‘നമുക്കു ജാതിയില്ല’. സംസ്ഥാന സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ഇന്നത്തെ മുഖ്യപരിവേദനമാണിത്. കേള്‍ക്കുമ്പോള്‍ എന്തോ കുറവ് അനുഭവപ്പെടും. ശ്രീനാരായണഗുരുദേവന്‍ ‘നമുക്കു ജാതിയില്ല’ എന്ന് പരാമര്‍ശിച്ചുനടത്തിയ വിളംബരത്തില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു പരിവേദനവുമായി ഇറങ്ങിയിരിക്കുന്നത്. ജാതിയും മതവുമൊക്കെ സാമൂഹ്യ സത്യങ്ങളാണ്. ഇവ ഇല്ലായിരുന്നുവെങ്കില്‍ ഉണ്ടെന്നോ ഇല്ലെന്നോ പറയേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നില്ലല്ലോ.
ജാതിയും മതവും പരിഗണിക്കാതെ നീതിപൂര്‍വ്വകമായ വ്യവസ്ഥ ഭാരതഭൂമിയില്‍ ഒരു സ്വപ്‌നമായിരുന്നില്ല. വൈദിക കാലഘട്ടം സമത്ത്വാധിഷ്ഠിതമായ സാമൂഹ്യക്രമത്തിലൂടെ സുവര്‍ണശോഭപരത്തി പ്രശോഭിച്ച ജനതതിയുടെ ചരിത്രംകൂടിയാണ്. ഈ സുവര്‍ണശോഭതേടിയായിരുന്നു വൈദേശികര്‍ ഭാരതഭൂമിയിലെത്തിയത്. അവര്‍ ഭിന്നിപ്പിന്റെ തത്വശാസ്ത്രങ്ങള്‍ ഇവിടെ വിതച്ചു. ആ വിത ഇന്നും പലരും തുടരുന്നു. അതിനവര്‍ ജാതിയും മതവുമൊക്കെ തരാതരംപോലെ ആയുധങ്ങളാക്കുന്നു. അതിന്റെ ഭാഗംമാത്രമാണ് ഇന്നത്തെ ജാതിയില്ലാ പരിവേദനം.
ജാതിയുടെ പേരില്‍ സംവരണവും തെരഞ്ഞെടുപ്പ് മത്സരവും സാമൂഹ്യ അംഗീകാരവും അവസരവുമൊക്കെ ഒരുക്കിനിര്‍ത്തിയിരിക്കുന്ന സമൂഹത്തില്‍ നിന്നുകൊണ്ട് ജാതിപറയാതിരിക്കാനാകുമോ? സംവരണം നിലനില്‍ക്കുന്നിടത്തോളം ജാതി പറയേണ്ടിവരുമെന്നാണ് നായര്‍ സര്‍വ്വീസ് സൊസൈറ്റി പ്രസിഡന്റ് നരേന്ദ്രനാഥന്‍ നായരുടെ അഭിപ്രായം. ‘നമുക്കു ജാതിയില്ല’ എന്ന വിളംബരം വിശ്വാസയോഗ്യമായി നടപ്പിലാക്കാന്‍ പിന്നാക്ക-മുന്നാക്ക വികസന കോര്‍പ്പറേഷനുകള്‍ പിരിച്ചുവിടാനും, ജാതിയുടെയും മതത്തിന്റെയും പേരില്‍ അനുവദിച്ചിരിക്കുന്ന ഉദ്യോഗ ഉപസംവരണ വ്യവസ്ഥ എടുത്തുകളയാനും സര്‍ക്കാര്‍ തയാറാകണം. കഴിഞ്ഞ സര്‍ക്കാര്‍ ചില ജാതിവിഭാഗങ്ങള്‍ക്കുമാത്രമായി അവരവരുടെ ആചാര്യസ്ഥാനീയരുടെ ജയന്തി ദിനങ്ങളില്‍ നിയന്ത്രിതവും അല്ലാതെയുമുള്ള അവധികള്‍ അനുവദിക്കുകയും ചെയ്തിരുന്നു. ഇത്തരം തീരുമാനങ്ങളും ജാതിയില്ലാത്ത സര്‍ക്കാര്‍ പുനപരിശോധിക്കണം.
ജാതി-മത ആഘോഷങ്ങളുടെ ഭാഗമായി വരുന്ന പൊതു അവധിദിനങ്ങള്‍ റദ്ദാക്കണം. എസ്എസ്എല്‍സി ബുക്കില്‍നിന്നും ജാതി-മത കോളവും എടുത്തുകളയണം. മന്ത്രിമാരും ജനപ്രതിനിധികളും മറ്റ് സര്‍ക്കാര്‍ ഔദ്യോഗിക സ്ഥാനത്തിരിക്കുന്നവരും ഉദ്യോഗസ്ഥരുമെല്ലാം പേരിനൊപ്പമുള്ള ജാതി-മത നാമങ്ങള്‍ ഒഴിവാക്കുകയും, വേഷഭൂഷാദികളിലുള്ള വേര്‍തിരിവുകള്‍ പ്രകടമാക്കാതിരിക്കുകയും, ജാതി-മത ചടങ്ങുകളില്‍ പങ്കെടുക്കരുതെന്നും ഉത്തരവിറക്കണം. ജാതി-മത സ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്ന ചടങ്ങുകളില്‍നിന്നും സര്‍ക്കാരും സര്‍ക്കാരുമായി ബന്ധപ്പെട്ടവരും മാറിനില്‍ക്കണം. ‘ഗംഗ’ എന്നും’ഗ്രെയ്‌സ്’ എന്നുമൊക്കെ പേരുള്ള ഔദ്യോഗിക വസതികള്‍ മന്ത്രിമാര്‍ ഉപേക്ഷിക്കണം. ചുരുക്കത്തില്‍ സര്‍ക്കാരിനുമുന്നിലെത്തുന്ന എല്ലാ വിഷയങ്ങളിലും നീതിമാത്രമായിരിക്കണം മാനദണ്ഡം.
ഇതിനായി ആദ്യം വേണ്ടത് ഏകീകൃത സിവില്‍ നിയമം നടപ്പാക്കുക എന്നതാണ്. എങ്കില്‍ മാത്രമേ ജാതിരഹിതമായ ഏകീകൃത ജനതയെ സൃഷ്ടിക്കാനാകൂ. രാജ്യം 70-ാം സ്വാതന്ത്ര്യദിനമാഘോഷിച്ചുകഴിഞ്ഞിട്ടും സര്‍ക്കാരുകളുടെ ശ്രദ്ധ ഈ വിഷയത്തിലേക്ക് ഇനിയും കേന്ദ്രീകരിക്കപ്പെട്ടിട്ടില്ല എന്നത് ജാതിയില്ലാത്ത സമൂഹനിര്‍മ്മിതിക്ക് തടസ്സമായി വര്‍ത്തിക്കുന്ന ഘടകമാണ്. ആയതിനാല്‍ ഏകീകൃത സിവില്‍ നിയമം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണം. അതിന് തയാറാകുന്നില്ലെങ്കില്‍ മലയാളി സമൂഹത്തിനുമേല്‍ ‘നമുക്ക് ഒന്നുമില്ല’ എന്ന ലേബല്‍ കാലം എഴുതിപ്പതിപ്പിക്കും. ഇത്തരത്തില്‍ ഒന്നുമല്ലാതായ വംഗദേശത്തെ ജനങ്ങളാണല്ലോ കേരളത്തിന്റെ തെരുവോരങ്ങളില്‍ ഇന്ന് പലവിധ ജോലികള്‍ക്കായി കാത്തുനില്‍ക്കുന്നത്.
(ഹിന്ദു ന്യൂനപക്ഷ ഐക്യസഭ സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)
















