിമഘട്ടജനതയുടെ നടുവൊടിച്ചവര്‍ ഇപ്പോള്‍ സംരക്ഷകരായി മാറിയിരിക്കുന്നത് വിരോധാഭാസമാണ്. കോടതിയെ തെറ്റിദ്ധരിപ്പിക്കുവാന്‍ ഉദ്യോഗസ്ഥതലത്തില്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കണം.
കോട്ടയം ജില്ലയിലെ 4 വില്ലേജുകളെ ഒഴിവാക്കിയെന്ന് മുന്‍ഗവണ്‍മെന്റ് ആവര്‍ത്തിച്ചുപറഞ്ഞത് പച്ചക്കള്ളമായിരുന്നുവെന്നും രണ്ടാം കരടുവിജ്ഞാപനത്തിലും നിലവിലും ഈ 4 വില്ലേജുകളും പരിസ്ഥിതിലോലനിര്ദ്ദേശത്തില് നിലനില്‍ക്കുന്നുവെന്നും വ്യക്തമാണെന്ന് വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: