കേന്ദ്രം സംസ്ഥാനത്തെ അവഗണിക്കുന്നു, വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല, ആവശ്യങ്ങള്‍ക്കുനേരെ മുഖം തിരിക്കുന്നു എന്നിങ്ങനെ പരാതികള്‍ അനവധിയാണ്. ഇത്തരം പരാതികളില്‍ നിറഞ്ഞുനില്‍ക്കുന്നത് രാഷ്‌ട്രീയമാണ്. തങ്ങള്‍ക്കിഷ്ടമില്ലാത്ത രാഷ്‌ട്രീയ സംവിധാനത്തിനെതിരെ, അല്ലെങ്കില്‍ അത്തരം സര്‍ക്കാറുകള്‍ക്കെതിരെ നിരന്തരം ആക്ഷേപം ഉന്നയിക്കുക എന്നത് നടപ്പുരീതിയാണ്. അക്കാര്യത്തില്‍ ഒരുമാറ്റവും ഉണ്ടാവുന്നില്ല എന്നുപറഞ്ഞുകൂടെങ്കിലും അടിസ്ഥാനസ്വഭാവം അങ്ങനെ തന്നെ നിലനില്‍ക്കുന്നു. ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്കുനേരെ അനുഭാവപൂര്‍ണമായ ഇടപെടലുകള്‍ ബുദ്ധിമുട്ടായി കരുതുന്നവരാണ് കേന്ദ്രസര്‍ക്കാറിനും അതിനെ പ്രതിനിധീകരിക്കുന്ന രാഷ്‌ട്രീയസംവിധാനത്തിനും നേരെ നിരന്തരം ആരോപണം ഉന്നയിക്കുന്നത്. എന്നാല്‍ വസ്തുതകളിലേക്ക് കണ്ണോടിച്ചാല്‍ അതൊക്കെ പരമാബദ്ധങ്ങളാെണന്ന് കാണാന്‍ കഴിയും.
ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അങ്കണവാടികളുടെ അഭിവൃദ്ധിക്കായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ചെലവാക്കാതിരുന്നത്. ഏതാണ്ട് 15 കോടി രൂപയാണ് ഇത്തരത്തില്‍ ചെലവഴിക്കാതിരുന്നത്. രണ്ട് അക്കാദമിക വര്‍ഷത്തേക്ക് കേന്ദ്രം അനുവദിച്ച ഫണ്ടായിരുന്നു ഇതെന്ന് ഓര്‍ക്കണം. അങ്കണവാടികള്‍ക്ക് പ്രീ സ്‌കൂള്‍ കിറ്റ് വിതരണത്തിനായാണ് കേന്ദ്രം 18 കോടി രൂപ വകയിരുത്തിയിരുന്നത്. ഇതില്‍ 15 കോടിക്കുള്ള കിറ്റാണ് വിതരണം ചെയ്യാതിരുന്നത്. 2013-14ലെ കിറ്റുകള്‍ മുഴുവനായും 2014-15ലെ കിറ്റുകളില്‍ വലിയ പങ്കുമാണ് വിതരണം ചെയ്യാതിരുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ ഈ കിറ്റ് വിതരണം ചെയ്യാന്‍ ഏല്‍പ്പിച്ചിരുന്നത് കേരള ബുക്ക് മാര്‍ക്കിനെ ആയിരുന്നു. ഇവര്‍ക്ക് മൊത്തവിതരണക്കരാര്‍ നല്‍കിയതോടെ ശനിദശ ആരംഭിച്ചു.
കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തിയായിരുന്നു കരാര്‍ നല്‍കിയത്. ബുക്ക്മാര്‍ക്കിലെ ചിലര്‍ അതില്‍ വീണ്ടും വെള്ളം ചേര്‍ത്തു. സ്വന്തക്കാര്‍ക്കും മറ്റുമായി അത് മറിച്ചുകൊടുത്തു. ഇത് സ്വകാര്യകമ്പനികള്‍ ചോദ്യം ചെയ്യുകയും ഹൈക്കോടതിയില്‍ കേസു നല്‍കുകയും ചെയ്തു. അതോടെ കിറ്റ് വിതരണം കോടതി തടഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവു പ്രകാരമാണ് കരാര്‍ ലഭിച്ചതെന്നും സ്വകാര്യകമ്പനികള്‍ക്ക് മറിച്ചുകൊടുത്തിട്ടില്ലെന്നുമാണ് ബുക്ക്മാര്‍ക്ക് ചൂണ്ടിക്കാട്ടുന്നത്.
സംഗതി എന്തായാലും ഒരു നല്ല കാര്യത്തിനു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നീക്കിവെച്ച തുക ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ല എന്നതാണ് വസ്തുത. ഇതു മുടങ്ങിയതിന്റെ പേരില്‍ പരസ്പരം പഴിചാരി രക്ഷപ്പെടാനല്ലാതെ എങ്ങനെ നല്ല രീതിയില്‍ അത് നടപ്പാക്കാമെന്ന് ചിന്തിച്ചില്ല. പൊതുസമൂഹത്തിന് ഗുണകരമാവേണ്ട പദ്ധതികള്‍ എങ്ങനെയാണ് അവരുടെ കൈകളിലെത്താതിരിക്കുന്നതെന്നതിന്റെ നേര്‍ക്കാഴ്ചയാണിത്.
സംസ്ഥാനത്തെ 33115 അങ്കണവാടികള്‍ക്കു വേണ്ടിയുള്ള പദ്ധതിയായിരുന്നു ഇത്. ഓരോന്നിനും വര്‍ഷം 3,000 രൂപയുടെ പ്രീ സ്‌കൂള്‍ കിറ്റ് വാങ്ങാനാണ് പണം അനുവദിക്കുന്നത്. ശിശുവികസന പദ്ധതി ഓഫീസര്‍മാര്‍ ഇന്‍വോയ്‌സ് ക്ഷണിക്കുകയാണ് ചെയ്യുക. സാമൂഹികനീതി വകുപ്പ് നേരിട്ട് ടെന്‍ഡര്‍ വിളിച്ചാണ് അടുത്തകാലം വരെ കിറ്റ് വിതരണത്തിന് കരാറെടുത്തിരുന്നത്.
എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ നോഡല്‍ ഏജന്‍സികളായി ബുക്ക്മാര്‍ക്കിനെയും പൊതുമേഖലയിലെ ഫര്‍ണിച്ചര്‍ മൊത്തവിതരണ സ്ഥാപനമായ ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂറിനെയും (എഫ്‌ഐടി) ചുമതലപ്പെടുത്തി. എഫ്‌ഐടി പിന്‍മാറിയതോടെ ബുക്ക്മാര്‍ക്ക് മാത്രമായി രംഗത്ത്. ഇവര്‍ സ്വകാര്യകമ്പനികളുമായി ചര്‍ച്ച നടത്തി കിറ്റ് വിതരണം ചെയ്യുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചു. ടെന്‍ഡര്‍ നടപടിയില്‍ ഉള്‍പ്പെടെ ഗുരുതരമായ ക്രമക്കേടുകള്‍ ഉണ്ടായതോടെ കേസും കൂട്ടവുമായി സ്ഥിതിഗതികള്‍ കുഴഞ്ഞുമറിഞ്ഞു. കോടതിയുടെ സ്റ്റേയും വന്നു.
2014-15ല്‍ മൂന്നു കോടി രൂപയ്‌ക്കുള്ള കിറ്റ് വിതരണം ചെയ്തപ്പോള്‍ 2013-14ല്‍ ഒരു കിറ്റുപോലും വിതരണം ചെയ്തില്ല. കേന്ദ്രസര്‍ക്കാറിന്റെ ഒരു പദ്ധതി എങ്ങനെ അട്ടിമറിച്ച് സംസ്ഥാനത്തിന് ഗുണപ്രദമാക്കാതിരിക്കാം എന്നതില്‍ ഗവേഷണം നടത്തുകയാണ് ഇതപ്പര്യന്തമുള്ള എല്ലാ സംസ്ഥാന സര്‍ക്കാറുകളുമെന്ന് പറയേണ്ടിവരും. രാഷ്‌ട്രീയ ലക്ഷ്യം, സ്വജനതാല്‍പര്യം, അഴിമതി എന്നിവയില്‍ നിന്ന് മുക്തമാകാത്തിടത്തോളം കാലം ഇത് ഇങ്ങനെതന്നെ തുടരുമെന്ന് പ്രത്യേകം പറയേണ്ടതില്ല. എല്ലാ കൊള്ളരുതായ്‌മകള്‍ക്കും അരുനില്‍ക്കുന്ന ഒരു സംവിധാനത്തിന് ജനാധിപത്യമെന്ന ഓമനപ്പേരും നല്‍കിയിരിക്കുന്നു എന്നതാണ് കാലഘട്ടത്തിലെ ദുരന്തം.
















