കോഴിക്കോട്: ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് സംസാരിച്ച് തീര്‍ക്കാവുന്ന കാര്യങ്ങള്‍പ്പോലും വനിതാ കമ്മീഷന് മുമ്പില്‍ പരാതിയായി എത്തുകയാണെന്ന് വനിതാ കമ്മീഷന് അംഗം നൂര്‍ബീന റഷീദ് പറഞ്ഞു. കോഴിക്കോട് നളന്ദ ഹോട്ടലില്‍ നടന്ന വനിതാ കമ്മീഷന് അദാലത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. സ്വത്തുതര്‍ക്കങ്ങളും അയല്‍ക്കാര്‍ തമ്മിലുള്ള തര്‍ക്കങ്ങളും ഉള്‍പ്പടെയുള്ള കേസുകളാണ് ഇത്തവണയും കമ്മീഷന് മുമ്പിലെത്തിയവയില് ഏറിയ പങ്കും. അമ്മയ്ക്ക് മക്കള്‍ ചിലവിന് കൊടുക്കാത്ത കേസുകളും മൂന്ന് സൈബര്‍ കേസുകളും കമ്മീഷന്റെ പരിഗണനയ്ക്ക് എത്തി. സൈബര്‍ കേസുകള്‍ സൈബര്‍ സെല്ലിന് കൈമാറി.
സ്വകാര്യ ആശുപത്രിയിലെ നഴ്സിംഗ് വിദ്യാര്‍ത്ഥിനി മരണപ്പെട്ട വിഷയത്തില്‍ പോലീസ് അന്വേഷണത്തെക്കുറിച്ചുള്ളവിവരങ്ങള് ലഭിക്കുന്നില്ലെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിനിയുടെ അമ്മയും സഹോദരിയും കമ്മീഷനെ സമീപിച്ചിട്ടുണ്ട്. കേസില്‍ പോലീസ് ഉദ്യോഗസ്ഥന് ഹാജരാവാത്തതിനെ തുടര്‍ന്ന് അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി.
ദുരൂഹ സാഹചര്യത്തിലുണ്ടായ മറ്റൊരു മരണം സംബന്ധിച്ച് നിജസ്ഥിതി അറിയണമെന്നാവശ്യപ്പെട്ടുള്ള പരാതിയും കമീഷനിലെത്തി. വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാന്‍ ഡോക്ടറായ മകന് തയാറാവാത്തതിനെ തുടര്‍ന്ന് കടബാധ്യതയിലായ അമ്മ കമീഷനെ സമീപിച്ചു. മകനെക്കാണ്ട് വായ്പ തിരിച്ചടപ്പിക്കാന്‍ നടപടി എടുപ്പിക്കണമെന്നായിരുന്നു കണ്ണീരോടെ അമ്മയുടെ ആവശ്യം. കോഴിക്കോട് നടന്ന മെഗാ അദാലത്തില്‍ 50 പരാതികള്‍ പരിഗണിച്ചതില്‍ 24 എണ്ണം പരിഹരിച്ചു. മൂന്ന് പരാതികള്‍ ഫുള്‍ കമീഷന് സിറ്റിംഗിനായി മാറ്റി. മൂന്ന് പരാതികളില്‍ വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ട് തേടും. 20 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. അദാലത്തില്‍ കമീഷന് ഡയറക്ടര്‍ വി.യു. കുര്യാക്കോസ്, അഭിഭാഷകരായ അഡ്വ. ടി.ജി. മീന നായര്‍, അഡ്വ. ശ്രീല മേനോന് എന്നിവരും വനിത സെല്‍ അംഗങ്ങളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: