ഇസ്ലാമാബാദ്: ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതകഥയെ ആസ്പദമാക്കി നിർമ്മിച്ച ബോളിവുഡ് ചലച്ചിത്രം ‘ ധോണി ദ അൺറ്റോൾഡ് സ്റ്റോറി’ പാക്കിസ്ഥാനിൽ പ്രദർശിപ്പിക്കില്ല. നേരത്തെ പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഎംജിസി വിതരണ കമ്പനി ചലച്ചിത്രം തീയേറ്ററുകളിൽ പ്രദർശിപ്പിക്കുമെന്ന് അറിയിച്ചെങ്കിലും അവസാന നിമിഷത്തിൽ തീരുമാനം പിൻവലിക്കുകയായിരുന്നു.
അതേ സമയം പാക് താരങ്ങൾ ഭാരതം വിടണം എന്ന് മഹാരാഷ്‌ട്ര നവനിർമാൺ സേന ആവശ്യപ്പെട്ടതിനുള്ള മറുപടിയായാണ് ഈ തീരുമാനമെന്നാണ് സിനിമാ ലോകം വിലയിരുത്തുന്നത്. എന്നാൽ ഇരു രാജ്യങ്ങൾ തമ്മിൽ യുദ്ധ സമാനമായ അന്തരീക്ഷം നിലനിൽക്കുന്നതിനാൽ ധോണിയുടെ ചിത്രം പാക്കിസ്ഥാനിൽ പ്രദർശിപ്പിച്ചാൽ സാമ്പത്തികമായി ഏറെ പരാജയപ്പെടുമെന്ന് വിതരണക്കമ്പനിയുടെ ചെയർമാൻ അഹമ്മദ് റഷീദ് അറിയിച്ചു.
കശ്മീർ പ്രശ്നം തീരുന്നതുവരെ ഭാരതത്തിൽ നിന്നുമുള്ള എല്ലാ സിനിമകളും പാക്കിസ്ഥാനിൽ പ്രദർശിപ്പിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് സപ്തംബർ 23ന് ലാഹോർ ഹൈക്കോർട്ടിൽ ഒരു പൊതു ഹർജി സമർപ്പിച്ചിരുന്നു.
നീരജ് പാണ്ഡെ സംവിധാനം നിർവ്വഹിച്ച ചിത്രത്തിൽ ബോളിവുഡ് യുവനടൻ സുശാന്ത് സിങ് രാജ്പുതാണ് ധോണിയായി വേഷമിടുന്നത്.
















