ആലപ്പുഴ: ചക്ക സാമ്പാര്‍, ചക്കപരിപ്പ് കറി, ചക്കപ്പുളിശേരി കൂടാതെ 12 തരം തൊടുകറികള്‍, രണ്ട് തരം ചക്കപ്പായസം എല്ലാം കൂട്ടി വിസ്തരിച്ചൊരു ഊണ്. മലയാളികളുടെ പരമ്പരാഗത ഭക്ഷണ സമ്പ്രദായത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ചക്ക ഊണ് തേടി ജില്ലയ്‌ക്ക് പുറത്ത് നിന്നുപോലും ഐശ്വര്യ ആഡിറ്റോറിയത്തിലെ ചക്ക മഹോത്സവത്തിലേക്ക് ആളുകളെത്തുന്നു.
ഇന്നലെ ആരംഭിച്ച ചക്ക മഹോത്സവത്തില്‍ തിരുവനന്തപുരം പാറശ്ശാല ഇടിച്ചക്കപ്ലാം മൂട്ടില്‍ കെ.എം. റഫീഖാണ് ചക്ക ഊണിന്റെ സൂത്രധാരന്‍. ചക്ക ഉപയോഗിച്ച് മാത്രം 200 ഓളം കറികള്‍ പാചകം ചെയ്യുന്ന റഫീഖ് ഓരോ ദിവസവും 12 വ്യത്യസ്തയിനം കറികളാണ് ചക്ക മഹോത്സവത്തിനെത്തുന്നവര്‍ക്കായി വിളമ്പുന്നത്. കഴിഞ്ഞ ആറ് വര്‍ഷമായി ചക്ക ഉപയോഗിച്ചുള്ള വ്യത്യസ്ത കറികള്‍ പാചകം ചെയ്തുവരുന്ന റഫീഖ് ഇത് രണ്ടാം തവണയാണ് ചക്കമഹോത്സവത്തില്‍ ചക്ക ഊണ് വിളമ്പുന്നത്.
ചക്കക്കിച്ചടി, ചക്കപ്പച്ചടി, ചക്ക എരിശ്ശേരി, ചക്ക പെരട്ട്, ചക്ക തോരന്‍, ചക്ക അവിയല്‍, ചക്കമെഴുക്ക്, ചക്കഫ്രൈ തുടങ്ങി പന്ത്രണ്ടോളം കറികളാണ് ഇന്നലെ ചക്കഊണിനൊപ്പം വിളമ്പിയത്. 125 രൂപയാണ് ചക്ക ഊണിന് ഈടാക്കുന്നത്. ചക്ക മഹോത്സവത്തില്‍ ചക്ക കൊണ്ടുള്ള വ്യത്യസ്ത വിഭവങ്ങള്‍ വില്പനക്കുണ്ട്. ചക്കപുട്ടുപൊടി, ചക്കവരട്ടി, ചക്കജാം, ചക്ക അച്ചാര്‍, ചക്ക അവലോസ്, ചക്ക ഹല്‍വ, ചക്കസര്‍ബത്ത്, ചക്ക മിഠായി, ചക്ക കേക്ക്, ചക്ക കുക്കീസ്, ചക്കഉപ്പുമാവ് പൊടി, ചക്ക ബിരിയാണി, ചക്ക ജാപ്പി, ചക്ക പര്‍പ്പടകം തുടങ്ങി ചക്ക കൊണ്ടുള്ള വിഭവ വൈവിദ്ധ്യങ്ങളാല്‍ ശ്രദ്ധേയമാണ് ചക്കമഹോത്സവം. 40ഓളം സ്റ്റാളുകളാണ് പ്രദര്‍ശന നഗരിയിലുള്ളത്.
തേന്‍ വരിക്ക, ചെമ്പരത്തി വരിക്ക, സിന്ദൂര വരിക്ക, മുട്ടം വരിക്ക, കുള്ളന്‍ വരിക്ക, മലേഷ്യന്‍ കുള്ളന്‍, മൂന്ന് വര്‍ഷം കൊണ്ട് കായ്‌ക്കുന്ന കുള്ളന്‍പ്ലാവുകളടക്കം വിവിധയിനം പ്ലാവിന്‍തൈകളും ചക്കയും വില്പനക്കെത്തിച്ചിട്ടുണ്ട്. പശയില്ലാത്ത ചക്ക, കുരുവില്ലാത്ത ചക്ക തുടങ്ങിയവക്ക് ആവശ്യക്കാരേറെയാണ്. മേള 10ന് സമാപിക്കും.
















